ഉമ്മൻ ചാണ്ടിയുടെ ഓഫീസുമായി സരിതയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് ഗണേഷ്കുമാറിന്റെ മൊഴി
ഉമ്മൻ ചാണ്ടിയുടെ ഓഫീസുമായി സരിതയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന്  ഗണേഷ്കുമാറിന്റെ മൊഴി
Saturday, June 25, 2016 11:17 AM IST
കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓഫീസുമായി സോളാർ കേസിലെ പ്രതി സരിത എസ്. നായർക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് കെ.ബി. ഗണേഷ്കുമാർ എംഎൽഎ സോളാർ തട്ടിപ്പന്വേഷിക്കുന്ന ജസ്റ്റീസ് ശിവരാജൻ കമ്മീഷൻ മുമ്പാകെ മൊഴി നൽകി.

ഉമ്മൻ ചാണ്ടിയുടെ പേഴ്സണൽ സ്റ്റാഫിന്റെ ശിപാർശയെത്തുടർന്നാണ് താൻ തൃപ്പൂണിത്തുറയിൽ ടീം സോളാറിന്റെ എനർജി മാർട്ട് ഉദ്ഘാടനം ചെയ്യാൻ പോയത്. സരിതയെ പരിചയമുണ്ടെന്നും എന്നാൽ ബിജു രാധാകൃഷ്ണനെ കാണുകയോ ഫോണിൽ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്നും ഗണേഷ് മൊഴി നൽകി.

സരിതയെ ആദ്യമായി കാണുന്നത് 2012ൽ എറണാകുളം ഗസ്റ്റ് ഹൗസിൽ വച്ചാണ്. തൃപ്പൂണിത്തുറയിൽ സ്ഥാപിക്കുന്ന സോളാർ എനർജി മാർട്ട് ഉദ്ഘാടനത്തിന് ക്ഷണിക്കാനാണ് സരിത എത്തിയത്. പരിപാടിയിൽ പങ്കെടുക്കാൻ താൻ അസൗകര്യം അറിയിച്ചപ്പോൾ പരിപാടി ഉദ്ഘാടനം ചെയ്യണമെന്ന് ഉമ്മൻ ചാണ്ടിയുടെ ഓഫീസിൽനിന്ന് ശിപാർശ ചെയ്തു.

തന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന റിട്ടയേർഡ് ഐഎഎസ് ഉദ്യോഗസ്ഥൻ വിശ്വനാഥനെ വിളിച്ചാണ് ഉമ്മൻ ചാണ്ടിയുടെ പേഴ്സണൽ സ്റ്റാഫ് ഇതാവശ്യപ്പെട്ടത്. ആരാണ് വിളിച്ചതെന്ന് അറിയില്ല.


സരിത എഴുതിയ കത്ത് കാണുകയോ വായിക്കുകയോ ചെയ്തിട്ടില്ല. പത്തനംതിട്ട ജയിലിൽ നിന്ന് സരിതയുടെ അഭിഭാഷകൻ ഫെനി ബാലകൃഷ്ണൻ വഴി തന്റെ പിഎ പ്രദീപ് കുമാറിനെ കത്ത് ഏൽപ്പിച്ചതായും അറിവില്ല.

ആദ്യമായി ഉമ്മൻ ചാണ്ടിയെ കാണാൻ സരിതയ്ക്ക് അവസരമൊരുക്കിയത് പ്രദീപ് കുമാറായിരുന്നെന്ന് സരിത മൊഴി നൽകിയിട്ടുണ്ടെന്ന് കമ്മീഷൻ അറിയിച്ചു. എന്നാൽ, താൻ പ്രദീപ് കുമാറിന് ഇപ്രകാരം നിർദേശം നൽകിയിട്ടില്ലെന്ന് ഗണേഷ് മറുപടി നൽകി. കത്തിലെ വിശദാംശങ്ങൾ പറയാതിരിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്തുതരാമെന്ന് ഉമ്മൻ ചാണ്ടി ആർ. ബാലകൃഷ്ണപിള്ളയ്ക്കും ഗണേഷ്കുമാറിനും ഉറപ്പു നൽകിട്ടുണ്ടെന്ന സരിതയുടെ മൊഴി ശരിയല്ല. തനിക്ക് ഉമ്മൻ ചാണ്ടി ഇങ്ങനെ ഉറപ്പൊന്നും നൽകിയിട്ടില്ലെന്നും എന്നാൽ അച്ഛന് ഉറപ്പു നൽകിയതായി കേട്ടിട്ടുണ്ടെന്നും ഗണേഷ് പറഞ്ഞു. സോളാർ വിഷയവുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടിയുമായി താൻ യാതൊരുവിധത്തിലുള്ള സംഭാഷണവും നടത്തിയിട്ടില്ലെന്നും ഗണേഷ്കുമാർ എംഎൽഎ മൊഴി നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.