എത്ര മുട്ടിയാലും പി.സി. ജോര്‍ജിനു മുന്നില്‍ വാതില്‍ തുറക്കില്ല: ഉണ്ണിയാടന്‍
എത്ര മുട്ടിയാലും പി.സി. ജോര്‍ജിനു മുന്നില്‍ വാതില്‍ തുറക്കില്ല: ഉണ്ണിയാടന്‍
Friday, July 3, 2015 12:42 AM IST
തിരുവനന്തപുരം: എത്ര മുട്ടിയാലും പി.സി. ജോര്‍ജിനു മുന്നില്‍ വാതില്‍ തുറക്കേണ്ടതില്ലെന്ന പൊതുവികാരമാണു പാര്‍ട്ടിക്കുള്ളിലുള്ളതെന്നു ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍. തിരുവനന്തപുരത്തു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.

പി.സി. ജോര്‍ജ് വിഷയത്തില്‍ പാര്‍ട്ടി നിയോഗിച്ച മൂന്നംഗ സമിതി തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. സമിതിയുടെ നാല് സിറ്റിംഗ് കഴിഞ്ഞു. ഇനിയും സിറ്റിംഗ് ഉണ്ടാകും. അന്വേഷണം പൂര്‍ത്തിയായാല്‍ പാര്‍ട്ടിക്കു റിപ്പോര്‍ട്ടു നല്‍കും. അതിനുശേഷം പാര്‍ട്ടി ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. വിഷയത്തില്‍ ജോര്‍ജിന്റെ വിശദീകരണം ചോദിക്കേണ്ട കാര്യമില്ല. അദ്ദേഹത്തോടു വ്യക്തിപരമായി യാതൊരു വിരോധവുമില്ല. വിഷയങ്ങളുടെ ഗൌരവം പരിഗണിച്ചാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അദ്ദേഹത്തിന്റെ പ്രവൃത്തിയും സംസാരവും പാര്‍ട്ടിയിലെയും മുന്നണിയിലെയും പല നേതാക്കളെയും ബുദ്ധിമുട്ടിലാക്കിയിട്ടുണ്െടന്നും അരുവിക്കര ഉപതെരഞ്ഞെടുപ്പു ഫലം എല്ലാത്തിനുമുള്ള മറുപടിയാണെന്നും ഉണ്ണിയാടന്‍ കൂട്ടിച്ചേര്‍ത്തു.


പി.സി. ജോര്‍ജ് തന്റെ തെറ്റിനെക്കുറിച്ചു പശ്ചാത്തപിച്ചാല്‍ ജോര്‍ജിന്റെ കാര്യത്തില്‍ പാര്‍ട്ടി പുനഃപരിശോധന നടത്തുമെന്നു തോമസ് ഉണ്ണിയാടന്‍ നേരത്തെ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞിരുന്നു. വിഷയത്തില്‍ ശക്തമായ നിലപാടുമായി കേരള കോണ്‍ഗ്രസ്-എം നേതൃത്വം രംഗത്തുവന്നതോടെ ഉണ്ണിയാടന്‍ പ്രസ്താവന തിരുത്തി. പശ്ചാത്താപം പ്രകടിപ്പിക്കുകയാണെങ്കില്‍ അക്കാര്യം പാര്‍ട്ടിയില്‍ ചര്‍ച്ചയാകുമെന്നാണ് താന്‍ പറഞ്ഞതെന്ന് അദ്ദേഹം വിശദീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.