ഡീസല്‍ വിലക്കുറവ്: കെഎസ്ആര്‍ടിസിക്കു പ്രതിമാസം 4.25 കോടി രൂപ ലാഭം
ഡീസല്‍ വിലക്കുറവ്: കെഎസ്ആര്‍ടിസിക്കു പ്രതിമാസം 4.25 കോടി രൂപ ലാഭം
Monday, October 20, 2014 12:00 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ഡീസല്‍ വില 3.60 കുറഞ്ഞപ്പോള്‍ കെഎസ്ആര്‍ടിസിക്കു പ്രതിദിനം 14.75 ലക്ഷം രൂപ ലാഭം. ഡീസല്‍ വിലക്കുറവ് ഒരു മാസം തുടര്‍ന്നാല്‍ ഈ ഇനത്തില്‍ ഏതാണ്ട് 4.25 കോടിയിലേറെ രൂപ കെഎസ്ആര്‍ടിസിക്കു ലാഭിക്കാനാകുമെന്നാണു കണക്ക്.

കടക്കെണിയില്‍ നട്ടം തിരിയുന്ന കെഎസ്ആര്‍ടിസിക്ക് എണ്ണ വിലയിലുണ്ടായ കുറവ് ആശ്വാസമായി. പ്രതിദിനം ശരാശരി 4.1 ലക്ഷം ലിറ്റര്‍ ഡീസലാണ് കെഎസ്ആര്‍ടിസിയുടെ 5,500 ഷെഡ്യൂളുകള്‍ക്കായി വേണ്ടിവരുന്നത്. അവധി ദിവസമായ ഇന്നലെ കുറച്ചു ഷെഡ്യൂളുകള്‍ മാത്രമാണ് സര്‍വീസ് നടത്തിയത്. ഡീസല്‍ വിലക്കുറവു മൂലം ഏതാണ്ട് 13 ലക്ഷം രൂപ ഇന്നലെ കെഎസ്ആര്‍ടിസിയുടെ ചെലവില്‍ കുറവുണ്ടായതായാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്.

പ്രതിദിനം 19 ലക്ഷം കിലോമീറ്റര്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസിക്കു ഡീസല്‍ ഇനത്തില്‍ മാത്രം 2.5 കോടിയോളം രൂപയാണു കണ്െടത്തേണ്ടത്. ഇനി 13 മുതല്‍ 15 വരെ ലക്ഷം രൂപ കുറച്ചു കണ്െടത്തിയാല്‍ മതിയാകും.

വന്‍കിട ഉപയോക്താക്കളായ കെഎസ്ആര്‍ടിസിയെ നേരത്തെ സബ്സിഡി നിരക്കില്‍ ഡീസല്‍ നല്‍കുന്നവരുടെ പട്ടികയില്‍ നിന്ന് എണ്ണക്കമ്പനികളും കേന്ദ്ര സര്‍ക്കാരും ഒഴിവാക്കിയിരുന്നു. തുടര്‍ന്നു സിവില്‍ സപ്ളൈസ് കോര്‍പറേഷന്റെ പമ്പുകളില്‍ നിന്നും സ്വകാര്യ പമ്പുകളില്‍ നിന്നും ഡീസല്‍ അടിക്കാന്‍ അനുമതി നല്‍കുകയായിരുന്നു.


ഡീസല്‍ ഇനത്തില്‍ ലാഭിക്കാന്‍ കഴിയുന്ന തുക പെന്‍ഷന്‍ വിതരണത്തിനും വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ക്കുള്ള പലിശയ്ക്കുമായി ഉപയോഗിക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. പെന്‍ഷന്‍ വിതരണത്തിനായി ഓരോ മാസവും 36- 37 കോടി രൂപ വേണ്ടി വരും. സര്‍ക്കാരിന്റെ സഹായം കൂടി ലഭിച്ചാല്‍ മാത്രം പെന്‍ഷന്‍ നല്‍കാന്‍ കഴിയുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.

പെന്‍ഷന്‍ വിതരണത്തിനുള്ള തുക കണ്െടത്താനായി ഇന്‍ഷ്വറന്‍സ് സെസ് എന്ന പേരില്‍ കെഎസ്ആര്‍ടിസി യാത്രക്കാരില്‍നിന്ന് 15 രൂപ മുതലുള്ള ടിക്കറ്റുകള്‍ക്ക് ഒരു രൂപ മുതല്‍ 10 രൂപ വരെ അധികമായി ഈടാക്കാനുള്ള ഓര്‍ഡിനന്‍സ് പുറത്തിറക്കിയിരുന്നു. ഇങ്ങനെ പ്രതിവര്‍ഷം 150 കോടി രൂപ അധികമായി സമാഹരിക്കാനാണു ശ്രമം. കെടിഡിഎഫ്സിയില്‍ നിന്ന് 14.5 ശതമാനം പലിശ നിരക്കില്‍ 1300 കോടി രൂപയാണ് കെഎസ്ആര്‍ടിസി വായ്പ എടുത്തിട്ടുള്ളത്. പ്രതിമാസം 40 കോടി രൂപയാണ് തിരിച്ചടവ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.