വാക്കുതര്‍ക്കം: തലയ്ക്കടിയേറ്റു യുവാവ് മരിച്ചു, സുഹൃത്ത് അറസ്റില്‍
Saturday, April 18, 2015 1:00 AM IST
കോഴിക്കോട്: വേങ്ങേരിക്കടുത്തു തടമ്പാട്ടുതാഴത്തു മദ്യപിച്ചുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്നു തൊഴിലാളിയെ ഇരുമ്പുപാരകൊണ്ടു തലയ്ക്കടിച്ചു കൊന്നു. തടമ്പാട്ടുതാഴത്തെ ത്രിവേണി കിണര്‍ വര്‍ക്സിലെ തൊഴിലാളി കൊല്ലം പാരിപ്പള്ളി ചന്തവിള വീട്ടില്‍ മോഹനന്റെ മകന്‍ ദീപു(35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തെത്തുടര്‍ന്നു കൂടെ ജോലി ചെയ്യുന്ന കൊല്ലം ഇത്തിക്കര വയലില്‍ പുത്തന്‍വീട്ടില്‍ ഷൈജു (34)വിനെ ചേവായൂര്‍ പോലീസ് അറസ്റ് ചെയ്തു.

വ്യാഴാഴ്ച രാത്രി മുതലാണു മദ്യലഹരിയില്‍ ഇവര്‍ വാക്കുതര്‍ക്കമുണ്ടായത്. ഉടുമുണ്ട് കീറിയതുമായി ബന്ധപ്പെട്ടു ഷൈജുവുമായി രാത്രി മുതലേ വാക്തര്‍ക്കമുണ്ടായിരുന്നു. തര്‍ക്കം തീര്‍ത്ത് ഉറങ്ങാന്‍ കിടന്നിരുന്നതാണ്. എന്നാല്‍, ഉറങ്ങാതിരുന്ന ഷൈജു പാര ഉപയോഗിച്ച് ദീപുവിന്റെ തലയ്ക്കടിച്ചെന്നാണു പോലീസ് പറയുന്നത്. ബോധരഹിതനായ ദീപുവിന്റെ തലയില്‍നിന്നു രക്തം വാര്‍ന്നൊഴുകി. തുടര്‍ന്നു കൂടെയുണ്ടായിരുന്ന തൊഴിലാളികളാണു ദീപുവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കേ ഇന്നലെ രാവിലെ 7.10നാണ് ദീപു മരിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഷൈജുവിനെ ചേവായൂര്‍ പോലീസ് അറസ്റ് ചെയ്യുകയായിരുന്നു. തടമ്പാട്ടുതാഴത്തെ ത്രിവേണി കിണര്‍വര്‍ക്സിലെ ജോലിക്കാരായിരുന്നു ഇവര്‍. കൊല്ലം സ്വദേശികളായ പന്ത്രണ്ടു പേര്‍ ഒരുമിച്ചു വേങ്ങേരി തടമ്പാട്ടുതാഴം പച്ചക്കറി വിപണനകേന്ദ്രത്തിനു സമീപത്തെ ഷെഡിലാണു താമസിച്ചിരുന്നത്.


കൊല്ലം സ്വദേശിയായ വിക്രമന്റെ നേതൃത്വത്തില്‍ കോഴിക്കോട്ട് കിണര്‍ പണിക്കെത്തിയവരാണിവര്‍. കഴിഞ്ഞ അഞ്ചു വര്‍ഷമായി തടമ്പാട്ടുതാഴത്തെ കിണര്‍ റിംഗിന്റെ നിര്‍മാണപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ് ഇരുവരും.

സംഭവസമയം ഷൈജു മദ്യലഹരിയിലായിരുന്നുവെന്നു പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. ഷൈജുവിനെ കോഴിക്കോട് ജുഡിഷല്‍ ഫസ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.