മന്ത്രി കെ.എം. മാണിയുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി
മന്ത്രി കെ.എം. മാണിയുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി
Wednesday, November 26, 2014 12:47 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ടു ധനമന്ത്രി കെ.എം. മാണിയുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി. ബാറുടമകളില്‍നിന്നു താന്‍ പ ണമോ മറ്റു പാരിതോഷികമോ കൈപ്പറ്റിയിട്ടില്ലെന്നു കെ.എം. മാണി മൊഴി നല്‍കി.

ഇന്നലെ ഉച്ചകഴിഞ്ഞു 3.30-നോ ടെ മന്ത്രിയുടെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലെത്തിയാണു വിജിലന്‍സ് ദക്ഷിണമേഖല എസ്പി എം. രാജ്മോഹനന്റെ നേതൃത്വത്തിലുള്ള സംഘം മൊഴി എടുത്തത്. വിജിലന്‍സിന്റെ 20 ചോദ്യങ്ങളടങ്ങിയ ചോദ്യാവലിക്കു കെ.എം. മാണി മറുപടി നല്‍കുകയായിരുന്നു. അന്വേഷണ സംഘത്തിലെ ഡിവൈഎസ്പി എസ്. സുരേഷ്കുമാര്‍, സിഐമാരായ ഗോപകുമാര്‍, ഷൈനു തോമസ് എന്നിവരായിരുന്നു ഒരു മണിക്കൂര്‍ മൊഴിയെടുക്കലില്‍ പങ്കെടുത്തത്.

ബാര്‍ ഹോട്ടല്‍സ് അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങള്‍ക്കാണു കെ.എം. മാണി പ്രധാനമായും മറുപടി നല്‍കിയത്.

ബാര്‍ ഹോട്ടല്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡി. രാജ്കുമാര്‍ ഉണ്ണി, ജനറല്‍ സെക്രട്ടറി കെ.ഡി. ധനേഷ് എന്നിവരടങ്ങിയ 12 പേര്‍ക്കു വിജിലന്‍സ് രണ്ടു തവണ നോട്ടീസ് നല്‍കിയെങ്കിലും ആരും മൊഴി നല്‍കാന്‍ എത്തിയില്ല. തുടര്‍ന്ന് എത്രയും വേഗം അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കി ഹൈക്കോടതിക്കു നല്‍കുന്നതിനാണു വിജിലന്‍സ് തീരുമാനം.


വിജിലന്‍സിന്റെ പ്രാഥമിക പരിശോധനയുമായി ബന്ധപ്പെട്ടു ബാറുടമകളില്‍നിന്നു മൊഴി എടുത്തെങ്കിലും ആരെങ്കിലും നേരിട്ടു മാണിക്കു പണം നല്‍കിയതായി മൊഴി നല്‍കിയിട്ടില്ല. ബാര്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും ഉള്‍പ്പെടെയുള്ള നാലുപേര്‍ ചേര്‍ന്നു മാണിക്ക് ഒരു കോടി രൂപ നല്‍കിയെന്നായിരുന്നു ബിജു രമേശ് വിജിലന്‍സിനു നല്‍കിയ മൊഴി. പണം നല്‍കിയെന്ന് ആരോപിക്കപ്പെട്ടവരെ വിജിലന്‍സ് വിളിച്ചെങ്കിലും ആരും മൊഴി നല്‍കാന്‍ എത്തിയിരുന്നില്ല.

ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ടു കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുള്ളവരില്‍ നിന്നും വിജിലന്‍സ് മൊഴി എടുക്കും. ഇവരുടെ മൊഴി കൂടി രേഖപ്പെടുത്തിയശേഷം അന്തിമ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചാല്‍ മതിയെന്നു വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോള്‍ അന്വേഷണ സംഘത്തിനു നിര്‍ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ടു സിപിഐ നേതാവ് വി.എസ്. സുനില്‍കുമാറും പൊതു പ്രവര്‍ത്തകനായ രാജുവും ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയിട്ടുണ്ട്. കൂടാതെ വഞ്ചിയൂര്‍ കോടതിയിലും ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.