വിദ്യാർഥിനിയെ കാഴ്ചവച്ച സംഭവത്തിൽ സ്ത്രീ അടക്കം നാലു പേർ അറസ്റ്റിൽ
വിദ്യാർഥിനിയെ കാഴ്ചവച്ച സംഭവത്തിൽ സ്ത്രീ അടക്കം നാലു പേർ അറസ്റ്റിൽ
Friday, June 24, 2016 2:12 PM IST
വൈക്കം: പതിനഞ്ചുകാരിയായ വിദ്യാർഥിനിയെ പ്രണയം നടിച്ചു പ്രലോഭിപ്പിച്ചു കടത്തിക്കൊണ്ടുപോയി ലോഡ്ജുകളിൽ എത്തിച്ചു മൂന്നു പേർക്കു കാഴ്ചവച്ച സംഭവത്തിൽ സ്ത്രീ അടക്കം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം നക്കംതുരുത്ത് സിറാജ് മൻസിലിൽ സിറാജ് (28), ടിവിപുരം കണ്ണുകെട്ടുശേരിയിൽ ചാണിയിൽ രജനീഷ് (അനീഷ്–38), ടിവിപുരം ചെമ്മനത്തുകര വെളിയിൽ ഉണ്ണിക്കൃഷ്ണൻ (35), ഉദയംപേരൂർ പഴമ്പള്ളി സിജി തോമസ് (42) എന്നിവരെയാണു പോലീസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ടു കോട്ടയം സ്വദേശി ജിറ്റോ (45)യെ പോലീസ് അന്വേഷിച്ചുവരുന്നു.

ഉദയനാപുരം സ്വദേശിനിയായ പെൺകുട്ടിയെ കഴിഞ്ഞ 21 മുതൽ കാണാതായതായി മാതാപിതാക്കൾ പരാതി നൽകിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ 23ന് രാവിലെ പെൺകുട്ടിയെ താലൂക്ക് ആശുപത്രിയിൽ കണ്ടെത്തി. പിന്നീടു പോലീസ് പെൺകുട്ടിയെ ചോദ്യംചെയ്തപ്പോഴാണു പീഡന വിവരം പുറത്തായത്.

പെൺകുട്ടിയെ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട സിറാജ് പെൺകുട്ടിയുടെ ഫോട്ടോ മോർഫ് ചെയ്ത് ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയാണു വീട്ടിൽനിന്നു പുറത്തെത്തിച്ചത്. സിറാജിന്റെ അടുപ്പക്കാരിയായ സിജി തോമസ് പെൺകുട്ടിയുമായി പൂത്തോട്ട പാലത്തിനു സമീപം നിൽക്കുമ്പോൾ സിറാജും സുഹൃത്തുക്കളും ഉണ്ണിക്കൃഷ്ണന്റെ കാറിലെത്തി ഉദയംപേരൂരിലെ സ്വകാര്യ ലോഡ്ജിൽ എത്തുകയായിരുന്നു. സിറാജിന്റെ സുഹൃത്തായ ജിറ്റോ പെൺകുട്ടിയുടെ പിതാവാണെന്നും സിജി തോമസ് മാതാവാണെന്നും ലോഡ്ജുകാരെ തെറ്റിദ്ധരിപ്പിച്ചാണു ലോഡ്ജിൽ മുറിയെടുത്തത്. സിറാജും മറ്റുള്ളവരും ലോഡ്ജിലെ മറ്റൊരു മുറിയുമെടുത്തു. ലോഡ്ജിൽവച്ച് അനീഷും ജിറ്റോയും പെൺകുട്ടിയെ പീഡിപ്പിച്ചു. പിന്നീടു വൈക്കത്തെ സ്വകാര്യ ലോഡ്ജിൽ എത്തിച്ചശേഷം വീണ്ടും ഇവർ പീഡിപ്പിച്ചു. പെൺകുട്ടി നൽകിയ വിവരത്തെത്തുടർന്നു സിഐ അനിൽകുമാർ, എസ്ഐ എം. സാഹിൽ എന്നിവരുടെ നേതൃത്വത്തിലാണു പ്രതികളെ അറസ്റ്റ്ചെയ്തത്. പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.