ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു കാന്താരി മുളകിനോളം വലിപ്പം.അണ്ഡാകൃതി. വലിയ കുരുവിനു പുറത്ത് തീരെ കനം കുറഞ്ഞ മാംസളമായ ഭാഗമാണു പഴം.
മിറക്കിൾ ഫ്രൂട്ട് കഴിച്ചശേഷം മറ്റെന്തു കഴിച്ചാലും നല്ല മധുരമായിരിക്കും. എത്ര പുളി രസമുള്ളതായാലും (പച്ചമാങ്ങ, പുളി, നെല്ലിക്ക, ഇലുന്പിക്ക... എങ്ങനെ എന്തും) തിന്നാൽ നല്ല മധുരമായി അനുഭവപ്പെടും. മരുന്ന് ഉൾപ്പെടെ എത്ര കയ്പേറിയതോ കഴിക്കാൻ പ്രയാസമുള്ളതോ ആയാലും നല്ല മധുരമായി തോന്നും.
കീമോതൊറാപ്പി നടത്തുന്ന കാൻസർ രോഗികൾക്ക് പൊതുവേ ഭക്ഷണത്തോട് വെറുപ്പായിരിക്കും. ഒരു മിറക്കിൾ ഫ്രൂട്ട് കഴിച്ചശേഷം ഭക്ഷണം കഴിച്ചാൽ മാധുര്യത്തോടെ കഴിക്കാൻ കഴിയും. ഉപ്പും പഞ്ചസാരയും ഒഴിവാക്കിയുള്ള ഭക്ഷണം കഴിക്കുന്നതിന് ബുദ്ധിമുട്ടനുഭവപ്പെടുന്പോൾ ഒരു മിറക്കിൾ ഫ്രൂട്ട് കഴിച്ചശേഷം കഴിക്കുന്ന ഭക്ഷണം മധുരമായി തോന്നും.
എന്ത് ഭക്ഷണം കഴിച്ചാലും ഛർദിക്കുന്ന ഗർഭിണികൾക്കും മിറക്കിൾ ഫ്രൂട്ട് അനുഗ്രഹമാണ്. ഒരു പഴം കഴിച്ചിട്ടു ഭക്ഷണം കഴിച്ചാൽ, ഛർദിൽ ഒഴിവായി കിട്ടും. ഇതുകൊണ്ടൊക്കെയാവാം ഈ പഴത്തിന് മിറക്കിൾ ഫ്രൂട്ട് എന്ന പേര് കിട്ടിയത്.
ഈ ചെറിയ പഴത്തിലെ മിറാക്കുലിൻ എന്ന ഗ്ലൈക്കോ പ്രോട്ടീൻ ആണ് നാവിൽ രുചിമധുരം സമ്മാനിക്കുന്നത്. നാവിലെ സ്വാദ് മുകുളങ്ങളെ മിറാക്കുലിൻ എന്ന ഗ്ലൈക്കോ പ്രോട്ടീൻ ബ്ലോക്ക് ചെയ്യുന്നതാണു കാരണം.
സ്വയം ഉണ്ടാകുന്ന ഉമിനീർ മിറാക്കുലിനെ കഴുകികളയും വരെ മധുരം നാവിൽ നിലനിൽക്കും. ഇതിന് രണ്ടു മുതൽ നാല് മണിക്കൂർ വരെ സമയം സാധാരണഗതിയിൽ വേണ്ടി വരും.
വിറ്റാമിനുകൾ, പ്രോട്ടിനുകൾ, ധാതുലവണങ്ങൾ എന്നിവ ഈ ചെറിയ പഴത്തിൽ അടങ്ങിയിട്ടുണ്ട്. പശ്ചിമ ആഫ്രിക്കൻ സ്വദേശിയായ മിറക്കിൾ ഫ്രൂട്ട് സപ്പോട്ട വിഭാഗത്തിൽപ്പെട്ടതാണ്. കുറ്റിച്ചെടി ഗണത്തിലാണു സ്ഥാനം.
അധികം വെയിലും അധികം തണലുമില്ലാത്ത കേരളത്തിലെ സമശീതോഷ്ണ അന്തരീക്ഷം തികച്ചും അനുയോജ്യമാണ്.
നടീൽ
അധികം കാലപ്പഴക്കം ഇല്ലാത്ത വിത്തുകളായിരിക്കണം നടേണ്ടത്. വിത്തിൽ നിന്നു മുള പെട്ടാൻ രണ്ടു മൂന്നാഴ്ച സമയമെടുക്കും. സാവകാശമാണ് വളർച്ച. പൂവ് ഉണ്ടാകാനും പഴം വളരാനും രണ്ടു മൂന്നു വർഷം വേണ്ടി വരും.
എന്നാൽ ഗ്രാഫ്റ്റ് ചെയ്ത തൈകളാണെങ്കിൽ ആറ് മുതൽ ഒരു വർഷത്തിനകം കായ്ച്ചു തുടങ്ങും. കന്പു മുറിച്ചെടുത്തു നടാനും കഴിയും. കന്പ് മുറിച്ചെടുത്തു നടുന്ന ചെടിയും ഒരു വർഷത്തിനകം കായ്ച്ചു തുടങ്ങും.
ഇലകൾ തീരെ ചെറുതും നല്ല പച്ചയുമാണ്. ആറടി മുതൽ 15 അടിവരെ ഉയരത്തിൽ വളരും. വിപണിയിൽ ഒരു കിലോ വിത്തിന് 2000 രൂപയോളം വിലയുണ്ട്. നഴ്സറികളിൽ തൈ കിട്ടും.
