എഡിജിപിയുടെ പ്രസ്താവന ശരിയല്ല: വിദ്യാസാഗര്‍
Wednesday, October 14, 2015 12:59 AM IST
തൊടുപുഴ: എസ്എന്‍ഡിപി യോഗത്തിന്റെ നേതാക്കളെല്ലാം സ്വാമി ശാശ്വതീകാനന്ദയുടെ പോസ്റ്മോര്‍ട്ടത്തിന് എതിരായിരുന്നുവെന്നും തന്റെ നിര്‍ദേശപ്രകാരം പോലീസ് സൂപ്രണ്ടിന്റെ ഇടപെടല്‍ മൂലമാണു പോസ്റ്മോര്‍ട്ടം നടത്തിയതെന്നുമുള്ള മുന്‍ എഡിജിപി രാജീവന്റെ പ്രസ്താവന ശരിയല്ലെന്ന്എസ്എന്‍ഡിപി യോഗം മുന്‍ പ്രസിഡന്റ് അഡ്വ. സി.കെ. വിദ്യാസാഗര്‍ അറിയിച്ചു.

സമാധിയിരുത്തേണ്ട സന്യാസിയുടെ ശരീരം കീറിമുറിക്കുന്നതിലുള്ള വൈകാരികമായ എതിര്‍പ്പ് ശിവഗിരി സന്യാസിമാരും എസ്എന്‍ഡിപി യൂണിയന്‍ ഭാരവാഹികളും പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രാജന്‍ ബാബു എംഎല്‍എയും ഉള്‍പ്പെടെയുള്ളവര്‍ മുഖ്യമന്ത്രിയോടും ഉന്നത പോലീസ് ഉദ്യോഗസ്ഥരോടും പോസ്റ്മോര്‍ട്ടം ഒഴിവാക്കണമെന്നു അഭ്യര്‍ഥിച്ചിരുന്നു.


സന്യാസിമാര്‍ക്കും എസ്എന്‍ഡിപി നേതാക്കള്‍ക്കും സംശയമില്ലെങ്കില്‍ അവരുടെ താത്പര്യപ്രകാരം കാര്യങ്ങള്‍ നടക്കട്ടെയെന്നായിരുന്നു മുഖ്യമന്ത്രി എ.കെ. ആന്റണി പറഞ്ഞത്. എന്നാല്‍, ഭാവിയില്‍ ഉണ്ടായേക്കാവുന്ന അസൌകര്യപ്രദമായ ചോദ്യങ്ങള്‍ ഒഴിവാക്കാന്‍ പോസ്റ്മോര്‍ട്ടം നടത്തണമെന്ന തന്റെ നിലപാട് വെള്ളാപ്പള്ളി നടേശനെ അറിയിക്കുകയും അതനുസ രിച്ച് പോസ്റുമോര്‍ട്ടം നടത്തുകയുമായിരുന്നു: വിദ്യാസാഗര്‍ പറഞ്ഞു.

ഇതിനായി ആലുവ യൂണിയന്‍ പ്രസിഡന്റായിരുന്ന ഡോ. സോമനു നിര്‍ദേശം നല്‍കുകയും ചെയ്തെന്നു വിദ്യാസാഗര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.