സംസ്ഥാന റോഡ് വികസന പദ്ധതി: പൈലറ്റ് പ്രൊജക്ടിന് 279 കോടി അനുവദിച്ചു
Wednesday, May 27, 2015 12:27 AM IST
കൊച്ചി: സംസ്ഥാന റോഡ് വികസന പദ്ധതിയുടെ ഭാഗമായി 106 കിലോമീറ്റര്‍ റോഡ് നിര്‍മാണത്തിനു 279 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്.

പൈലറ്റ് പദ്ധതി എന്ന നിലയില്‍ ആറു റോഡുകളാണ് ആദ്യം നിര്‍മിക്കുന്നത്. ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചു. ആറു മാസത്തിനുള്ളില്‍ നിര്‍മാണം തുടങ്ങും. പി.പി.പി. ആന്വിറ്റി മോഡലില്‍ ടോള്‍ ഏര്‍പ്പെടുത്താതെ നിര്‍മിക്കുന്ന ഈ റോഡുകള്‍ അന്തര്‍ദേശീയ നിലവാരം പുലര്‍ത്തുന്നതാണ്.

പൈലറ്റ് പ്രൊജക്ട് പൂര്‍ത്തിയാക്കുന്നതിനൊപ്പം മൂന്നു ഘട്ടങ്ങളിലായി 621 കിലോമീറ്റര്‍ റോഡുകള്‍ കൂടി ഇത്തരത്തില്‍ നവീകരിക്കാനും പദ്ധതിയുണ്ട്. ഇതില്‍ സ്ഥലം ഏറ്റെടുക്കല്‍ ആവശ്യമില്ലാത്ത 659 കിലോമീറ്ററും ചെറിയ തോതില്‍ സ്ഥലമേറ്റെടുക്കല്‍ ആവശ്യമായ 325 കിലോമീറ്ററും ആണുള്ളത്. ഒന്നാം ഘട്ടമെന്ന നിലയില്‍ 369 കിലോമീറ്റര്‍ റോഡാണ് അടുത്തതായി പുനര്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. 3706.3 കോടി രൂപ ചെലവുവരുന്ന സംസ്ഥാന റോഡ് വികസന പദ്ധതിയുടെ 80 ശതമാനം വിദേശ ധനസഹായമായി പ്രതീക്ഷിക്കുന്നു. സംസ്ഥാനത്തൊട്ടാകെ 60 റോഡുകളാണ് മൂന്നു ഘട്ടങ്ങളിലായി പുനര്‍ നിര്‍മിക്കുന്നത്. കാസര്‍കോഡ് ജില്ലയിലെ വിദ്യാനഗര്‍-മായിപ്പാടി, ഉപ്പള-കണിയാന, കണ്ണൂരിലെ ചൊവ്വ-മട്ടന്നൂര്‍, കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി-കാഞ്ഞിരം കവലം (ശബരിമല - കൊടൈക്കനാല്‍ റോഡ്), തിരുവനന്തപുരത്തെ വെള്ളനാട്-ആര്യനാട്-ചെട്ടച്ചല്‍ എന്നിവയാണ് പൈലറ്റ് പദ്ധതിയില്‍ വികസിപ്പിക്കുന്ന 106 കിലോമീറ്റര്‍ റോഡുകള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.