ദുഃഖവെള്ളിക്കു മുന്‍പേ പീഡാനുഭവം
Wednesday, April 16, 2025 12:00 AM IST
കാരണം പലതാകാം; പക്ഷേ, ഡൽഹിയിൽ സ്ലീവാപ്പാത നിരോധിച്ചവരും ഇടുക്കിയിൽ കുരിശ് തകർത്തവരും ദുഃഖവെള്ളിക്കു മുന്‍പേ ക്രൈസ്തവരെ കുരിശിന്റെ വഴിയിലിറക്കി. ക്ഷമിക്കുമെന്നാൽ മറക്കുമെന്നല്ല.
തൊമ്മൻകുത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പൊളിച്ചുനീക്കിയ കുരിശടി വനത്തിലോ കൈയേറ്റഭൂമിയിലോ അല്ല, കൈവശഭൂമിയിലായിരുന്നു. സർക്കാരിന്റെ മൗനാനുവാദമില്ലാതെ ഇതു സാധ്യമല്ല. അതല്ലെങ്കിൽ, കർഷകവിരുദ്ധനോ അഴിമതിക്കാരനോ വർഗീയവാദിയോ ആയ ഒരുദ്യോഗസ്ഥൻ വിചാരിച്ചാൽ ലക്ഷക്കണക്കിനാളുകൾ ജീവിക്കുന്ന കൈവശഭൂമിയിലെ ഏതൊരു വീടും നശിപ്പിക്കാമെന്ന ഭയാനകസ്ഥിതി വന്നിരിക്കുന്നു.
ഡൽഹിയിൽ കുരിശിന്റെ വഴി തടഞ്ഞതിനെതിരേ പ്രതിഷേധിച്ചവരാണ് ഇടുക്കിയിൽ കുരിശടി തകർത്തത്. യുപിയിലെ ബുൾഡോസർരാജിൽ ചോര തിളപ്പിച്ചവരാണ് കേരളത്തിൽ കുരിശു പിഴുതത്. താരതമ്യപ്പെടുത്തുന്നില്ലെങ്കിലും ഭരണഘടനയും നിയമവാഴ്ചയും മതേതരത്വവുമൊക്കെ ഉത്തരേന്ത്യക്കും ദക്ഷിണേന്ത്യക്കും വെവ്വേറെയാണോയെന്നു സിപിഎം പറയണം.
ശനിയാഴ്ച ഇടുക്കി ജില്ലയിലെ തൊമ്മൻകുത്തിലെത്തിയ ഉദ്യോഗസ്ഥർക്ക് ഉത്തരേന്ത്യയിൽ മുസ്ലിം സമുദായത്തിന്റെ വീടുകൾ ഇടിച്ചുനിരത്തിയവരുടെ ഭാഷയായിരുന്നു. മനുഷ്യാവകാശവും ന്യൂനപക്ഷാവകാശവുമൊക്കെ രാഷ്ട്രീയമാക്കാത്തവർക്ക് അതു മനസിലാകും. ഉത്തരേന്ത്യയിൽ ഉദ്യോഗസ്ഥർ പറഞ്ഞത്, ഇടിച്ചുനിരത്തിയത് അനധികൃത നിർമാണങ്ങളാണെന്നായിരുന്നു.
തൊമ്മൻകുത്തിലെത്തിയ ദുഷ്പ്രഭുക്കളും അതുതന്നെ പറഞ്ഞു. സംസ്ഥാനമേതായാലും ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന നട്ടെല്ലുള്ള ഭരണാധികാരികൾ ഉള്ളിടത്ത് ഇതൊന്നും നടക്കില്ല. കോതമംഗലം രൂപതയിലെ തൊമ്മന്‍കുത്ത് സെന്റ് തോമസ് പള്ളി നാരങ്ങാനത്ത് സ്ഥാപിച്ച കുരിശാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തകർത്ത് ലോറിയിൽ കയറ്റിക്കൊണ്ടുപോയത്.
ക്രൈസ്തവരുടെ വേദനയ്ക്കും രോഷത്തിനുമിടെ അവർ കുരിശു ചുമന്ന് കാളിയാര്‍ റേഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയി. 1977 ജനുവരി ഒന്നിനു മുന്‍പ് കൈവശമുണ്ടായിരുന്ന ഭൂമിക്കെല്ലാം പട്ടയം നൽകാൻ നിയമമുള്ള നാട്ടിലാണ്, 65 കൊല്ലമായി ജീവിച്ചുവരുന്നവരുടെ മണ്ണിലെ കുരിശു തകർത്തത്. കഴിഞ്ഞ ഒക്ടോബറിൽ ഒരു വിശ്വാസി പള്ളിക്ക് എഴുതിക്കൊടുത്ത സ്ഥലത്തായിരുന്നു കുരിശടി.
