അഭിഭാഷക നിയമത്തില്‍ ഭേദഗതി കൊണ്ടുവരുന്നു
Saturday, November 22, 2014 12:11 AM IST
കൊച്ചി: അഭിഭാഷകരായി പ്രാക്ടീസ് ചെയ്യുന്നതിനു ബാര്‍ കൌണ്‍സിലിന്റെ സര്‍ട്ടിഫിക്കറ്റും പരീക്ഷയും നിര്‍ബന്ധമാക്കുന്ന തരത്തില്‍ അഭിഭാഷക നിയമത്തില്‍ ഭേദഗതി കൊണ്ടുവരുന്നു. ഇതു സംബന്ധിച്ച് നിലപാട് അറിയിക്കാന്‍ ബാര്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ രാജ്യത്തെ എല്ലാ ബാര്‍ കൌണ്‍സില്‍ അധികൃതര്‍ക്കും നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഈ ഭേദഗതി നിലവില്‍ വരുന്നതോടെ അഭിഭാഷകരായി എന്‍റോള്‍ ചെയ്തശേഷം കോടതിയുമായി ബന്ധപ്പെടാത്ത മറ്റു ജോലികള്‍ നോക്കുന്നവരെ കണ്െടത്താനും ഇവര്‍ ഇതിനൊപ്പം പ്രാക്ടീസ് ചെയ്യുന്നതു തടയാനും കഴിയുമെന്നാണു ബാര്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ വിലയിരുത്തുന്നത്. ഈ ഭേദഗതി ഉടന്‍ നടപ്പാക്കാന്‍ കഴിയുമെന്നു കേരള ബാര്‍ കൌണ്‍സില്‍ ചെയര്‍മാന്‍ ടി.എച്ച്. അബ്ദുള്‍ അസീസ് വ്യക്തമാക്കുന്നു.

2010 ജൂണിന് മുമ്പ് അഭിഭാഷകരായി എന്‍റോള്‍ ചെയ്തിട്ടുള്ളവര്‍ക്കു പുതിയ ഭേദഗതി അനുസരിച്ച് ബാര്‍ കൌണ്‍സിലില്‍നിന്ന് പ്രാക്ടീസിനുള്ള അനുമതി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം 500 രൂപ ഫീസ് അടച്ചാല്‍ ഈ സര്‍ട്ടിഫിക്കറ്റ് നല്‍കും. ഈ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവര്‍ക്ക് ഒരു കോടതിയിലും ഹാജരാകാന്‍ അനുവാദമുണ്ടാകില്ല. 2010 ജൂണിനു ശേഷം അഭിഭാഷകരായി എന്‍റോള്‍ ചെയ്തവര്‍ക്ക് ബാര്‍ കൌണ്‍സില്‍ പരീക്ഷ നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കും. അഞ്ചു വര്‍ഷം കൂടുമ്പോള്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കണം. അഭിഭാഷകരായി എന്‍റോള്‍ ചെയ്ത ശേഷം മറ്റു ജോലികള്‍ ചെയ്യുകയും അഭിഭാഷകര്‍ക്കുള്ള ആനുകൂല്യങ്ങള്‍ കൈക്കലാക്കുകയും ചെയ്യുന്നത് തടയുകയെന്നതാണ് ഈ ഭേദഗതിയുടെ ലക്ഷ്യം. ഇതോടൊപ്പം അഭിഭാഷകവൃത്തിയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും കഴിയുമെന്ന് ബാര്‍ കൌണ്‍സില്‍ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.


പുതുതായി ഈ രംഗത്തേക്കു കടന്നുവരുന്നവര്‍ ഹൈക്കോടതിയില്‍ അഭിഭാഷകരായി ഹാജരാകുന്നതിനു മുമ്പു രണ്ടു വര്‍ഷം ജില്ലാ സെഷന്‍സ് കോടതിയിലോ ട്രൈബ്യൂണലിലോ പ്രവൃത്തിപരിചയം നേടിയിരിക്കണമെന്നും ഭേദഗതിയില്‍ പറയുന്നു. ഹൈക്കോടതിയില്‍ മൂന്നു വര്‍ഷത്തെ സേവന പരിചയം ഉണ്െടങ്കില്‍ മാത്രമേ സുപ്രീം കോടതിയില്‍ അഭിഭാഷകനായി ജോലി നോക്കാന്‍ കഴിയൂ എന്നും വ്യവസ്ഥയുണ്ട്. ചില എതിര്‍പ്പുകളെത്തുടര്‍ന്ന് നടപ്പാക്കാതെ വച്ചിരുന്ന ഈ ഭേദഗതി പ്രാബല്യത്തില്‍ കൊണ്ടുവരാനുള്ള ഊര്‍ജിത നടപടികള്‍ ബാര്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ സ്വീകരിച്ചുവരികയാണ്. ഇതിന്റെ ഭാഗമായാണ് രാജ്യത്തെ എല്ലാ ബാര്‍ കൌണ്‍സിലുകളുടെ നിലപാട് തേടിയിട്ടുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.