സ്കൂളിലായാലും കുട്ടികള്‍ ഇനി മാതാപിതാക്കളുടെ വിരല്‍ത്തുമ്പില്‍
Thursday, March 5, 2015 12:31 AM IST
പത്തനംതിട്ട: കുട്ടി ക്ളാസിലെത്തിയിട്ടില്ലെങ്കില്‍ രക്ഷകര്‍ത്താവിന്റെ മൊബൈലിലേക്കു സന്ദേശം എത്തും. സ്കൂളിന് അവധിയാണെങ്കിലും സ്കൂള്‍ ബസ് എത്തില്ലെങ്കിലും കുട്ടികളുടെ പ്രോഗ്രസ് റിപ്പോര്‍ട്ടും ഇനി മൊബൈല്‍ സന്ദേശത്തിലൂടെ അറിയാം. സ്കൂളും കുട്ടികളുടെ രക്ഷകര്‍ത്താക്കളുമായി നിരന്തരം ബന്ധം സ്ഥാപിക്കുന്ന സേഫ് കിഡ്സ് സോഫ്റ്റ് വെയര്‍ നിര്‍മിച്ച് സൌജന്യമായി നല്‍കുകയാണ് ഒരുപറ്റം യുവ എന്‍ജിനിയര്‍മാര്‍.

പാറ്റൂര്‍ ശ്രീബുദ്ധ എന്‍ജിനിയറിംഗ് കോളജില്‍ 2010-14 കംപ്യൂട്ടര്‍ സയന്‍സ് ബാച്ചില്‍ പഠിച്ച അനീഷ് എസ്. നായര്‍, കെ.വി. പ്രണവ്, ജി. ഗോപീകൃഷ്ണന്‍, എസ്. സൂരജ്, വിഷ്ണു വി. കുമാര്‍, ബിനോ മാത്യു വര്‍ഗീസ്, ഏറിക് ജോസഫ്, തോംസണ്‍, അമ്പാടി എന്നിവരുടെ സൌഹൃദക്കൂട്ടായ്മയില്‍ രൂപം കൊണ്ട ലോജിക് സ്പെയ്സ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് സ്കൂള്‍ അധികൃതര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും ആശ്വാസമായി സേഫ് കിഡ്സ് പദ്ധതി ആവിഷ്കരിച്ചിരുക്കുന്നത്. പ്രമാടം നേതാജി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഇന്നു പദ്ധതിക്ക് തുടക്കം കുറിക്കും.

പ്രൈമറി ക്ളാസ് മുതല്‍ ഹയര്‍ സെക്കന്‍ഡറിതലം വരെയുള്ള സ്കൂളുകളില്‍ സംവിധാനം പ്രയോജനപ്പെടുത്താം. ജൂണോടെ പദ്ധതി കേരളവ്യാപമാക്കും. സ്കൂള്‍ പ്രഥമാധ്യാപകന്റെ നിയന്ത്രണത്തിലുള്ള ഇന്റര്‍നെറ്റ് സംവിധാനമുള്ള കംപ്യൂട്ടറിലാണ് സോഫ്റ്റ് വെയര്‍ സ്ഥാപിക്കേണ്ടത്. ഇതില്‍ സ്കൂളിലെ ഓരോ കുട്ടിയുടെയും രക്ഷകര്‍ത്താക്കളുടെ മൊബൈല്‍ നമ്പര്‍ രേഖപ്പെടുത്തുകയും സ്കൂള്‍ വിവരങ്ങള്‍ ഗ്രൂപ്പ് സന്ദേശത്തിലൂടെ അയയ്ക്കാനുമാകും. മൊബൈലില്‍ ഗ്രൂപ്പ് മെസേജായി കുട്ടികളുടെ വിവരങ്ങള്‍ യഥാസമയം എത്തും. ഇതില്‍നിന്നു രക്ഷനേടാന്‍ കുട്ടികള്‍ രക്ഷാകര്‍ത്താക്കളുടെ മൊബൈല്‍ ഫോണില്‍ എസ്എംഎസ് അലര്‍ട്ട് ബ്ളോക്ക് ചെയ്താലും രക്ഷയില്ല. ബ്ളോക്ക് ചെയ്യപ്പെടുന്ന സമയംതന്നെ ആ വിവരം പ്രഥമാധ്യാപകന് ഇ മെയില്‍ സന്ദേശമായി ലഭിക്കും. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ക്കു രക്ഷകര്‍ത്താക്കളുമായി ബന്ധപ്പെടാനും സാധിക്കും.


ഓരോ ദിവസവും സ്കൂളില്‍ ഹാജര്‍ രേഖപ്പെടുത്തുമ്പോള്‍ ഹാജരില്ലാത്ത കുട്ടികളുടെ വിവരങ്ങള്‍ മാതാപിതാക്കള്‍ക്കു നല്‍കാനാകുന്നതിലൂടെ കുട്ടികളുടെ അനധികൃത ക്ളാസ്മുടക്കം ഇല്ലാതാക്കാനാകുമെന്നാണ് പ്രതീക്ഷ. സംരംഭത്തില്‍ പങ്കാളിയാകാന്‍ സ്കൂള്‍ അധികൃതര്‍ക്ക് ംംം.ഹീഴശഃുമരല.രീാ/മെളലസശറ എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് സൌജന്യമായി രജിസ്റര്‍ ചെയ്യാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.