കുട്ടിമാക്കൂൽ സംഭവം: അഞ്ജന ആശുപത്രി വിട്ടു
കുട്ടിമാക്കൂൽ സംഭവം:  അഞ്ജന ആശുപത്രി വിട്ടു
Thursday, June 23, 2016 1:37 PM IST
തലശേരി: ചാനൽ ചർച്ചയ്ക്കിടെ സിപിഎം നേതാക്കൾ അവഹേളിച്ചതിനെത്തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ച കുട്ടിമാക്കൂലിലെ അഞ്ജന ആശുപത്രി വിട്ടു. ഇതിനിടെ, നവമാധ്യമങ്ങളിലൂടെ ഭീഷണി ഉയരുന്നുവെന്ന പരാതിയുമായി അഞ്ജനയുടെ പിതാവ് നടമ്മൽ രാജൻ രംഗത്തെത്തി. അഞ്ജനയും അഖിലയും സിപിഎം ഓഫീസിൽ വടിയുമായി കയറുന്ന വ്യാജ ചിത്രങ്ങൾ ഉൾപ്പെടുത്തിയുള്ള ഫേസ്ബുക്ക് പോസ്റ്റും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഇതിനുപുറമേ എല്ലാം കെട്ടടങ്ങട്ടെ കാണിച്ചുതരാമെന്ന ഭീഷണിയും ഉയരുന്നുണ്ടെന്നു രാജൻ ദീപികയോട് പറഞ്ഞു.

ആറുദിവസം നീണ്ട ചികിത്സയ്ക്കൊടുവിലാണ് അഞ്ജന ഇന്നലെ ആശുപത്രി വിട്ടത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണു ഗുളിക കഴിച്ച് അവശനിലയിൽ അഞ്ജനയെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ എംപിമാരായ എം.ഐ. ഷാനവാസ്, കെ.സി. വേണുഗോപാൽ, ആന്റോ ആന്റണി എന്നിവർ അഞ്ജനയെ സന്ദർശിച്ചു. കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തുടങ്ങി നിരവധി നേതാക്കൾ കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയിരുന്നു. സംസ്‌ഥാന പട്ടികജാതി പട്ടികവർഗ കമ്മീഷൻ ചെയർമാൻ, ദേശീയ പട്ടികജാതി പട്ടികവർഗ കമ്മീഷൻ പ്രതിനിധി എന്നിവർ അഞ്ജനയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. സംഭവവുമായി ബന്ധപ്പട്ടു അഡ്വ.എ.എൻ. ഷംസീർ എംഎൽഎ, കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി. ദിവ്യ എന്നിവർക്കെതിരേ ആത്മഹത്യ പ്രേരണാ കുറ്റത്തിനും അഞ്ജനയ്ക്കെതിരേ ആത്മഹത്യാശ്രമത്തിനും പോലീസ് കേസെടുത്തിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.