എണ്ണൂറോളം എംബിബിഎസ് സീറ്റുകള്‍ നഷ്ടമാകും
Saturday, March 28, 2015 12:16 AM IST
തിരുവനന്തപുരം: അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുന്നതില്‍ വീഴ്ച വരുത്തിയതോടെ സംസ്ഥാനത്തെ എണ്ണൂറോളം എംബിബിഎസ് സീറ്റുകളുടെ അംഗീകാരം മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ (എംസിഐ) നിരസിച്ചു. കെട്ടിട സൌകര്യങ്ങള്‍ വേണ്ടത്ര ഇല്ലാത്തതും പ്രഫസര്‍മാരുടേയും റെസിഡന്റ് ഡോക്ടര്‍മാരുടെയും അഭാവവുമാണു മെഡിക്കല്‍ സീറ്റുകളുടെ അംഗീകാരം നഷ്ടമാക്കുന്നത്.

സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ നിന്ന് 250 സീറ്റുകള്‍ ഇത്തരത്തില്‍ അടുത്തവര്‍ഷം റദ്ദാക്കപ്പെടുമെന്നാണ് ആശങ്ക. മഞ്ചേരി -100, പാലക്കാട് -100, ഇടുക്കി- 50 എന്നിങ്ങനെ മൂന്നു സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ എംബിബിഎസ് സീറ്റുകളാണു നഷ്ടമാകാന്‍ സാധ്യതയുള്ളത്.

കൂടാതെ വയനാട് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ 150 സീറ്റും അല്‍ അസര്‍ മെഡിക്കല്‍ കോളജ് ആന്‍ഡ് സൂപ്പര്‍ സെഷാലിറ്റി ഹോസ്പിറ്റലിലെ 150 സീറ്റും മൌണ്ട് സിയോന്‍ മെഡിക്കല്‍ കോളജിലെ 100 സീറ്റും പി.കെ. ദാസ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ 150 സീറ്റുമാണ് റദ്ദാക്കപ്പെടല്‍ ഭീഷണിയിലുള്ളത്.


സംസ്ഥാനത്ത് ഇടുക്കി, പാലക്കാട് എന്നിവിടങ്ങളില്‍ പുതിയ മെഡിക്കല്‍ കോളജുകള്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ വേണ്ടത്ര അധ്യാപകരെ നിയമിക്കുമെന്നും കോളജ് കെട്ടിടം ഉള്‍പ്പെടെയുള്ള സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സിലിന് ഉറപ്പു നല്കിയിരുന്നു. എന്നാല്‍, മെഡിക്കല്‍ കൌണ്‍സിലിന്റെ പരിശോധനയില്‍ സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടില്ലെന്നു വ്യക്തമായി.

ഇതേത്തുടര്‍ന്നാണു സൌകര്യങ്ങള്‍ ഉറപ്പാക്കാതെ എംബിബിഎസ് സീറ്റുകളുടെ അംഗീകാരം പുനഃസ്ഥാപിക്കില്ലെന്നു മെഡിക്കല്‍ കൌണ്‍സില്‍ അറിയിച്ചത്. കഴിഞ്ഞ അധ്യയനവര്‍ഷം സംസ്ഥാനത്തെ 250 ഓളം പിജി സീറ്റുകളുടെ അംഗീകാരവും റദ്ദാക്കിയിരുന്നു.

ഇതിനു പിന്നാലെയാണ് ഇപ്പോള്‍ അടുത്ത അധ്യയന വര്‍ഷത്തെ പ്രവേശത്തില്‍ നിന്ന് 800 ഓളം എംബിബിഎസ് സീറ്റുകള്‍ ഒഴിവാക്കി മെഡിക്കല്‍ കൌണ്‍സില്‍ അറിയിപ്പു പുറപ്പെടുവിച്ചത്. സംസ്ഥാനത്ത് ആകെ 3350 എംബിബിഎസ് സീറ്റുകളാണ് സ്വകാര്യ സര്‍ക്കാര്‍ മേഖലകളിലായി ഉള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.