അവിടെനിന്ന് 750 മീറ്ററെങ്കിലും അകലെയാണ് വനംവകുപ്പ് ജണ്ട സ്ഥാപിച്ചിരിക്കുന്നത്. എന്നിട്ടും അവർ പറയുന്നത്, സ്ഥലം വനംവകുപ്പിന്റേതാണെന്നാണ്. ഇവിടെ കൈവശഭൂമിയിൽ നിരവധി വീടുകളുണ്ട്. നാളെ അവയും തകർക്കുമോ? അതോ കുരിശാണോ ഉദ്യോഗസ്ഥനെ പ്രകോപിപ്പിച്ചത്? ബുൾഡോസർരാജിൽ പങ്കെടുത്ത വനിത ഉൾപ്പെടെയുള്ള വനംവകുപ്പുദ്യോഗസ്ഥർ ഇടുക്കിയിലെ കൈവശഭൂമികളിലെ എല്ലാ ആരാധനാലയങ്ങളിലുമെത്തി ഈ ധീരത കാണിക്കുമോയെന്നു ചോദിക്കുന്നില്ല; കാണിക്കില്ലെന്നറിയാം.
ക്രൈസ്തവരുടെ ഭൂമി കൈയേറുന്നിടത്തെല്ലാം ഇവിടത്തെ ‘മതേതര’ രാഷ്ട്രീയക്കാർ പ്രകടിപ്പിക്കാറുള്ള കരുതലും സംയമനവും തൊമ്മൻകുത്തിലും ദൃശ്യമായി. കേരളത്തിലെ ലക്ഷക്കണക്കിനു പൗരന്മാർ തൊമ്മൻകുത്തിലുൾപ്പെടെ കൈവശഭൂമികളിൽ ജീവിക്കുന്നുണ്ട്. അവിടെ വീടുകളും വിവിധ മതസ്ഥരുടെ ആരാധനാലയങ്ങളും മറ്റു സ്ഥാപനങ്ങളുമൊക്കെയുണ്ട്.
അതൊക്കെ കൈയേറ്റമാണെന്നു കരുതുന്ന വനംവകുപ്പിലെ വിവരദോഷികളെ ആദ്യം ചരിത്രം പഠിപ്പിക്കണം. അതറിയാവുന്നവരെ വകുപ്പിന്റെ മന്ത്രിയാക്കണം. സമാനതകളില്ലാത്ത ദുരിതകാലത്ത് ഭക്ഷ്യോത്പാദനം വർധിപ്പിക്കാൻ 20-ാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ സർക്കാർ കർഷകരെ കുടിയേറാൻ നിർബന്ധിച്ചെന്നതു ചരിത്രമാണ്.
1940ലെ കുത്തകപ്പാട്ട വിളംബരവും 1955ലെ ഹൈറേഞ്ച് കോളനൈസേഷൻ സ്കീമും, കുടിയേറ്റക്കാർക്ക് അഞ്ചേക്കർ സ്ഥലവും ആയിരം രൂപയും സൗജന്യമായി കൊടുക്കുമെന്ന സർക്കാർ പത്രപ്പരസ്യവുമൊക്കെ ആ ചരിത്രത്തിലുണ്ട്. അന്നവർ കേരളത്തിന്റെ രക്ഷാസൈന്യമായിരുന്നു. നിരവധിപ്പേർ കൊല്ലപ്പെട്ട വിശപ്പിന്റെ യുദ്ധത്തെ നേരിട്ട സൈന്യം. അവരുടെ മക്കളെ നിന്ദിക്കരുത്.
കുടിയേറ്റ ജനതയുടെ ചരിത്രത്തെ ചവിട്ടിത്താഴ്ത്താൻ പരിസ്ഥിതി നാട്യക്കാർക്കൊപ്പം നിന്ന നന്ദികെട്ട രാഷ്ട്രീയക്കാരാണ് മലയോര കർഷകരെ ആട്ടിയോടിക്കാൻ വന്യജീവികൾക്കൊപ്പം വനംവകുപ്പിനെയും അഴിച്ചുവിട്ടത്. വന്യജീവി ആക്രമണവും കർഷകഭൂമി കൈയേറ്റങ്ങളും ആലുവ-മൂന്നാർ രാജപാത തട്ടിയെടുക്കലും ഈ ബുൾഡോസർരാജുമെല്ലാം പരസ്പരബന്ധിതമാണ്.
മലയോരജനതയുടെ ജീവിതം വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും പരിസ്ഥിതിക്കാരുടെയും ഔദാര്യത്തിനു തീറെഴുതിയതോടെ ഒരു കേസും കോടതിയിൽപോലും വിജയിക്കാത്ത സ്ഥിതിയിലെത്തിക്കഴിഞ്ഞു. ഇത്തരക്കാർ കെട്ടിച്ചമച്ച കൈയേറ്റക്കഥകളും വ്യാജറിപ്പോർട്ടുകളുമാണ് കോടതികളിലെത്തുന്നത്. കേന്ദ്രത്തിന്റെ വിവിധ വകുപ്പുകളിലേക്കുള്ള റിപ്പോർട്ടുകളും തയാറാക്കുന്നത് വനംവകുപ്പാണ്. എങ്ങനെ നീതി ലഭിക്കും? എന്തിനാണ് ജനങ്ങളെ തോൽപ്പിക്കാൻ ഒരു സർക്കാർ?
