അഴിമതിക്ക് അഴി ഉറപ്പാക്കുമെന്ന് അച്യുതാനന്ദൻ
അഴിമതിക്ക് അഴി ഉറപ്പാക്കുമെന്ന് അച്യുതാനന്ദൻ
Monday, May 2, 2016 12:56 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഴിമതിക്ക് അഴി ഉറപ്പാക്കുമെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്. കേരളത്തിലെ ജനങ്ങളെ ആകെ വിഡ്ഢികളാക്കാനുള്ള പാഴ്ശ്രമമാണു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രിയുടെ പേരിൽ 31 അഴിമതിക്കേസുകൾ ഉണ്ടെന്നാണു താൻ പറഞ്ഞത്. അതിൽ ഉറച്ചുനിൽക്കുന്നു. ഈ പ്രശ്നം ഇപ്പോൾ കോടതിയുടെ മുമ്പാകെയാണ്. അതുകൊണ്ട് ഇതിന്റെ വിശദാംശങ്ങൾ താൻ കോടതിയിൽ ബോധിപ്പിക്കുമെന്നും അച്യുതാനന്ദൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

താൻ പറഞ്ഞത് മുഖ്യമന്ത്രിക്കെതിരേ 31 അഴിമതിക്കേസുകളുണ്ടെ ന്നാണ്. തൃശൂർ വിജിലൻസ് കോടതിയിലെ രണ്ടു കേസുകളിൽ എഫ്ഐആർ ഇടാൻ ഉത്തരവായി. മൂവാറ്റുപുഴ വിജിലൻസ് കോടതിയിലും ഒരു കേസിൽ കടുത്ത പരാമർശം വന്നു. തിരുവനന്തപുരം വിജിലൻസ് കോടതിയിൽ പാറ്റൂർ ഫ്ളാറ്റ് കുംഭകോണത്തിൽ മുഖ്യമന്ത്രിയെ ഒന്നാം പ്രതിയാക്കി താൻ കേസ് കൊടുത്തിട്ടുണ്ട്. ഈ കേസുകളെല്ലാം മുഖ്യമന്ത്രിയുടെ മുന്നിൽ വിറച്ചുനിൽക്കുന്ന ആഭ്യന്തര മന്ത്രി ചെന്നിത്തലയും, മുഖ്യമന്ത്രിക്കു വേണ്ടി വിടുപണി ചെയ്യുന്ന വിജിലൻസ് ഡയറക്ടറും കൂടിയല്ലേ നീട്ടികൊണ്ടു പോകുന്നതെന്നും അച്യുതാനന്ദൻ ചോദിക്കുന്നു.


ഈ മാസം 16 കഴിഞ്ഞാൽ മുഖ്യമന്ത്രി എന്ന തൊപ്പി ഉമ്മൻ ചാണ്ടിയുടെ തലയിലുണ്ടാവില്ല. കോടതികൾ കയറിയിറങ്ങി നടക്കാൻ ഇഷ്‌ടംപോലെ സമയം കാണുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ലോകായുക്‌തയുടെ വെബ്സൈറ്റിൽ, മുഖ്യമന്ത്രിയും കൂട്ടാളികളും കാണിച്ച അഴിമതികൾക്കെതിരേ 47 കേസുകൾ ഫയൽ ചെയ്തിട്ടുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വിവരം വിവരാവകാശം വഴി ലഭിച്ചിട്ടുണ്ട്. വിവരം പുറത്തുവന്നപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു പ്രമുഖൻ ലോകായുക്‌തയെ വിരട്ടി. ഇതേത്തുടർന്ന് ആ റിട്ട. ജഡ്ജി ഒരു കൂസലും കൂടാതെ വിളിച്ചുപറഞ്ഞു, ഇവിടൊരു കേസും ഇല്ലെന്ന്. ഇതാണു സംഭവിച്ചതെന്നും അച്യുതാനന്ദൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.