അമ്പതു ലക്ഷവുമായി മുങ്ങിയ വിസ തട്ടിപ്പുവീരന്‍ പിടിയില്‍
Wednesday, April 24, 2013 11:22 PM IST
കൊച്ചി: വിസ തട്ടിപ്പു നടത്തി 50 ലക്ഷം രൂപയുമായി മുങ്ങിയ പ്രതി അറസ്റില്‍. മലപ്പുറം ആലങ്ങോട് പള്ളത്തു വീട്ടില്‍ സൈനുദീന്‍(54) ആണ് പിടിയിലായത്. കോട്ടയം സ്വദേശി നല്‍കിയ പരാതിയെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് എറണാകുളം സൌത്തില്‍ നിന്ന് ഇയാളെ പോലീസ് കസ്റഡിയിലെടുത്തത്. മകള്‍ക്കു ഗള്‍ഫില്‍ നഴ്സായി ജോലി വാഗ്ദാനം ചെയ്തു കോട്ടയം സ്വദേശിയില്‍നിന്ന് ഇയാള്‍ 8,47,000 രൂപ വാങ്ങിയതായാണു കേസ്. ഇയാള്‍ നല്കിയ വ്യാജ വിസയില്‍ ഗള്‍ഫില്‍ എത്തിയ പെണ്‍കുട്ടി പോലീസ് പിടിയിലാകുകയും തുടര്‍ന്ന് മാര്‍ത്തോമ്മാ പള്ളി അധികാരികള്‍ ഇടപെട്ടു രക്ഷപ്പെടുത്തുകയുമായിരുന്നു.

കുവൈറ്റില്‍ നഴ്സിംഗ് വിസയാണ് ഇയാള്‍ വാഗ്ദാനം ചെയ്തത്. അവിടെ എത്തിയപ്പോള്‍ മാത്രമാണ് പെണ്‍കുട്ടിക്ക് തനിക്കു ലഭിച്ചത് നഴ്സിംഗ് വിസയല്ലെന്നു ബോധ്യപ്പെട്ടത്. ഇക്കാര്യം ഇയാളെ അറിയിച്ചപ്പോള്‍ വീണ്ടും പണം ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്. പിന്നീടു മകള്‍ തിരിച്ചെത്തിയ ശേഷം ഒന്നുമറിയാത്ത രീതിയില്‍ ഇയാളോടു മകളുടെ കാര്യം അന്വേഷിച്ചപ്പോള്‍ മകള്‍ സുരക്ഷിതമായി ഗള്‍ഫില്‍ ഉണ്െടന്നാണു മറുപടി നല്കിയതെന്നും കോട്ടയം സ്വദേശി പോലീസിനോടു പറഞ്ഞു.


എറണാകുളം പള്ളിമുക്കില്‍ അല്‍ ഹറമൈന്‍ എന്ന റിക്രൂട്ട്മെന്റ് സ്ഥാപന ഉടമയായ നൂറുദീന്‍ വഴിയാണു പണം കൈക്കലാക്കിയത്. നേരത്തെ ഇതേ സ്ഥാപനം വഴി വിദേശത്തേക്കു നഴ്സുമാരെ അയയ്ക്കാമെന്ന് പറഞ്ഞ്

47,49,965 രൂപ കൈപ്പറ്റി മുങ്ങിയ ഇയാള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, കോടതി പോലീസില്‍ കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. ഇതു കൂട്ടാക്കാതെ മുങ്ങി നടക്കുന്നതിനിടെയാണ് എറണാകുളം സൌത്തില്‍ വെച്ച് ഇയാള്‍ പോലീസ് പിടിയിലാകുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.