രാജ്യസഭാ സീറ്റ്: സിപിഎം-സിപിഐ ചര്‍ച്ചയില്‍ തീരുമാനമായില്ല
Monday, March 7, 2016 12:50 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ഇടതുമുന്നണിക്കു ലഭിക്കുന്ന ഏക രാജ്യസഭാ സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാന്‍ സിപിഎമ്മും സിപിഐയും ഇന്നലെ ഉഭയകക്ഷി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല.

ചര്‍ച്ചയില്‍ ഇരുപാര്‍ട്ടികളും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനിന്നതോടെ തര്‍ക്കം പരിഹരിക്കാനാകാതെ യോഗം പിരിയുകയായിരുന്നു. ഇതു സംബന്ധിച്ച് ഒന്‍പതിനു വീണ്ടും ഉഭയകക്ഷി ചര്‍ച്ച നടത്തും.

രാജ്യസഭയിലേക്ക് ഒഴിവുവരുന്ന മൂന്നു സീറ്റുകളില്‍ ഒന്നിലാണു ഇടതുമുന്നണി സ്ഥാനാര്‍ഥിക്കു വിജയിക്കാന്‍ കഴിയുന്നത്. ഇതില്‍ സിപിഎം പട്ടികജാതി ക്ഷേമസമിതി സംസ്ഥാന സെക്രട്ടറി കെ. സോമപ്രസാദിന്റെ പേരാണു സിപിഎം നിര്‍ദേശിച്ചത്. ഇക്കുറി രാജ്യസഭയില്‍ കാലാവധി അവസാനിക്കുന്ന സിപിഎമ്മിന്റെ ടി.എന്‍. സീമയും കെ.എന്‍. ബാലഗോപാലുമായതിനാല്‍ സീറ്റ് തങ്ങള്‍ക്കു തന്നെ വേണമെന്നു സിപിഎമ്മിനു വേണ്ടി ചര്‍ച്ചയില്‍ പങ്കെടുത്ത സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പിബി അംഗം പിണറായി വിജയന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.


എന്നാല്‍, സിപിഐയുടെ രാജ്യസഭാംഗങ്ങളായ കെ.ഇ. ഇസ്മായില്‍, കെ. അച്യുതന്‍ എന്നിവരുടെ കാലാവധി തീര്‍ന്ന ഒഴിവില്‍ സിപിഐയ്ക്കു സീറ്റു നല്‍കിയില്ലെന്നു ചര്‍ച്ചയില്‍ പങ്കെടുത്ത സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ദേശീയ നിര്‍വാഹക സമിതി അംഗം പന്ന്യന്‍ രവീന്ദ്രന്‍, കെ.ഇ. ഇസ്മായില്‍ എന്നിവര്‍ പറഞ്ഞു. ബിനോയ് വി ശ്വത്തിനെ രാജ്യസഭാ സ്ഥാനാര്‍ഥിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അവര്‍ അറിയിച്ചു.

ഒത്തുതീര്‍പ്പ് ഫോര്‍മുലയെന്ന നിലയില്‍ ഇനി വരുന്ന ഒഴിവില്‍ ഒരു സീറ്റ് സിപിഐയ്ക്കു നല്‍കാമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ അറിയിച്ചെങ്കിലും വഴങ്ങാന്‍ സിപിഐ തയാറായില്ല.

തുടര്‍ന്നാണു പത്തിനു ചേരുന്ന എല്‍ഡിഎഫ് യോഗത്തിനു മുന്‍പു വീണ്ടും ഉഭയകക്ഷി ചര്‍ച്ച നടത്താന്‍ തീരുമാനിച്ച് ഒരു മണിക്കൂറിലേറെ നീണ്ട ചര്‍ച്ച അവസാനിപ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.