മലയോരവാസികൾക്ക് വന്യജീവികളുടെയും വനംവകുപ്പ് പ്രമാണിമാരുടെയും ശല്യം ഒരുപോലെ നേരിടേണ്ട സ്ഥിതിയാണ്. അവരിലെ ക്രൈസ്തവർക്ക് മതവിരുദ്ധരെയും നേരിടേണ്ടിവന്നിരിക്കുന്നു. കുടിയേറ്റ ക്രൈസ്തവർക്കു കുരിശ് ഒരലങ്കാരമല്ല, കൊടിയ ദുരിതങ്ങളുടെയും വന്യജീവി ആക്രമണങ്ങളുടെയും പകർച്ചവ്യാധികളുടെയും മരണമഴകളുടെയും കുടിയേറ്റകാലത്തെ കരുത്തായിരുന്നു.
അതിൽ തൊടുന്പോൾ പൊള്ളും സർക്കാരേ. കൈയേറ്റത്തെക്കുറിച്ചല്ല, കൈവശാവകാശത്തെക്കുറിച്ചാണു പറയുന്നത്. സർക്കാര്‍ഭൂമിയിലെ അനധികൃത ആരാധനാലയങ്ങള്‍ പൊളിച്ചുനീക്കണമെന്ന കോടതി ഉത്തരവിനെ പിന്തുണച്ച് കഴിഞ്ഞ ജൂൺ ഒന്നിന് ദീപിക എഴുതിയ മുഖപ്രസംഗത്തിന്റെ തലക്കെട്ട് ‘ദൈവനാമത്തിൽ കൈയേറ്റം വേണ്ട’ എന്നായിരുന്നു.
കഴിഞ്ഞ മാസം പരുന്തുംപാറയിൽ സ്വകാര്യവ്യക്തി നിരോധനാജ്ഞ ലംഘിച്ച് കുരിശു സ്ഥാപിച്ചെന്നു പറഞ്ഞ് പൊളിച്ചുനീക്കിയപ്പോൾ ആരായാലും നിയമം പാലിക്കണമെന്നായിരുന്നു നിലപാട്. പക്ഷേ, ആ സ്ഥലമുടമയുടെ വാദത്തിനു കൃത്യമായ മറുപടി നൽകാനോ പരിസരത്തെ മറ്റ് അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കാനോ ആരെയും കണ്ടില്ല.
ഭരിക്കുന്നവർക്കില്ലാത്ത മതേതരത്വം ഉദ്യോഗസ്ഥർക്കുണ്ടാകില്ല. കേന്ദ്രത്തിലായാലും കേരളത്തിലായാലും അതാണു സംഭവിക്കുന്നത്. ബാക്കിയൊക്കെ ഫാസിസത്തോളം പോരുന്ന രാഷ്ട്രീയ നുണകളാണ്. ക്രൈസ്തവരുടെ പ്രതികരണം ഹിംസാത്മകമാകില്ലെന്ന ബോധ്യം ബലഹീനതയായി കരുതരുതെന്ന് കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ഭരണകൂടങ്ങളെ ഈ വിശുദ്ധ വാരത്തിലും ഓർമിപ്പിക്കുകയാണ്.
മതപരിവർത്തനമാരോപിച്ചു കള്ളക്കേസെടുത്തവരും കുരിശിന്റെ വഴി തടഞ്ഞവരും കുരിശൊടിച്ചവരുമൊക്കെ അധികാരത്തിമിർപ്പിലായിരിക്കാം. ക്രിസ്തുവിനെ നിന്ദിച്ചും പരിഹസിച്ചും മർദിച്ചും കുരിശേറ്റാൻ കൊണ്ടുപോയവരും അങ്ങനെയാണല്ലോ ധരിച്ചുവച്ചത്. പക്ഷേ, അതിജീവിച്ചതു പീലാത്തോസും യൂദാസുമല്ല.
കുരിശു തകർത്ത് ദുഃഖവെള്ളിക്കു മുന്‍പ് പീഡാനുഭവം തന്നവരേ, നിങ്ങളുടെ ഔദാര്യവും പ്രകടനപത്രികകളും മാനിഫെസ്റ്റോകളുമല്ല, ഈ രാജ്യത്തിന്റെ ഭരണഘടന മതി, തൊമ്മൻകുത്തിലുള്ളവർക്കും ഈ രാജ്യത്തെ മുഴുവൻ ക്രൈസ്തവർക്കും.