കൊച്ചി വിമാനത്താവളം വഴി വന്‍തോതില്‍ സ്വര്‍ണ കള്ളക്കടത്ത്: കസ്റംസ്
Saturday, May 30, 2015 12:23 AM IST
നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തില്‍ ആഭ്യന്തര ടെര്‍മിനല്‍ വഴി വന്‍തോതില്‍ സ്വര്‍ണക്കള്ളക്കടത്തു നടക്കുന്നതായി എയര്‍ കസ്റംസ് ഇന്റലിജന്‍സ് വിഭാഗം. ഇക്കഴിഞ്ഞ 24ന് വിമാനയാത്രക്കാരെ ടെര്‍മിനലിലേക്കു കൊണ്ടുവരുന്ന ഫെറി ബസില്‍നിന്നു 13 കിലോഗ്രാം സ്വര്‍ണം പിടിച്ച പശ്ചാത്തലത്തില്‍ നടത്തിയ നിരീക്ഷണത്തിലാണ് ഇതുസംബന്ധിച്ചു തെളിവു ലഭിച്ചതെന്നു പത്രക്കുറിപ്പില്‍ പറഞ്ഞു. കഴിഞ്ഞ ഒരു മാസം എയര്‍ ലൈന്‍സില്‍ വിവിധ ഏജന്‍സികളുടെ കീഴില്‍ ജോലി ചെയ്യുന്ന ജീവനക്കാരെയാണു പരിശോധിച്ചത്.

ആഭ്യന്തര ടെര്‍മിനലില്‍ കസ്റംസ് ചെക്ക്പോസ്റ് അനുവദിച്ചിട്ടില്ല. സംശയകരമായ സാഹചര്യത്തില്‍ ആഭ്യന്തര ടെര്‍മിനലിന്റെ അറൈവല്‍ ഹാളിലേക്കുള്ള ഗേറ്റില്‍ പരിശോധന നടത്താന്‍ ശ്രമിച്ച കസ്റംസ് ഉദ്യോഗസ്ഥരെ സിഐഎസ്എഫ് തടഞ്ഞതായി പറയുന്നു. പ്രവേശന പാസ് ഇല്ലെന്ന കാരണം പറഞ്ഞാണു കസ്റംസുകാരെ തിരിച്ചയച്ചത്.

ആഭ്യന്തര ടെര്‍മിനലില്‍ കസ്റംസ് ഉദ്യോഗസ്ഥര്‍ക്കു പ്രവേശനപാസ് ലഭിക്കാന്‍ വേണ്ടി ഉന്നത ഉദ്യാഗസ്ഥര്‍ മുഖേന സമര്‍പ്പിച്ച അപേക്ഷ നിസാര കാരണം പറഞ്ഞു തള്ളുകയായിരുന്നുവെന്നു പറയുന്നു.

ആഭ്യന്തര ടെര്‍മിനലിന്റെ ഭാഗത്തുള്ള ബേയില്‍ നിര്‍ത്തുന്ന അന്താരാഷ്ട്ര ഫ്ളൈറ്റുകളില്‍നിന്നാണു വന്‍ തോതില്‍ സ്വര്‍ണം പുറത്തേക്കു കൊണ്ടുപോകുന്നതെന്നു പത്രക്കുറിപ്പില്‍ പറയുന്നു. ആഭ്യന്തര ടെര്‍മിനലിന്റെ ബേയില്‍നിന്നു അറൈവല്‍ ഹാളിലേക്കു കടക്കാന്‍ എളുപ്പമാണ്. ഇവിടെ കസ്റംസ് പരിശോധനയില്ല.


വിവിധ ഏജന്‍സികളുടെ കീഴില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് എല്ലാ സ്വാതന്ത്യ്രവുമുണ്ട്. യാത്രക്കാരെ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന ഫെറി ബസുകളും സ്വര്‍ണക്കള്ളക്കടത്തിന് ഉപയോഗിക്കാം. മറ്റു ആഭ്യന്തര വിമാനത്താവളങ്ങളിലേക്കുള്ള ഫ്ളൈറ്റുകളിലും ഇവിടെനിന്നു സ്വര്‍ണം കയറ്റാം. നിരവധി ഏജന്‍സികള്‍ ഈ സ്വര്‍ണക്കള്ളക്കടത്തിന്റെ ഭാഗമാകുന്നുണ്ട്.

ആഭ്യന്തര ടെര്‍മിനല്‍ ഭാഗത്തു കസ്റംസ് പരിശോധന സംവിധാനം ഉണ്ടാകാത്ത പക്ഷം വന്‍തോതില്‍ സ്വര്‍ണം പുറത്തേക്കു പോകുമെന്നു മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. രണ്ടു യാത്രക്കാരെ കേന്ദ്രീകരിച്ചു ബസില്‍നിന്നു പിടിച്ച 13 കിലോഗ്രാം സ്വര്‍ണം സംബന്ധിച്ച വിശദമായ അന്വേഷണം നടന്നുവരികയാണ്. 2013 സെപ്റ്റംബര്‍ മാസം മുതല്‍ ഇതുവരെ 60 കോടി രൂപ വില വരുന്ന 150 കിലോഗ്രാം സ്വര്‍ണം കൊച്ചി വിമാനത്താവളത്തില്‍ പിടിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.