പന്തിനും ഗില്ലിനും സെഞ്ചുറി; ഇന്ത്യയ്ക്ക് കൂറ്റൻ ലീഡ്, ഡിക്ലയേർഡ്
Saturday, September 21, 2024 1:19 PM IST
ചെന്നൈ: ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ കൂറ്റൻ ലീഡുമായി ഡിക്ലയർ ചെയ്ത് ഇന്ത്യ. മൂന്നാംദിനം രണ്ടാം ഇന്നിംഗ്സില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സെന്ന നിലയിലാണ് ഇന്ത്യ ബാറ്റിംഗ് അവസാനിപ്പിച്ചത്. നിലവിൽ 514 റണ്‍സിന്റെ ലീഡാണ് ഇന്ത്യയ്ക്കുള്ളത്. സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്‍ (പുറത്താകാതെ 119), ഋഷഭ് പന്ത് (109) എന്നിവരാണ് ഇന്ത്യയ്ക്ക് മികച്ച ലീഡ് സമ്മാനിച്ചത്.
മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സെന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയെ ഗിൽ- പന്ത് കൂട്ടുകെട്ടാണ് കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നത്. കരുതലോടെ ബാറ്റ് വീശിയ ഇരുവരും ചേർന്ന് 167 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി.
സെഞ്ചുറിക്ക് പിന്നാലെ സ്കോർ 234 റൺസിൽ നില്‍ക്കെ പന്തിനെ മെഹിദി ഹസൻ സ്വന്തം പന്തിൽ പിടിച്ചു പുറത്താക്കി. 128 പന്തിൽ 13 ബൗണ്ടറികളും നാലു സിക്സറുമുൾപ്പെടെയാണ് പന്ത് 109 റൺസെടുത്തത്.
പന്തിനു പിന്നാലെയെത്തിയ കെ.എൽ. രാഹുലിനെ കൂട്ടുപിടിച്ച് ശുഭ്മൻ ഗിൽ അതിവേഗം സ്കോർ ഉയർത്തി. 176 പന്തിൽ 10 ബൗണ്ടറികളും നാലു സിക്സറുമുൾപ്പെടെ 119 റൺസെടുത്ത ഗിൽ പുറത്താകാതെ നിന്നു. കെ.എൽ. രാഹുൽ 22 റൺസെടുത്തു.
വെള്ളിയാഴ്ച യശസ്വി ജയ്സ്വാൾ (10), രോഹിത് ശർമ (അഞ്ച്), വിരാട് കോഹ്ലി (17) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ബംഗ്ലാദേശിനായി മെഹിദി ഹസൻ മിറാസ് രണ്ടുവിക്കറ്റും ടസ്കിൻ അഹമ്മദ്, നാഹിദ് റാണ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തേ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് സ്കോറായ 376 റണ്‍സിനെതിരേ ബംഗ്ലാദേശ് 149 റണ്‍സിന് പുറത്തായിരുന്നു. നാലുവിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും രണ്ടുവീതം വിക്കറ്റുകള്‍ നേടിയ മുഹമ്മദ് സിറാജ്, ആകാശ് ദീപ്, രവീന്ദ്ര ജഡേജ എന്നിവരുമാണ് ബംഗ്ലാദേശിനെ എറിഞ്ഞിട്ടത്.