കൈക്കൂലി വാങ്ങുന്നതിനിടെ വാണിജ്യ നികുതി ഉദ്യോഗസ്ഥര്‍ പിടിയില്‍
കൈക്കൂലി വാങ്ങുന്നതിനിടെ വാണിജ്യ നികുതി ഉദ്യോഗസ്ഥര്‍ പിടിയില്‍
Tuesday, November 25, 2014 1:17 AM IST
ആലപ്പുഴ: ഹൌസ് ബോട്ടുടമയില്‍നിന്നു കൈക്കൂലി വാങ്ങുന്നതിനിടെ രണ്ടു സെയില്‍സ് ടാക്സ് ഉദ്യോഗസ്ഥരെ വിജിലന്‍സ് പിടികൂടി. മിനി സിവില്‍ സ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന വാണിജ്യ നികുതി വകുപ്പ് ഇന്റലിജന്‍സ് ഇന്‍സ്പെക്ടിംഗ് അസി. കമ്മീഷണര്‍ ഓഫീസിലെ ഇന്റലിജന്‍സ് ഓഫീസര്‍ സുകുമാരന്‍, ഇന്‍സ്പെക്ടര്‍ അഗസ്റിന്‍ എന്നിവരെയാണ് ഇന്നലെ രാവിലെ പത്തേമുക്കാലോടെ ആലപ്പുഴ വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

പാലാ സ്വദേശിയായ ഹൌസ് ബോട്ടുടമയില്‍നിന്നും 30,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ഇരുവരും പിടിയിലായത്. മൂന്നു ഹൌസ് ബോട്ടുകളുള്ള പാലാ സ്വദേശി ബിനോ ജോര്‍ജിന് ആഡംബര നികുതി കുറച്ചുനല്‍കുന്നതിനായാണ് ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടത്. 10.75 ലക്ഷം രൂപ നികുതിയായി അടയ്ക്കണമെന്ന് ഉദ്യോഗസ്ഥര്‍ ബിനോ ജോര്‍ജിനോട് ആവശ്യപ്പെട്ടിരുന്നു. തങ്ങളെ വേണ്ടവിധത്തില്‍ കണ്ടാല്‍ ഇതു കുറച്ചുതരാമെന്ന് പിന്നീട് അറിയിക്കുകയും ചെയ്തു. രണ്ടുമാസങ്ങള്‍ക്കുമുമ്പ് ടാക്സായി 5.5 ലക്ഷം രൂപയുടെ ഡിഡി അടച്ചു. എന്നാല്‍ കൈക്കൂലി നല്‍കാത്തതിനാല്‍ രേഖകള്‍ കൈമാറാന്‍ ഉദ്യോഗസ്ഥര്‍ തയാറായില്ല. നിരവധിത്തവണ ബിനോജോര്‍ജിന്റെ ജീവനക്കാര്‍ വാണിജ്യ നികുതി വകുപ്പ് ഓഫീസില്‍ രേഖകള്‍ക്കായെത്തിയെങ്കിലും ഉടമസ്ഥന്‍ വന്നാലെ നല്‍കുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ നേരിട്ടെത്തിയ ഉടമയോട് ഇവര്‍ 30,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ബിനോ ജോര്‍ജ് വിവരം വിജിലന്‍സിലറിയിച്ചു.


ഇന്നലെ രാവിലെ ഫിനോഫ്തലിന്‍ പൌഡര്‍ വിതറിയ നോട്ടുകളുമായി ഓഫീസിലെത്തിയ ഹൌസ് ബോട്ടുടമയോട് പണം അഗസ്റിനെ ഏല്പിക്കാന്‍ ഇന്റലിജന്‍സ് ഓഫീസര്‍ സുകുമാരന്‍ നിര്‍ദേശിക്കുകയായിരുന്നു. പണം കൈമാറിയ ഉടന്‍ തന്നെ സ്ഥലത്തുണ്ടായിരുന്ന വിജിലന്‍സ് ഇരുവരെയും അറസ്റ് ചെയ്യുകയായിരുന്നു. വിജിലന്‍സ് ഡിവൈഎസ്പി അശോക് കുമാര്‍, സിഐ കെ.എ.തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് വിജിലന്‍സ് പരിശോധന നടന്നത്. ഇവരെ പിന്നീട് കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.