സോളാര്‍ കേസ്: മാത്യു ടി. തോമസ് എംഎല്‍എ കമ്മീഷനു മൊഴിനല്‍കി
സോളാര്‍  കേസ്: മാത്യു ടി. തോമസ് എംഎല്‍എ കമ്മീഷനു മൊഴിനല്‍കി
Wednesday, March 4, 2015 11:59 PM IST
കൊച്ചി: സോളാര്‍ തട്ടിപ്പ് അന്വേഷിക്കുന്ന ജസ്റീസ് ശിവരാജന്‍ കമ്മീഷന്‍ മുമ്പാകെ ജനതാദള്‍-എസ് നേതാവ് മാത്യു ടി. തോമസ് എംഎല്‍എ മൊഴി നല്‍കി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അറിവോടെയും പങ്കാളിത്തത്തോടെയുമാണ് സരിത എസ്. നായരും ബിജു രാധാകൃഷ്ണനും സോളാര്‍ തട്ടിപ്പു നടത്തിയതെന്ന് മാത്യു ടി. തോമസ് മൊഴി നല്‍കി. കേരളത്തില്‍ കൃത്രിമ വൈദ്യുതിക്ഷാമം സൃഷ്ടിച്ചാണു സരിതാ നായര്‍ക്ക് സോളാര്‍ തട്ടിപ്പിനു കളമൊരുക്കിയത്.

വൈദ്യുതിക്ഷാമത്തിനു പരിഹാരമായി സോളാര്‍ പാനലുകളും കാറ്റാടിയന്ത്രങ്ങളും സ്ഥാപിക്കണമെന്നുള്ള അടിയന്തരാവസ്ഥ സൃഷ്ടിച്ചു മുഖ്യമന്ത്രി തട്ടിപ്പിന് ഒത്താശചെയ്തു. തട്ടിപ്പു നടക്കുന്ന കാലയളവില്‍ ചര്‍ച്ചാവിഷയമായിരുന്ന മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷാപ്രശ്നവും ഇതിനായി ഉപയോഗിച്ചു. മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയാല്‍ അതിലുള്ള വെള്ളം സുരക്ഷിതമായി ശേഖരിക്കാനെന്ന പേരില്‍ ഇടുക്കി ഡാമിലെ ജലം തുറന്നുവിട്ടിരുന്നു. അതിനുശേഷമുണ്ടായ കടുത്ത വൈദ്യുതിക്ഷാമത്തിനു പരിഹാരമെന്ന നിലയില്‍ 2,500 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ കൂടുതലുള്ള വീടുകള്‍ക്കു സോളാര്‍ പാനലുകള്‍ സ്ഥാപിക്കണമെന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചുവെന്നും മൊഴിയില്‍ പറയുന്നു.

സര്‍ക്കാരിന്റെ ഈ നിര്‍ദേശം മുതലെടുത്താണ് സരിത തട്ടിപ്പു നടത്തിയത്. ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇപ്പോഴും ഈ നിര്‍ദേശം പിന്തുടരുന്നുണ്ട്. ഇതു സംബന്ധിച്ച് വൈദ്യുതി, നഗരാസൂത്രണ മന്ത്രിമാര്‍ക്ക് അറിയാമെന്നും മാത്യു ടി. തോമസ് കമ്മീഷനെ അറിയിച്ചു.


തട്ടിപ്പു നടത്താന്‍ മുഖ്യമന്ത്രിക്കുവേണ്ടി പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ ഇടപെട്ടിട്ടുണ്ട്. തട്ടിപ്പിനെക്കുറിച്ച് അറിഞ്ഞിട്ടും മുഖ്യമന്ത്രി കൂട്ടുനിന്നു. സരിതയ്ക്ക് മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുണ്െടന്നു മനസിലാക്കിയതിനെത്തുടര്‍ന്നാണ് പണം നല്‍കിയതെന്നു പരാതിക്കാരായ ടി.സി. മാത്യുവും സജാദും ശ്രീധരന്‍നായരും പറഞ്ഞിട്ടുണ്ട്.

മുഖ്യമന്ത്രിയും സരിതയും ഡല്‍ഹിയിലെ വിജ്ഞാന്‍ഭവനില്‍ കൂടിക്കാഴ്ച നടത്തിയതായി ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായ തോമസ് കുരുവിള വെളിപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി താമസിച്ചിരുന്ന മുറിയുടെ തൊട്ടടുത്തുള്ള മുറിയിലാണ് തോമസ് കുരുവിള താമസിച്ചിരുന്നത്. ഇതേദിവസംതന്നെ ഡല്‍ഹിയിലെ മറ്റൊരു ഹോട്ടലില്‍ തോമസ് കുരുവിളയുടെ പേരില്‍ മുറിയെടുത്തിട്ടുണ്ട്. ഇതിന്റെ തെളിവുകള്‍ സമയം നല്‍കിയാല്‍ ഹാജരാക്കുമെന്ന് മാത്യു ടി. തോമസ് അറിയിച്ചു. തട്ടിപ്പിനെക്കുറിച്ച് വിവിധ ദൃശ്യമാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ സിഡികളടക്കമുള്ള തെളിവുകള്‍ രാജു ഏബ്രഹാം എംഎല്‍എ കമ്മീഷനു കൈമാറി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.