വിദേശസഹായത്തിന്റെ "മഹാരാഷ്ട്രീയം'
Tuesday, June 3, 2025 12:00 AM IST
കഴുത്തറ്റം വെള്ളത്തിലാണ്ട കേരളം വിദേശസഹായം സ്വീകരിക്കുന്നതു നാണക്കേടാണെന്നു പറഞ്ഞവർ,മഹാരാഷ്ട്രയ്ക്ക് അനുമതി കൊടുത്തിരിക്കുന്നു. പാർട്ടി നോക്കിയുള്ള ഈ നാണവും മാനവും ജനാധിപത്യത്തെയും ഫെഡറലിസത്തെയും സംശയനിഴലിലാക്കുന്നു.
2018ൽ കേരളത്തിനു നേരേ നീട്ടിയ വിദേശസഹായത്തിന്റെ കൈകൾ മോദി സർക്കാർ തട്ടിമാറ്റിയപ്പോൾ മലയാളി കഴുത്തറ്റം വെള്ളത്തിൽ നിൽക്കുകയായിരുന്നു. ജനങ്ങൾക്കു ഭക്ഷണവും വസ്ത്രവും തലചായ്ക്കാൻ ഇടവും കൊടുക്കാൻ സംസ്ഥാന സർക്കാർ പെടാപ്പാടു പെട്ടപ്പോൾ വിദേശത്തുനിന്നു സഹായം സ്വീകരിക്കുന്നതു നാണക്കേടാണെന്നും അതൊക്കെ പരിഹരിക്കാൻ രാജ്യത്തിനു ശേഷിയുണ്ടെന്നുമായിരുന്നു ന്യായം.
ഇപ്പോൾ, ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയ്ക്ക് സാമൂഹിക പ്രവർത്തനങ്ങൾ നടത്താൻ വിദേശസഹായം സ്വീകരിക്കാൻ അനുമതി കൊടുത്തു. ഒരു നാണക്കേടുമില്ല. പ്രളയമാകട്ടെ, കോവിഡാകട്ടെ, ഉരുൾപൊട്ടലാകട്ടെ, കേന്ദ്രസർക്കാർ ബിജെപിക്കുവേണ്ടിയല്ല, രാജ്യത്തിനുവേണ്ടിയാണെന്ന് ഓർമിപ്പിക്കേണ്ടിവന്നിരിക്കുന്നു. സദ്ഭരണത്തിനുള്ള ശ്രദ്ധക്ഷണിക്കൽ!
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ദുരിതാശ്വാസ നിധിക്ക് വിദേശസഹായം സ്വീകരിക്കാനാണ് കേന്ദ്രം അനുമതി നൽകിയത്. കേന്ദ്രം ആദ്യമായാണ് ഒരു സംസ്ഥാന സർക്കാരിന്റെ അക്കൗണ്ടിന് എഫ്സിആർഎ (ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട്) ലൈസൻസ് നൽകുന്നത്. ട്രസ്റ്റായി രജിസ്റ്റർ ചെയ്തതാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി.
നേരത്തേ കോവിഡ് കാലത്ത് രൂപീകരിച്ച പിഎം കെയേഴ്സ് ഫണ്ടിനും പ്രത്യേക അക്കൗണ്ടിലൂടെ വിദേശ സംഭാവന സ്വീകരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയിരുന്നു. അതേസമയം, ന്യൂനപക്ഷ സന്നദ്ധ സംഘടനകളുടെയടക്കം ആയിരക്കണക്കിന് എഫ്സിആർഎ ലൈസൻസുകൾ കേന്ദ്രം റദ്ദാക്കിയിരുന്നു. 2012 മുതൽ 20,000 ലൈസൻസുകൾ റദ്ദാക്കിയതിൽ 10,000 മോദി അധികാരത്തിലെത്തിയതിനു പിന്നാലെ 2015ലായിരുന്നുവെന്ന് 2024 ഫെബ്രുവരിയിൽ ‘ദി ഹിന്ദു’ റിപ്പോർട്ട് ചെയ്തിരുന്നു.
പലതും റദ്ദാക്കേണ്ടതായിരിക്കുമെന്നതിൽ സംശയമില്ല. പക്ഷേ, ഭരിക്കുന്ന പാർട്ടിക്ക് ഒരു ന്യായവും മറ്റുള്ളവർക്കു മറ്റൊന്നും ഭൂഷണമല്ല. കേന്ദ്രവും സംസ്ഥാനങ്ങളും ഒന്നിച്ചു നിൽക്കേണ്ട ഫെഡറൽ സംവിധാനത്തെ കുടഞ്ഞെറിയുന്നതിനു തുല്യമാണ് പാർട്ടി നോക്കിയുള്ള കേന്ദ്രത്തിന്റെ വിവേചന നടപടികൾ. വയനാട് ഉരുൾപൊട്ടലിനെത്തുടർന്നുള്ള കേന്ദ്രസഹായത്തിലും എന്തൊക്കെ ഒളിച്ചുകളികളായിരുന്നു.
