ശിരോവസ്ത്രം: സിബിഎസ്ഇ ഹൈക്കോടതിയിൽ അപ്പീൽ നൽകി
Thursday, April 28, 2016 11:40 AM IST
കൊച്ചി: അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയെഴുതുന്ന വിദ്യാർഥിനികൾക്കു മതവിശ്വാസ പ്രകാരമുള്ള ശിരോവസ്ത്രവും നീളൻകൈയുള്ള വസ്ത്രവും ധരിക്കാമെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരേ സിബിഎസ്ഇ ഹൈക്കോടതിയിൽ അപ്പീൽ നൽകി.

ശിരോവസ്ത്രവും നീളൻകൈയുള്ള കുപ്പായവും ധരിച്ചെത്തുന്നവർ പരീക്ഷയ്ക്ക് അര മണിക്കൂർ മുമ്പ് ഹാജരാകണമെന്നും വനിത ഇൻവിജിലേറ്റർമാർ ഇവരെ പരിശോധിച്ച ശേഷം പരീക്ഷ എഴുതാൻ അനുവദിക്കണമെന്നുമാണു സിംഗിൾ ബെഞ്ചിന്റെ ഉത്തരവിൽ പറഞ്ഞിരുന്നത്.

അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷയ്ക്കുവേണ്ട ഒരുക്കം എല്ലാം പൂർത്തിയായ സാഹചര്യത്തിൽ ഓരോ സെന്ററിലേക്കും പരിശോധനയ്ക്കായി കൂടുതൽ വനിത ഇൻവിജിലേറ്റർമാരെ നിയോഗിക്കുന്നതു പ്രായോഗികമല്ലെന്നു ചൂണ്ടിക്കാട്ടിയാണു സിബിഎസ്ഇ അപ്പീൽ നൽകിയിട്ടുള്ളത്.


വൈകിയ വേളയിൽ കൂടുതൽ വനിത ഇൻവിജിലേറ്റർമാരെ കണ്ടെത്തി പരിശീലനം നൽകി നിയോഗിക്കാനാവില്ലെന്നും ഈ പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്തു സിംഗിൾ ബെഞ്ച് ഉത്തരവ് ഒഴിവാക്കണമെന്നുമാണ് അപ്പീലിലെ ആവശ്യം. അപ്പീൽ ഇന്നു ഹൈക്കോടതി പരിഗണിച്ചേക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.