ബാറുകള്‍ക്കു സേവനനികുതി: കേന്ദ്രത്തിന്റെ അപ്പീല്‍ തള്ളി
ബാറുകള്‍ക്കു സേവനനികുതി: കേന്ദ്രത്തിന്റെ അപ്പീല്‍ തള്ളി
Wednesday, October 22, 2014 12:27 AM IST
കൊച്ചി: സംസ്ഥാനത്തെ എസി ബാര്‍ ഹോട്ടലുകളില്‍ മദ്യത്തിനൊപ്പം റസ്റോറന്റില്‍ ഭക്ഷണം നല്‍കുന്നതിനു സേവനനികുതി ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് തള്ളിയ ഹൈക്കോടതി സംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. ധനകാര്യ നിയമത്തിലെ ഭേദഗതി റദ്ദാക്കിയ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ചോദ്യംചെയ്തു കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളിയാണു ജസ്റീസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റീസ് പി.ബി. സുരേഷ്കുമാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

ധനകാര്യ നിയമത്തിലെ സെക്ഷന്‍ 65, ചട്ടം 105 ഭേദഗതി ചെയ്തത് 2011ലാണ്. ഇതുപ്രകാരം റസ്റോറന്റുള്ള ബാര്‍, ക്ളബ്, ഗസ്റ് ഹൌസ് എന്നിവിടങ്ങളില്‍ മൂന്നു മാസത്തിലേറെക്കാലം മദ്യവും ഭക്ഷണവും നല്‍കിയാല്‍ അതു സേവന നികുതിയുടെ പരിധിയില്‍പെടുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം. എന്നാല്‍, ഈ സ്ഥാപനങ്ങള്‍ സംസ്ഥാന സര്‍ക്കാരിനു മൂല്യാധിഷ്ഠിത നികുതി നല്‍കുന്ന സാഹചര്യത്തില്‍ ഈ ഭേദഗതി കേന്ദ്രസര്‍ക്കാരിന്റെ അധികാരപരിധിക്കപ്പുറമാണെന്നു സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. ഈ ഉത്തരവിനെതിരേ സമര്‍പ്പിച്ച അപ്പീലാണു ഡിവിഷന്‍ ബെഞ്ച് തള്ളിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.