മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ട് മത്സ്യബന്ധന വ്യവസായത്തെ തകര്‍ക്കും: കെഎല്‍എം
Wednesday, January 28, 2015 1:22 AM IST
കൊച്ചി: സംസ്ഥാനത്തെ മത്സ്യബന്ധന വ്യവസായത്തെ തകര്‍ക്കുന്ന മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായും തള്ളിക്കളയണമെന്നു കേരള ലേബര്‍ മൂവ്മെന്റ് (കെഎല്‍എം) സംസ്ഥാന ജനറല്‍ അംസബ്ളി ആവശ്യപ്പെട്ടു. വിദേശകുത്തകകളെ സഹായിക്കുന്നതിനു ബോധപൂര്‍വം തയാറാക്കപ്പെട്ട റിപ്പോര്‍ട്ടിനു ശാസ്ത്രീയ അടിത്തറയില്ല. രാജ്യത്തിന് ഏറ്റവുമധികം വിദേശനാണ്യം നേടിത്തരുന്ന മത്സ്യബന്ധന മേഖലയുടെ വിനാശത്തിനാണു റിപ്പോര്‍ട്ട് വഴിതെളിക്കുന്നത്.

രാജ്യത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധനത്തിനു വേണ്ടത്ര പ്രാവീണ്യമില്ലെന്ന കമ്മീഷന്റെ കണ്െടത്തല്‍ വസ്തുതാവിരുദ്ധമാണ്. മത്സ്യത്തൊഴിലാളികള്‍ക്കു പ്രാതിനിധ്യമില്ലാത്ത കമ്മീഷനാണിത്. ആഴക്കടല്‍ വിദേശകപ്പലുകള്‍ക്കു തുറന്നുനല്‍കാനുള്ള നിര്‍ദേശം ന്യായീകരിക്കാനാവില്ല. മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞു മുരാരി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പിലാക്കണമെന്നും കെഎല്‍എം ആവശ്യപ്പെട്ടു.


പാലാരിവട്ടം പിഒസിയില്‍ ചേര്‍ന്ന ദ്വിദിന വാര്‍ഷിക ജനറല്‍ അസംബ്ളി എന്‍.കെ. പ്രേമചന്ദ്രന്‍ എംപി ഉദ്ഘാടനം ചെയ്തു. തൊഴില്‍നിയമങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തുന്ന മാറ്റങ്ങള്‍ തൊഴിലാളി വിരുദ്ധമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാന പ്രസിഡന്റ് ജോയി ഗോതുരുത്ത് അധ്യക്ഷത വഹിച്ചു. കെസിബിസി ലേബര്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസ് പൊരുന്നേടം അനുഗ്രഹപ്രഭാഷണം നടത്തി. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ.ഡോ. വര്‍ഗീസ് വള്ളിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഡയറക്ടര്‍ ഫാ. ജോര്‍ജ് നിരപ്പുകാലായില്‍, വര്‍ക്കേഴ്സ് ഇന്ത്യ ഫെഡറേഷന്‍ ദേശീയ പ്രസിഡന്റ് ജോസഫ് ജൂഡ്, ഭാരവാഹികളായ ഷാജു ആന്റണി, ഗീവര്‍ഗീസ് കുളത്തിനാല്‍, ബാബു തണ്ണിക്കോട്ട്, പോളി ബെന്നി, സെബാസ്റ്യന്‍ പാലപറമ്പില്‍, മത്തായി മരുതൂര്‍, കുരിപ്പുഴ എം. ജോര്‍ജ്, ജോണ്‍ കെന്നഡി, ജോര്‍ജ് അമ്പഴം, ജേക്കബ് ലോറന്‍സ് എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.