ദൈവത്തിന്റെ കാരുണ്യം ദൈവജനത്തിന് അനുഭവിക്കാനാവണം: മാര്‍ ആലഞ്ചേരി
ദൈവത്തിന്റെ കാരുണ്യം ദൈവജനത്തിന് അനുഭവിക്കാനാവണം: മാര്‍ ആലഞ്ചേരി
Wednesday, March 4, 2015 12:15 AM IST
കൊച്ചി: ദൈവത്തിന്റെ കാരുണ്യം വ്യക്തികളിലേക്കും കുടുംബങ്ങളിലേക്കും സഭ മുഴുവനിലേക്കും എത്തിക്കുകയാണ് സഭയുടെ ദൌത്യമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോ മലബാര്‍ സഭ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്ററിന്റെ (എല്‍ആര്‍സി) ആഭിമുഖ്യത്തില്‍ അമ്പതാമതു ഗവേഷണ സെമിനാര്‍ കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സഭ കാരുണ്യത്തിന്റെ കൂദാശയാണ്. ദൈവത്തിന്റെ വലിയ കാരുണ്യം ദൈവജനത്തിന് അനുഭവവേദ്യമാക്കണമെന്നാണു ഫ്രാന്‍സിസ് പാപ്പായും നിരന്തരമായി ആഹ്വാനം ചെയ്യുന്നത്. പാശ്ചാത്യനാടുകളിലും ആഫ്രിക്കയിലും കുടുംബബന്ധങ്ങളില്‍ സാരമായ മൂല്യച്യുതികള്‍ സംഭവിച്ചിട്ടുണ്ട്. ഏഷ്യന്‍ രാജ്യങ്ങളിലും കുടുംബങ്ങളിലെ പ്രേഷിതശുശ്രൂഷകള്‍ ഏറെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നുണ്ട്. സഭയോടു ചേര്‍ന്നുനിന്നുകൊണ്ട് കുടുംബങ്ങളെ നവീകരിക്കാനുള്ള ശ്രമങ്ങളില്‍ ഏവരും പങ്കാളികളാവണമെന്നും മാര്‍ ആലഞ്ചേരി ഓര്‍മിപ്പിച്ചു.

എല്‍ആര്‍സി ചെയര്‍മാന്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. ബിഷപ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍, എല്‍ആര്‍സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഡോ. പീറ്റര്‍ കണ്ണമ്പുഴ, സെക്രട്ടറി സിസ്റര്‍ മരീന, സിസ്റര്‍ ആന്‍സി പോള്‍, അഡ്വ. ജോസ് കുര്യന്‍, പ്രിയ ജോസ് എന്നിവര്‍ പ്രസംഗിച്ചു.


കുടുംബം വിശ്വാസത്തിന്റെയും ധാര്‍മികതയുടെയും വിളനിലം എന്ന വിഷയത്തിലാണു സെമിനാര്‍. സമൂഹത്തില്‍ ക്രൈസ്തവ കുടുംബത്തിന്റെ സവിശേഷതയും പ്രസക്തിയും എന്ന വിഷയത്തില്‍ ഹൈക്കോടതി ജഡ്ജി ജസ്റീസ് ഏബ്രഹാം മാത്യു കണ്ടത്തില്‍ പ്രസംഗിച്ചു. കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസ് കോട്ടയില്‍, റവ. ഡോ. ഫ്രാന്‍സിസ് വട്ടുകുളം, റവ. ഡോ. ജോസ് കുറിയേടത്ത്, സിസ്റര്‍ ഡോ. റോസ് ജോസ്, ഫാ. അഡ്വ. സണ്ണി കുറ്റിക്കോട്ടായില്‍, റവ. ഡോ. ജോസ് ചിറമേല്‍, പ്രഫ. രേഖ മാത്യു, പ്രഫ. മേരി റെജീന, റവ. ഡോ. അഗസ്റിന്‍ കല്ലേലില്‍, ഡോ. ഏബ്രഹാം ജേക്കബ് ചെത്തിപ്പുഴ എന്നിവര്‍ വിവിധ സെഷനുകള്‍ നയിക്കും. നാളെ രാവിലെ 11.30ന് എല്‍ആര്‍സി ചെയര്‍മാന്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ സമാപന സന്ദേശം നല്‍കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.