ചീഫ് വിപ്പ് മാറ്റം: മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലും തീരുമാനമായില്ല
Saturday, March 28, 2015 12:06 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: പി.സി. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്നു മാറ്റുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ഇന്നലെ രാവിലെ തുടക്കം കുറിച്ചതു മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൌസ് പരിസരത്തായിരുന്നു. ക്ളിഫ് ഹൌസിലും മന്ത്രിമന്ദിരങ്ങളിലും സെക്രട്ടേറിയറ്റിലുമായി ആറു മണിക്കൂറോളം നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലും പി.സി. ജോര്‍ജിന്റെ കാര്യത്തില്‍ തീരുമാനമായില്ല. ഒടുവില്‍ കൂടുതല്‍ കക്ഷി നേതാക്കളുമായി വിശദ ചര്‍ച്ചയ്ക്കുശേഷം തീരുമാനമെന്ന് അറിയിച്ചു പിരിഞ്ഞു.

ഈരാട്ടുപേട്ടയില്‍നിന്നു പുലര്‍ച്ചെ തലസ്ഥാനത്തെത്തിയ പി.സി. ജോര്‍ജ് രാവിലെ 8.30- ഓടെ ക്ളിഫ് ഹൌസ് പരിസരത്തെ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഔദ്യോഗിക വസതിയിലെത്തി അദ്ദേഹവുമായി പ്രാഥമിക ചര്‍ച്ച നടത്തി. ചീഫ് വിപ്പിന്റെ ഔദ്യോഗിക വാഹനം ഉപേക്ഷിച്ചു സ്വകാര്യ വാഹനത്തിലെത്തിയ ജോര്‍ജ് തുടര്‍ന്നു മുഖ്യമന്ത്രിയുടെ വസതിയായ ക്ളിഫ് ഹൌസിലേക്ക്. മുഖ്യമന്ത്രിയെ കൂടാതെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായി ഒരു മണിക്കൂറിലേറെ നീണ്ട ചര്‍ച്ച. പുറത്തേക്കുവന്ന പി.സി. ജോര്‍ജ് ചര്‍ച്ചകള്‍ തുടരുമെന്നു മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.

ഇതിനിടെ, പി.കെ. കുഞ്ഞാലിക്കുട്ടി ക്ളിഫ് ഹൌസില്‍നിന്നു സമീപത്തെ കെ.എം. മാണിയുടെ ഔദ്യോഗിക വസതിയായ പ്രശാന്തിലേക്ക്. അവിടെ മാണിയുമായുള്ള ചര്‍ച്ചയ്ക്കു ശേഷം 10.45നു പുറത്തിറങ്ങി. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പരസ്യമായി പുറത്തുപറഞ്ഞില്ലെങ്കിലും ചീഫ് വിപ്പായി പി.സി. ജോര്‍ജിനെ നിലനിര്‍ത്തണമെന്ന പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദേശം കെ.എം. മാണി തള്ളിയതായുള്ള വാര്‍ത്തകള്‍ പ്രചരിച്ചു.


ഇതിനിടെ, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ദിരാഭവനിലേക്ക്. അവിടെ കെപിസിസി പ്രസിഡന്റുമായി ഇക്കാര്യത്തെക്കുറിച്ചു ഹ്രസ്വ ചര്‍ച്ച. തുടര്‍ന്ന് അരുവിക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കുശേഷം പുറത്തേക്ക്.

തുടര്‍ചര്‍ച്ചകള്‍ സെക്രട്ടേറിയറ്റിലേക്കു വഴിമാറിയപ്പോള്‍ സമയം ഉച്ചകഴിഞ്ഞിരുന്നു. പി.കെ. കുഞ്ഞാലിക്കുട്ടിയും കെ.എം. മാണിയും വ്യവസായ മന്ത്രിയുടെ ഓഫീസിലിരുന്നു വീണ്ടും ചര്‍ച്ച നടത്തിയശേഷം ഇരുവരും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ചര്‍ച്ച. ചര്‍ച്ചകള്‍ക്കൊടുവില്‍ പി.സി. ജോര്‍ജിനെ വീണ്ടും ഓഫീസിലേക്കു വിളിപ്പിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി പി.സി. ജോര്‍ജിന്റെ രണ്ടാം ഘട്ട ചര്‍ച്ച.

ഉച്ചകഴിഞ്ഞ് 1.50ന് ഓഫീസില്‍നിന്നു പുറത്തിറങ്ങിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ചര്‍ച്ചകള്‍ സംബന്ധിച്ചു മാധ്യമ പ്രവര്‍ത്തകരുമായി സംസാരിച്ചു. അന്തിമതീരുമാനം യുഡിഎഫിലെ കൂടുതല്‍ ഘടകകക്ഷി നേതാക്കളുമായുള്ള വിശദ ചര്‍ച്ചയ്ക്കുശേഷം മാത്രമേ തീരുമാനിക്കുകയുള്ളുവെന്നു മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്നു പുറത്തിറങ്ങിയ പി.സി. ജോര്‍ജ് യുഡിഎഫില്‍ തീരുമാനമാകുന്നതു വരെ ചീഫ് വിപ്പ് സ്ഥാനത്തു തുടരുമെന്ന് അറിയിച്ചശേഷം ഔദ്യോഗിക വാഹനത്തില്‍ യാത്ര തുടര്‍ന്നു.

യുഡിഎഫില്‍ ഉരുണ്ടുകൂടിയ രാഷ്ട്രീയ പ്രതിസന്ധിയില്‍ ഇനിയെന്തു സംഭവിക്കുമെന്ന ആകാംക്ഷയിലാണു രാഷ്ട്രീയ കേരളം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.