കള്ളവോട്ട്: മൂന്നു പോളിംഗ് ഉദ്യോഗസ്‌ഥർകൂടി അറസ്റ്റിൽ
Thursday, April 28, 2016 1:31 PM IST
തളിപ്പറമ്പ്: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്യുന്നതിനു കൂട്ടുനിന്നെന്ന കേസിൽ മൂന്നു പോളിംഗ് ഉദ്യോഗസ്‌ഥരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു.

ചപ്പാരപ്പടവ് പഞ്ചായത്തിലെ കൂവേരി ഗവ. എൽപി സ്കൂളിലെ 23 ാം നമ്പർ ബൂത്തിൽ മൂന്നാം പോളിംഗ് ഓഫീസറായിരുന്ന കൊട്ടിയൂരിലെ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ എം. മനോജ്, തളിപ്പറമ്പ് ബിഇഎംപി എൽപി സ്കൂളിലെ 80–ാം നമ്പർ ബൂത്തിലെ മൂന്നാം പോളിംഗ് ഓഫീസർമാരായിരുന്ന മഞ്ചേശ്വരം കമേഴ്സ്യൽ ചെക്ക് പോസ്റ്റിലെ അസി. കമേഴ്സ്യൽ ടാക്സ് ഓഫീസർ എം. ബാലകൃഷ്ണൻ, കൂടാളി കൃഷിഭവനിലെ കൃഷി അസിസ്റ്റന്റ് പി.പി. ദിജേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഈ ബൂത്തുകളിലും ഏരുവേശി പഞ്ചായത്തിലെ 109–ാം നമ്പർ ബൂത്തിലും പോളിംഗ് ഉദ്യോഗസ്‌ഥരായിരുന്ന എട്ടു പേരെ ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 11 ആയി. അറസ്റ്റിലായവരെയെല്ലാം പിന്നീടു ജാമ്യത്തിൽ വിട്ടു. ഇനിയും അറസ്റ്റുണ്ടാകുമെന്നു പോലീസ് കേന്ദ്രങ്ങൾ സൂചിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.