സോളാര്‍: രേഖകള്‍ എങ്ങനെ കിട്ടിയെന്നു ഹൈക്കോടതി
Friday, February 12, 2016 11:45 PM IST
കൊച്ചി: സോളാര്‍ കേസിലെ പ്രതി സരിത നായര്‍ ജുഡീഷല്‍ അന്വേഷണ കമ്മീഷനില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാന പോലീസ് ഡയറക്ടര്‍ ജനറലിനു സമര്‍പ്പിച്ച പരാതിയോടൊപ്പം നല്‍കിയ രേഖകള്‍ ലഭ്യമായത് എങ്ങനെയെന്ന് അറിയിക്കണമെന്നു ഹൈക്കോടതി നിര്‍ദേശം നല്‍കി. സരിത കമ്മീഷനു മുമ്പില്‍ നടത്തിയ വെളിപ്പെടുത്തലിനെത്തുടര്‍ന്നു നല്‍കിയ പരാതി അന്വേഷണം നടത്താതെ തള്ളിയ ഡിജിപിയുടെ നടപടി ചോദ്യംചെയ്തു പാലക്കാട്ടെ ഓള്‍ കേരള ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ കൌണ്‍സില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു ജസ്റീസ് പി. ഉബൈദിന്റെ നിര്‍ദേശം.

സോളാര്‍ കമ്മീഷനില്‍ നല്‍കിയ മൊഴി പൂര്‍ണമല്ലെന്നു സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. ഇതിനെ അടിസ്ഥാനമാക്കി നടപടി ആവശ്യപ്പെടുന്നതില്‍ അര്‍ഥമില്ല. തെളിവെടുപ്പ് പൂര്‍ത്തിയായ ശേഷം അതു വിശ്വാസത്തിലെടുക്കാമോ എന്നു പരിശോധിച്ചു തീരുമാനം എടുക്കേണ്ടതു കമ്മീഷനാണ്. കേസിന്റെ ഈ ഘട്ടത്തില്‍ ഇത്തരം ആവശ്യം കോടതിക്കു പരിഗണിക്കാനാവില്ല. കമ്മീഷനില്‍ നല്‍കുന്ന പൂര്‍ണമല്ലാത്ത മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കുന്നതിനു നിയമ സാധുതയുണ്േടാ എന്നു കോടതി ചോദിച്ചു. കേസിലെ പ്രതികള്‍ ഇന്ന് ഒരു തരത്തിലും നാളെ മറ്റൊരു തരത്തിലും പറയും. ഇത്തരം വാര്‍ത്തകള്‍ നല്‍കുമ്പോള്‍ മാധ്യമങ്ങള്‍ പലതും പറയും; അതിന്റെ അടിസ്ഥാനത്തില്‍ നടപടി ആവശ്യപ്പെടാനാവില്ല.


നടപടിക്രമം പൂര്‍ത്തിയായാല്‍ പോലും കമ്മീഷന്‍ ഓഫ് എന്‍ക്വയറി ആക്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാനാവില്ലെന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.