കാപ്പ വൈകിപ്പിച്ചതിനു നടപടി വന്നേക്കും
Thursday, March 5, 2015 12:36 AM IST
സ്വന്തം ലേഖകന്‍

തൃശൂര്‍: ചന്ദ്രബോസ് വധക്കേസിലെ പ്രതി വിവാദ വ്യവസായി നിസാമിനെതിരേ കാപ്പ (കേരള ആന്റി സോഷ്യല്‍ ആക്ടിവിക്ടീസ് പ്രിവന്‍ഷന്‍ ആക്ട്) ചുമത്തണമെന്നു മുന്‍ കമ്മീഷണര്‍ ജേക്കബ് ജോബിന്റെ നിര്‍ദേശം സമയോചിതമായി നടപ്പാക്കാതിരുന്നതിനു പേരാമംഗലം പോലീസിനെതിരേ നടപടി വന്നേക്കും. കാപ്പ ചുമത്തുന്നതിനാവശ്യമായ രേഖകള്‍ സഹിതം ഫയല്‍ ഹജരാക്കണമെന്നു ജേക്കബ് ജോബ് ടെലിഫോണിലൂടെയും പിന്നീടു രേഖാമൂലവും ആവശ്യപ്പെട്ടിരുന്നു.

സിറ്റി പോലീസ് കമ്മീഷണറായിരുന്ന ജേക്കബ് ജോബിനെ സ്ഥലം മാറ്റിയതിനെത്തുടര്‍ന്നു ചുമതലയേറ്റ കമ്മീഷണര്‍ നിശാന്തിനിയും ഇതേ ആവശ്യം ഉന്നയിച്ചു പേരാമംഗലം പോലീസിനു നിര്‍ദേശം നല്‍കിയിരുന്നു. പേരാമംഗലം പോലീസ് കാപ്പ നടപടികള്‍ വൈകിപ്പിച്ചെന്ന് ആരോപിച്ചു പോലീസ് കമ്മീഷണര്‍ നിശാന്തിനി പോലീസ് ആസ്ഥാനത്തേക്കു റിപ്പോര്‍ട്ടു നല്‍കിയിട്ടുണ്ട്.

യഥാര്‍ഥത്തില്‍ നടപടി വൈകിച്ചതു മറ്റുള്ളവരാണെങ്കിലും ആരോപണവിധേയനായതു മുന്‍ സിറ്റി പോലീസ് കമ്മീഷണറാണ്. പുതിയ കമ്മീഷണര്‍ ചുമതലയേറ്റതിനു ശേഷമാണു കാപ്പ ചുമത്തണമെന്ന നിര്‍ദേശവുമായി എഡിജിപി രംഗത്തെത്തിയത്. കഴിഞ്ഞ ശനിയാഴ്ച നിസാമിന്റെ ജാമ്യ ഹര്‍ജി കോടതി പരിഗണിക്കുന്നതിനു മുമ്പേ കാപ്പ വകുപ്പു ചുമത്തിക്കൊണ്ടു കോടതിയില്‍ രേഖകള്‍ ഫയല്‍ ചെയ്യേണ്ടതായിരുന്നു. ജാമ്യഹര്‍ജി പരിഗണിച്ച ശനിയാഴ്ചയാണു ചന്ദ്രബോസ് മരിച്ചത്. മരണവിവരം മനസിലാക്കിയ കോടതി ജാമ്യം നിഷേധിച്ചു.

പുതിയ കമ്മീഷണര്‍ ചുമതലയേറ്റ ആദ്യദിനങ്ങളില്‍ ഇക്കാര്യത്തില്‍ കൃത്യമായ തുടര്‍നടപടി ഉണ്ടായില്ല. ഈ ദിനങ്ങളില്‍ കാപ്പ ചുമത്തുന്നതു സംബന്ധിച്ച ആശയക്കുഴപ്പം സജീവ ചര്‍ച്ചയായതോടെ പേരാമംഗലം പോലീസ് കാപ്പ വകുപ്പുകള്‍ക്ക് അനുസൃതമായി ഫയലുകള്‍ തയാറാക്കാതെ മാറിനിന്നു. നിസാമിനു ജാമ്യം കിട്ടുംവരെ കാപ്പ ചുമത്തേണ്ടതില്ലെന്ന നിലപാടിലായിരുന്നു പോലീസ്. എന്നാല്‍, ചന്ദ്രബോസ് മരിക്കുകയും ജാമ്യാപേക്ഷ കോടതി തള്ളുകയും ചെയ്തതോടെയാണു പോലീസ് പെട്ടുപോയത്. കാപ്പ ചുമത്താനുള്ള നടപടികളിലേക്കു പേരാമംഗലം പോലീസ് കടന്നത് അതിനു ശേഷമാണ്.


നിസാമിനെ രക്ഷിക്കാനും ഒത്താശ ചെയ്യാനും പേരാമംഗലം പോലീസ് തുടക്കം മുതല്‍ക്കേ ശ്രമിച്ചിരുന്നുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. ബാംഗളൂരുവിലേക്കു നിസാമിനെ തെളിവെടുപ്പിനെന്ന പേരില്‍ കൊണ്ടുപോയ പേരാമംഗലം സ്റേഷനിലെ പോലീസുകാര്‍ ആഡംബര കാറില്‍ യഥാര്‍ഥത്തില്‍ ഉല്ലാസയാത്രയാണു നടത്തിയതെന്ന് ആക്ഷേപമുണ്ടായിരുന്നു. ഉല്ലാസയാത്ര ആരോപണത്തിന്റെ നിജസ്ഥിതി മനസിലാക്കാന്‍ മുന്‍ സിറ്റി പോലീസ് കമ്മീഷണര്‍ ജേക്കബ് ജോബ് നിസാമുമായി ഒറ്റയ്ക്കു സംസാരിച്ചിരുന്നു. പേരാമംഗലം പോലീസ് സ്റേഷനിലെ ചിലര്‍ വന്‍തുക കോഴയായി കൈപ്പറ്റിയിട്ടുണ്െടന്ന വിവരം തനിക്കു ലഭിച്ചതായാണ് അദ്ദേഹം പിന്നീട് വെളിപ്പെടുത്തിയത്. ഇന്നു വൈകിട്ടോടെയോ നാളെയോ കാപ്പ ചുമത്തുന്ന നടപടി സംബന്ധിച്ചു ജില്ലാ മജിസ്ട്രേറ്റിന്റെ അധികാരമുള്ള ജില്ല കളക്ടറുടെ തീരുമാനമുണ്ടാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.