കാസര്‍ഗോഡ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിന് ഓവറോള്‍ ട്രോഫി
കാസര്‍ഗോഡ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിന് ഓവറോള്‍ ട്രോഫി
Wednesday, November 25, 2015 12:51 AM IST
തിരുവനന്തപുരം: പട്ടികവര്‍ഗ കായിക പ്രതിഭകള്‍ക്കായി സ്പോര്‍ട്സ് കൌണ്‍സിലിന്റെയും കായിക വകുപ്പിന്റെയും സാങ്കേതിക സഹായത്തോടെ പട്ടികവര്‍ഗ വികസന വകുപ്പ് സംഘടിപ്പിച്ച ഒന്നാമത് സംസ്ഥാനതല ട്രൈബല്‍ കായികമേള കളിക്കളം 2015 ല്‍ കാസര്‍ഗോഡ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ ഓവറോള്‍ ട്രോഫി നേടി. 93 പോയന്റോടെയാണ് കാസര്‍ഗോഡ് ഒന്നാമതെത്തിയത്. 53 പോയന്റോടെ ചാലക്കുടി മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ റണ്ണേഴ്സ് അപ്പായി.

ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ വേഗമേറിയ താരമെന്ന ബഹുമതി തിരുനെല്ലി എംആര്‍എസിലെ ബി. സുനിലും നല്ലൂര്‍നാട് എംആര്‍എസിലെ കെ. വിനീഷും പങ്കിട്ടു. (12 സെക്കന്റ് ). കാസര്‍ഗോഡ് എംആര്‍എസിലെ ടി.ആര്‍. രജ്നയാണ് വേഗമേറിയ പെണ്‍താരം. (14 സെക്കന്റ്).

17 വയസിനു താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മികച്ച കായികതാരമായി വടശേരിക്കര എംആര്‍എസിലെ ജെ. രാജേഷ് തിരഞ്ഞെടുക്കപ്പെട്ടു. കാസര്‍ഗോഡ് എംആര്‍എസിലെ എം.രസ്നയാണ് 17 വയസിനു താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മികച്ച കായികതാരം.

19 വയസിനു താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മികച്ച കായികതാരമെന്ന ബഹുമതി കണ്ണൂര്‍ എംആര്‍എസിലെ എം. അനിലും വടശേരിക്കര എംആര്‍എസിലെ എസ്. സുമേഷും പങ്കിട്ടു. കാസര്‍ഗോഡ് എംആര്‍എസിലെ എ.ബി. രാധികയാണ് 19 വയസിനു താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മികച്ച കായികതാരം.


പ്രീ-മെട്രിക് വിഭാഗത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ നിലമ്പൂര്‍ എംആര്‍എസിലെ സി. അരുണ്‍ മികച്ച കായികതാരമായി. കണ്ണൂര്‍ എംആര്‍എസിലെ പി.ബി. കൃപ യാണ് ഈ വിഭാഗത്തിലെ മികച്ച പെണ്‍താരം.

മാര്‍ച്ച് പാസ്റ്റില്‍ സിബിഎസ്ഇ ഞാറനീലി ഒന്നാംസ്ഥാനം നേടി. കായികമേളയുടെ സമാപന സമ്മേളനം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ മന്ത്രി പി.കെ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ ഡോ. പി.പുകഴേന്തി സ്വാഗതം പറഞ്ഞു. ജോയന്റ് ഡയറക്ടര്‍ അരുണഗിരി നന്ദി പറഞ്ഞു. പട്ടികവര്‍ഗവികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന 19 മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലേയും 110 ഹോസ്റലുകളിലെയും പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ നിന്നും 350 വിദ്യാര്‍ഥികളും ഹോസ്റലുകളില്‍ നിന്ന് 121 പേരും അടക്കം ആകെ 471 മത്സരാര്‍ഥികളാണ് പങ്കെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.