കേന്ദ്രസഹായത്തിന്റെ കാര്യത്തില് അവ്യക്തത തുടർന്നപ്പോൾ, കലക്കവെള്ളത്തിൽ മീൻ പിടിക്കുകയാണോ, നിങ്ങൾക്കു മറ്റെന്തെങ്കിലും അജൻഡയുണ്ടോ എന്നൊക്കെ ഹൈക്കോടതിക്കുപോലും ചോദിക്കേണ്ടിവന്നു. 2018ൽ ലോകം സഹാനുഭൂതിയോടെ നോക്കിയ സാഹചര്യമായിരുന്നു കേരളത്തിൽ.
ഈ തലമുറ അന്നുവരെ കണ്ടതിലേക്കും വലിയ പ്രളയം. 20,000 കോടി രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയത്. കേരളത്തെ സഹായിക്കാൻ 700 കോടി രൂപ യുഎഇ സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. കൂടാതെ ഖത്തർ, മാലിദ്വീപ്, തായ്ലൻഡ് എന്നീ രാജ്യങ്ങളും സഹായസന്നദ്ധത അറിയിച്ചതായി റിപ്പോർട്ടുകൾ വന്നു.
പക്ഷേ, വിദേശ സംഭാവന സ്വീകരിക്കാനുള്ള അനുമതിക്കായുള്ള സംസ്ഥാനത്തിന്റെ അപേക്ഷ ആഭ്യന്തര മന്ത്രാലയം തള്ളി. പ്രളയദുരന്തത്തെ രാജ്യം ഒറ്റയ്ക്കു നേരിടുമെന്നും വിദേശരാജ്യങ്ങളുടെ മുന്നിൽ കൈ നീട്ടുന്നത് നാണക്കേടാണ് എന്നുമൊക്കെയായിരുന്നു വിശദീകരണം. സംഭവം വിവാദമായതോടെയാണ് കേരളത്തിനു ധനസഹായം ‘ഔദ്യോഗികമായി’ പ്രഖ്യാപിച്ചിട്ടില്ലെന്നു യുഎഇ അറിയിച്ചത്.
പ്രഖ്യാപിച്ചോ ഇല്ലയോ എന്നതായിരുന്നില്ല കേന്ദ്രത്തിന്റെ തടസമെന്നതു വേറെ കാര്യം. വിദേശരാജ്യങ്ങളുടെ സഹായം സ്വീകരിക്കാൻ നിലവിലെ നയം തടസമാണെന്നായിരുന്നു സാങ്കേതികത്വം പറഞ്ഞത്. മഹാപ്രളയത്തെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന അഭ്യർഥനയും നിഷേധിച്ചു. പ്രളയ സെസ് പിരിക്കാൻപോലും അനുവദിച്ചത് ഒരു വർഷത്തോളം വൈകിയാണ്.
വർഷം ഏഴായെങ്കിലും അവശ്യനേരത്ത് കൈവിട്ടതിന്റെ നീറ്റൽ ആറിയിട്ടില്ല. അപ്പോഴാണ് ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയ്ക്ക് വിദേശ സംഭാവന സ്വീകരിക്കാൻ അനുമതി കൊടുത്തിരിക്കുന്നത്. അവർക്കു കൊടുത്തതല്ല, നമുക്കു തരാതിരുന്നതിന്റെ ഇരട്ടത്താപ്പാണ് പൊള്ളിക്കുന്നത്.
കേന്ദ്രത്തിന്റേതു രാഷ്ട്രീയ വിവേചനമാണെന്നു ധനമന്ത്രി കെ. എൻ. ബാലഗോപാലും, സംസ്കാരശൂന്യമായ നടപടിയെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിയും, ഈ അവഗണന അംഗീകരിക്കാനാവാത്തതാണെന്ന് സിപിഐ രാജ്യസഭാ നേതാവ് പി. സന്തോഷ് കുമാർ എംപിയും പ്രതികരിച്ചു.
നേതാക്കൾക്കു മാത്രമല്ല, പ്രളയത്തിലും കോവിഡിലും വയനാട് ദുരന്തത്തിലുമൊക്കെ കേന്ദ്രം പ്രകടിപ്പിച്ച വിവേചനത്തിൽ ജനങ്ങൾക്കും പ്രതിഷേധമുണ്ട്. ഗതികേടിന്റെ കാലത്തു സഹായിക്കാൻ തയാറുള്ളവരെപ്പോലും തടഞ്ഞവർ, “സബ് കാ സാത്, സബ്കാ വികാസ്” എന്നൊക്കെ പ്രസംഗിച്ചാൽ മുറിവിൽ ഉപ്പു തേയ്ക്കുന്നതുപോലെയേ തോന്നുകയുള്ളൂ.