ഇടപാടുകാരുടെ 1.61 ലക്ഷം രൂപ പിൻവലിച്ചു; ബാങ്ക് ജീവനക്കാരിക്കെതിരേ കേസ്
Tuesday, June 28, 2016 1:12 PM IST
കാസർഗോഡ്: ഇടപാടുകാരുടെ എടിഎം കാർഡ് ഉപയോഗിച്ച് 1,61,000 രൂപ പിൻവലിച്ച സംഭവവുമായി ബന്ധപ്പെട്ട് ബാങ്ക് ജീവനക്കാരിക്കെതിരേ കേസ്. കേരള ഗ്രാമീൺ ബാങ്ക് മുന്നാട് ശാഖയിലെ അറ്റൻഡർ ബങ്കളത്തെ മഞ്ജുഷ(27)യ്ക്കെതിരേയാണ് ബേഡകം പോലീസ് കേസെടുത്തത്.

മഞ്ജുഷയെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. മഞ്ജുഷ പണം തിരിച്ചടച്ചതായി ബാങ്ക് അധികൃതർ പറഞ്ഞു. മുന്നാട് ഗ്രാമീൺ ബാങ്ക് കോർ ബാങ്കിംഗ് സംവിധാനത്തിലേക്കു വന്നത് അടുത്തകാലത്താണ്. മറ്റു ബാങ്കുകളുടെ എടിഎം കാർഡുകൾ തപാലിലാണ് ഇടപാടുകാർക്ക് എത്തുന്നത്.

എന്നാൽ, ഗ്രാമീൺ ബാങ്കുകളുടെ എടിഎം കാർഡും പാസ്വേഡും ബാങ്കിലേക്കു തന്നെയാണ് വരുന്നത്. ഇത് ഇടപാടുകാർക്ക് വിതരണം ചെയ്യുകയാണ് പതിവ്. ബാങ്കിൽ എത്തിയ എടിഎം കാർഡും പാസ്വേഡും ഉപയോഗിച്ചു മുന്നാട്ടെ എടിഎമ്മിൽനിന്നാണ് പണം പിൻവലിച്ചത്. മൂന്നുപേരുടെ അക്കൗണ്ടിൽനിന്നാണ് 1,61,000 രൂപ എടുത്തത്. ഇതിൽ ഒരാൾ തന്റെ അക്കൗണ്ടിൽനിന്ന് പണം പിൻവലിക്കാൻ ബാങ്കിൽ നേരിട്ടെത്തിയപ്പോഴാണ് അക്കൗണ്ടിൽ ഒന്നുമില്ലെന്ന വിവരം അറിയുന്നത്. ഇതോടെ മാനേജരോട് പരാതിപ്പെട്ടു.


പണം എടിഎം മുഖേന പിൻവലിച്ചിട്ടുണ്ടെന്നായിരുന്നു മാനേജരുടെ മറുപടി. എന്നാൽ, ഇടപാടുകാരൻ എടിഎം കാർഡ് കൈപ്പറ്റിയിരുന്നില്ല. അതോടെ അന്വേഷണമായി. മൂന്ന് അക്കൗണ്ടുകളിൽനിന്നും ഇതേ രീതിയിൽ പണം നഷ്‌ടപ്പെട്ടതായി കണ്ടെത്തി. 300 എടിഎം കാർഡുകൾ ബാങ്കിലുണ്ട്. അതിൽ മൂന്നെണ്ണം ഉപയോഗിച്ചാണ് പണം പിൻവലിച്ചത്. മറ്റ് എടിഎം കാർഡുകൾ ഉപയോഗിച്ച് പണം പിൻവലിച്ചിട്ടുണ്ടോ എന്ന് അന്വേഷണം നടത്തിവരുന്നു. ബാങ്കിന്റെ വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിലാണ് മഞ്ജുഷയെ സസ്പെൻഡ് ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.