വളപ്രയോഗം
മണ്ണിന്റെ പിഎച്ച് ബാലൻസ് ചെയ്യുന്ന തരത്തിലായിരിക്കണം വളപ്രയോഗം. ഓറഞ്ച്, നാരങ്ങ, തുടങ്ങിയവയുടെ തോടുകളും ജൈവവളങ്ങളുമാണ് പ്രധാനം. പൊതുവേ കീടശല്യം കുറവാണ്.
രോഗങ്ങളും ബാധിക്കാറില്ല. അമിത പരിചരണവും ആവശ്യമില്ല. വളമായി ചകിരി ചോറ്, ചാണകപ്പൊടി, ജൈവകന്പോസ്റ്റ്, ഫിഷ് അമിനോ എന്നിവ ഉപയോഗിക്കുന്നത് നല്ലതാണ്.
കടലപിണ്ണാക്ക് കഞ്ഞി വെള്ളത്തിലിട്ട് പുളിപ്പിച്ച്, രണ്ടിരട്ടി വെള്ളം ചേർത്തു വളമായി ഉപയോഗിച്ചാൽ ചെടി പെട്ടെന്നു വളരും. വെള്ളീച്ചയുടെ ശല്യമുണ്ടായാൽ വേപ്പെണ്ണ പ്രയോഗിച്ചാൽ മതി.
സുഗന്ധവും ഭംഗിയും
ചെറിയ ഇലകളെന്നതു പോലെ ചെറിയ പൂക്കളുമാണ് മിറക്കിൾ ഫ്രൂട്ടിന്. പൂക്കൾ കുല കുത്തി വിരിയും. അങ്ങനെ വിടരുന്ന വെള്ളപ്പൂക്കൾ കാഴ്ചയ്ക്കു വസന്തമൊരുക്കുക മാത്രമല്ല, സുഗന്ധ ലോകവും തീർക്കും.
പഴമുണ്ടായാൽ ഒരാഴ്ചയോളം ചെടിയിൽ നില്ക്കും. കുല കുത്തി പൂക്കൾ വിരിയുന്നതിനാൽ സ്വയം പരാഗണവും നടക്കും. നല്ല വളപ്രയോഗമാണെങ്കിൽ ഒരു പൂവ് പോലും പാഴായിപ്പോകാറില്ല. എല്ലാ പൂവും കായയായി മാറും.
സാധാരണ മഴക്കാലം കഴിഞ്ഞുള്ള രണ്ടു സീസണുകളിലാണ് പഴക്കാലം. എന്നാൽ, ജൈവവള പ്രയോഗത്തിലൂടെ വർഷം മുഴുവനും പൂക്കളും കായകളും പഴവും ലഭിക്കും.
ഉപയോഗങ്ങൾ
മധുരരുചി പകരുന്ന മിറക്കിൾ ഫ്രൂട്ട് കൊണ്ടു മറ്റ് ഉപയോഗങ്ങളുമുണ്ട്. കായയുടെ പൾപ്പ് കൊണ്ട് വിനാഗിരികൾ ഉണ്ടാക്കാം.
ബിയർ, വൈനുകൾ, വിവിധ തരം ഇന്ത്യൻ നിർമിത വിദേശ മദ്യങ്ങൾ എന്നിവക്കുള്ള ഫ്ളേവറുകൾ നിർമിക്കാനും പൾപ്പ് പ്രയോജനപ്പെടുത്തുന്നുണ്ട്.
പൂന്തോട്ടത്തിലും മുറിയിലും
കുല കുത്തി പൂത്തു നിൽക്കുന്ന ചെറിയ വെള്ളപ്പൂക്കളും പച്ച നിറമുള്ള കായയും ചുവപ്പുനിറമുള്ള പഴവും നിറഞ്ഞു കായ്ച്ചു നിൽക്കുന്ന മിറക്കിൾ ഫ്രൂട്ട് ഏറെ സൗന്ദര്യദായകമായ കാഴ്ചയാണ്.
പൂന്തോട്ടങ്ങൾക്ക് അലങ്കാരവും. വീട്ടിനുള്ളിൽ ഇതു ചട്ടിയിലും വളർത്താൻ കഴിയും. ചട്ടികളിൽ ബോണ്സായി രൂപത്തിലും വളർത്താൻ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത.
വാണിജ്യാടിസ്ഥാനത്തിൽ അധികമാരും മിറക്കിൾ ഫ്രൂട്ട് കൃഷി ചെയ്യാൻ തയാറായിട്ടില്ല. എന്നാൽ ഹോബിയായും അലങ്കാര ചെടിയായും കൃഷി ചെയ്യുന്നവർ ധാരാളം.
കരിങ്ങന്നൂർ ലക്ഷ്മിവിലാസത്തിൽ രമാഭായിയുടെ കൃഷിത്തോട്ടത്തിൽ മിറക്കിൾ ഫ്രൂട്ട് സ്ഥാനം പിടിച്ചിട്ടുണ്ട്. വ്യവസായിക സാധ്യത കൂടി പരിഗണിച്ചു വാണിജ്യാടിസ്ഥാനത്തിൽ കൃഷി വ്യാപിപ്പിക്കാനാണ് ഇവരുടെ ശ്രമം.
പ്രദീപ് ചാത്തന്നൂർ