ബാര്‍ കോഴ: മന്ത്രിമാര്‍ക്കെതിരേ തെളിവുണ്െടങ്കില്‍ എന്തുകൊണ്ടു നടപടിയില്ലെന്നു ലോകായുക്ത
Saturday, April 25, 2015 12:19 AM IST
തിരുവനന്തപുരം: ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ടു മന്ത്രിമാര്‍ക്കെതിരേ ബിജു രമേശ് നല്‍കിയ മൊഴിയില്‍ വ്യക്തമായ തെളിവുകള്‍ ഉണ്െടങ്കില്‍ വിജിലന്‍സ് എന്തുകൊണ്ട് അവര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നില്ലെന്നു ലോകായുക്ത ഡിവിഷന്‍ ബെഞ്ച്.

ധനമന്ത്രി കെ.എം. മാണിയുമായി ബന്ധപ്പെട്ട് വിജിലന്‍സിന്റെ ഇതുവരെയുള്ള അന്വേഷണ പുരോഗതിയും ബിജു രമേശിന്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ മന്ത്രിമാരായ കെ.ബാബുവിനും വി.എസ്. ശിവകുമാറിനും എതിരേ സ്വീകരിച്ച നടപടികളും അടങ്ങിയ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് ജൂണ്‍ 22നകം സമര്‍പ്പിക്കണമെന്നും ലോകായുക്ത ജസ്റീസ് പയസ് സി. കുര്യാക്കോസും ഉപലോകായുക്ത ജസ്റീസ് കെ.കെ. ദിനേശനും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

ബാര്‍ കോഴ കേസില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പൊതുപ്രവര്‍ത്തകരാണു കുറ്റാരോപിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അഴിമതിനിരോധന നിയമപ്രകാരം ഉന്നതര്‍ക്കെതിരേ കേസെടുക്കുമ്പോള്‍ വിജിലന്‍സ് കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം. പരാതിയിലും കേസന്വേഷണത്തിലും സുപ്രീംകോടതി മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കണം. കെ.എം. മാണിക്കെതിരേയുള്ള കേസില്‍ കുറ്റപത്രം എന്നു നല്‍കാന്‍ കഴിയുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് എസ്പി ആര്‍. സുകേശനു കൃത്യമായി പറയാന്‍ കഴിയുന്നില്ല. ബിജു രമേശ് കോടതിയില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മന്ത്രിമാരായ കെ. ബാബുവിനും വി.എസ്. ശിവകുമാറിനും എതിരേ സ്വീകരിച്ച നടപടികളുടെ വിശദമായ റിപ്പോര്‍ട്ടും ഇതോടൊപ്പം നല്‍കണമെന്നും ലോകായുക്ത നിര്‍ദേശിച്ചു.


ബിജു രമേശ് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയില്‍ മന്ത്രിമാരായ കെ. ബാബുവിനും വി.എസ്. ശിവകുമാറിനും പണം നല്‍കിയതായി ആരോപിച്ചിരുന്നു. എക്സൈസ് മന്ത്രി കെ. ബാബുവിനു പത്തു കോടി രൂപ നല്‍കിയെന്നാണ് ആരോപണം. മദ്യശാലകളുടെ ലൈസന്‍സ് ഫീസ് 30 ലക്ഷം രൂപയാക്കി ഉയര്‍ത്തണമെന്നായിരുന്നു എക്സൈസ് ഉദ്യോഗസ്ഥരുടെ ശിപാര്‍ശ. എന്നാല്‍, ബാറുടമകളുമായി നടത്തിയ ചര്‍ച്ചയില്‍ കോഴ നല്‍കിയാല്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാം എന്നു മന്ത്രി പറഞ്ഞത്രേ. പത്തു കോടി രൂപ നല്‍കിയതിനെത്തുടര്‍ന്നു ലൈസന്‍സ് ഫീസ് 23 ലക്ഷമാക്കിയെന്നുമാണു ബിജു രമേശിന്റെ മൊഴിയില്‍ പറയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.