മെഡിക്കൽ: മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഇന്നു വീണ്ടും ചർച്ച
Wednesday, August 31, 2016 12:26 PM IST
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിൽ അന്തിമ ധാരണയായില്ല. ഇന്നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരും. ഇന്നലെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ സ്വാശ്രയ മെഡിക്കൽ മാനേജ്മെന്റുമായി ചർച്ച നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും ദേശാഭിമാനി മുൻ ചീഫ് എഡിറ്റർ വി.വി. ദക്ഷിണാമൂർത്തിയുടെ നിര്യാണത്തെത്തുടർന്നു മുഖ്യമന്ത്രിക്ക് അടിയന്തരമായി കോഴിക്കോട്ടേക്കു പോകേണ്ടി വന്നതിനാൽ ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിലായിരുന്നു ചർച്ച. മുഖ്യമന്ത്രിയുടെ കൂടി സാന്നിധ്യത്തിൽ ഇന്നു വൈകുന്നേരം ആറിനു നടക്കുന്ന ചർച്ചയോടെ അന്തിമ ധാരണയിലെത്താൻ സാധിക്കുമെന്നാണു പ്രതീക്ഷയെന്നു പ്രൈവറ്റ് മെഡിക്കൽ കോളജ് മാനേജ്മെന്റ് അസോസിയേഷനും എംഇഎസ് മാനേജ്മെന്റ് പ്രതിനിധികളും അറിയിച്ചു.

ഇന്നലെ നടന്ന ചർച്ചയിൽ മെരിറ്റ് സീറ്റിലെ ഫീസ് ഘടന സംബന്ധിച്ചു മാനേജ്മെന്റ് തങ്ങളുടെ നിലപാടു സർക്കാരിനെ അറിയിച്ചു. ഒരു കോളജിൽ ആകെ 100 സീറ്റാണുള്ളതെങ്കിൽ ഇതിൽ 50 എണ്ണം മാനേജ്മെന്റ് സീറ്റായി നീക്കിവയ്ക്കും. ബാക്കിയുള്ള 50 മെരിറ്റ് സീറ്റിൽ 20 എണ്ണത്തിൽ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിദ്യാർഥികൾക്ക് 25,000 രൂപ ഫീസ് നിരക്കിൽ പ്രവേശനം നല്കും. ഇക്കാര്യത്തിൽ സർക്കാരുമായി ധാരണയിലായി.


മെരിറ്റിൽ ബാക്കിയുള്ള 30 സീറ്റിൽ 4.5 ലക്ഷം രൂപ വാർഷിക ഫീസ് ഈടാക്കാൻ അനുമതി നല്കണമെന്നാണു മാനേജ്മെന്റ് ആവശ്യപ്പെടുന്നത്. കഴിഞ്ഞ വർഷം ഈ സീറ്റിൽ 1.85 ലക്ഷം രൂപയായിരുന്നു ഈടാക്കിയത്. ഇത് 2.50 ലക്ഷംവരെയായി വർധിപ്പിക്കാൻ സർക്കാർ തയാറാണെന്നും സൂചനയുണ്ട്. അന്തിമ തീരുമാനം ഇന്നു നടക്കുന്ന ചർച്ചയിലേ ഉണ്ടാവൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.