അഞ്ചു പേർക്കു പുതുജീവൻ പകർന്നു ബിജു യാത്രയായി
അഞ്ചു പേർക്കു പുതുജീവൻ പകർന്നു ബിജു യാത്രയായി
Friday, August 26, 2016 12:20 PM IST
കൊച്ചി: മസ്തിഷ്ക മരണം സംഭവിച്ച മൂത്തകുന്നം സ്വദേശി ബിജു(47)വിന്റെ അവയവങ്ങൾ അഞ്ചു പേർക്കു പുതുജീവനേകി. തലച്ചോറിലുണ്ടായ രക്‌തസ്രാവത്തെത്തുടർന്ന് എറണാകുളം ലൂർദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ബിജു. പെട്ടെന്നുണ്ടായ ബോധക്ഷയത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ബിജുവിന്റെ തലച്ചോറിൽ ഗുരുതരമായ രക്‌തസ്രാവമുണ്ടാകുകയും തുടർന്നു ഇന്നലെ മരണം സ്‌ഥിരീകരിക്കുകയുമായിരുന്നു.

വേർപാടിന്റെ നൊമ്പരങ്ങൾക്കിടയിലും ബിജുവിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കൾ സമ്മതിച്ചതോടെ അവയവമാറ്റ ശസ്ത്രക്രിയയ്ക്കായുളള ഒരുക്കങ്ങൾ ലൂർദ് ട്രാൻസ്പ്ലാന്റ് സംഘത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. ശസ്ത്രക്രിയകൾക്കൊടുവിൽ പുലർച്ചെ അഞ്ചോടെ ബിജുവിന്റെ ഹൃദയം എറണാകുളം അമൃത ആശുപത്രിയിലേക്കും വൃക്കകളിൽ ഒരെണ്ണം കോട്ടയം മെഡിക്കൽ കോളജിലേക്കും നേത്രപടലങ്ങൾ ആലുവ ഡോ.ടോണിസ് ക്ലിനിക്കിലേക്കും കൊണ്ടുപോയി.


ഒന്നര വർഷത്തിലേറെയായി ലൂർദ് ആശുപത്രി നെഫ്രോളജി വിഭാഗം മേധാവി ഡോ.ബിനു ഉപേന്ദ്രന്റെ കീഴിൽ ഡയാലിസിസ് നടത്തി വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി കാത്തിരുന്ന തിരുവനന്തപുരം സ്വദേശി വിമല(52) യ്ക്കാണു ബിജുവിന്റെ രണ്ടാമത്തെ വൃക്ക ലഭിച്ചത്. ഡോ.വിമൽ ഐപ്പ്, ഡോ.ശോഭ ഫിലിപ്പ്, ഡോ. ബിജു പിളള, ഡോ.പുന്നൂസ് തോമസ് പുതുവീട്ടിൽ, ഡോ.ലൂസി ടോണി, ഡോ.കെ.എ. കോശി, ട്രാൻസ്പ്ലാന്റ് കോ–ഓർഡിനേറ്റർമാരായ ശ്യാമ, എൽദോ, നഴ്സിംഗ് സൂപ്പർവൈസർ റോസമ്മ എന്നിവരുൾപ്പെട്ട ട്രാൻസ്പ്ലാന്റ് സംഘമാണ് അവയവമാറ്റ ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.