സോളാർ കേസ് : തെളിവു നല്കാൻ സമയം അനുവദിക്കണമെന്ന സരിതയുടെ അപേക്ഷ തള്ളി
സോളാർ കേസ് : തെളിവു നല്കാൻ സമയം അനുവദിക്കണമെന്ന സരിതയുടെ അപേക്ഷ തള്ളി
Wednesday, June 22, 2016 2:11 PM IST
കൊച്ചി: തെളിവുകൾ സമർപ്പിക്കാൻ സമയം അനുവദിക്കണമെന്ന സോളാർ തട്ടിപ്പു കേസിലെ പ്രതി സരിത എസ്. നായരുടെ അപേക്ഷ സോളാർ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റീസ് ജി. ശിവരാജൻ തള്ളി. കൂടുതൽ തെളിവുകൾ ഉണ്ടെങ്കിൽ ഇന്നുതന്നെ ഹാജരാക്കണമെന്ന് കമ്മീഷൻ വ്യക്തമാക്കി. ഇന്നലെ അഭിഭാഷകൻ സി.ഡി. ജോണി മുഖേനയാണ് സരിത തന്റെ കൈവശം കൂടുതൽ ഡിജിറ്റൽ തെളിവുകളുണ്ടെന്നും ഇതിനായി 23ലെ ക്രോസ് വിസ്താരം നീട്ടിത്തരണമെന്നും ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചത്. എന്നാൽ ക്രോസ് വിസ്താരത്തിന് ഹാജരാകാൻ കഴിയില്ലെങ്കിൽ ഇപ്പോൾ തന്നെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുമെന്ന് ജസ്റ്റീസ് ശിവരാജൻ സരിതയുടെ അഭിഭാഷകനെ അറിയിച്ചു. സരിതയുമായി ഫോണിൽ ബന്ധപ്പെട്ട് ഉടൻ വിവരം അറിയിക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടു. തുടർന്ന് അഭിഭാഷകൻ സരിതയുമായി ഫോണിൽ ബന്ധപ്പെട്ടു. കഴിവിന്റെ പരമാവധി ക്രോസ് വിസ്താരത്തിന് ഇന്നു തന്നെ ഹാജരാകുമെന്ന് സരിത പറഞ്ഞതായി അഭിഭാഷകൻ കമ്മീഷനെ അറിയിച്ചു.


അതേസമയം സരിതയുമായി 26 തവണ ഫോണിൽ ബന്ധപ്പെട്ടെന്ന് മുൻമന്ത്രി എ.പി. അനിൽകുമാർ കമ്മീഷനു മുന്നിൽ സമ്മതിച്ചു. ടീം സോളാർ കമ്പനിയെ പരിചയപ്പെടുത്തുന്നതിന് സരിത, ലക്ഷ്മി എന്ന പേരിൽ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലെ ഓഫീസിലെത്തി തന്നെ കണ്ടിരുന്നു. പിന്നീട് മലപ്പുറത്തുവച്ചും സരിതയെ നേരിൽ കണ്ടു. മലപ്പുറത്ത് ടീം സോളാറിന്റെ ഓഫീസ് തുറക്കുന്നുണ്ടെന്നും പരിപാടിയിൽ പങ്കെടുക്കണമെന്നും ആവശ്യപ്പെട്ടാണ് സരിത സമീപിച്ചത്. എന്നാൽ സോളാർ പദ്ധതികൾ നടപ്പാക്കണമെന്നാവശ്യപ്പെട്ട് സരിത തന്നെ സമീപിച്ചിട്ടില്ലെന്നും അനിൽകുമാർ മൊഴി നൽകി. മോൻസ് ജോസഫ് എംഎൽഎ യും ഇന്നലെ കമ്മീഷനുമുന്നിൽ ഹാജരായി മൊഴി നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.