മതി, മലയോരജനതയെ വിഡ്ഢികളാക്കിയത്
Friday, May 30, 2025 12:00 AM IST
വന്യജീവി-വനംവകുപ്പ് ആക്രമണങ്ങളിൽ സ്വന്തം ജോലി ചെയ്യാത്ത സംസ്ഥാനം വന്യജീവികളെ കൊല്ലാൻ കേന്ദ്രാനുമതി ചോദിക്കുമത്രേ. കർഷകമുന്നേറ്റയാത്ര, വനംവകുപ്പിനെതിരേ ഉപരോധം... ഇതു നിലന്പൂർ തിരക്കഥയല്ലെങ്കിൽ താഴെപ്പറയുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയണം.
മനുഷ്യജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ, കാട്ടുപന്നികളെ കൊല്ലുന്ന മാതൃകയിൽ വ്യവസ്ഥാപിതമായി കൊല്ലാൻ കേന്ദ്രാനുമതി തേടാൻ മന്ത്രിസഭ തീരുമാനിച്ചതു നല്ല കാര്യം. അതേസമയം, വന്യജീവികളുടെയും വനംവകുപ്പിന്റെയും ആക്രമണങ്ങളിൽ കേന്ദ്രത്തിന്റെ അനുമതിയില്ലാതെ സംസ്ഥാന സർക്കാരിനു ചെയ്യാവുന്ന പലതും ചെയ്യുന്നുമില്ല.
ഇതിനിടെ, ഭരിക്കുന്ന പാർട്ടിയുടെ പോഷകസംഘടന കർഷകമുന്നേറ്റ യാത്ര നടത്തുന്നു. സമരക്കാരുടെ ആവശ്യങ്ങൾ പ്രധാനമായും പരിഹരിക്കേണ്ടതു സംസ്ഥാന സർക്കാരാണെന്നത് ദീപിക ചൂണ്ടിക്കാട്ടിയിരുന്നു. ഇന്നും നാളെയും വനംവകുപ്പിന്റെ ആസ്ഥാനമന്ദിരത്തിനു മുമ്പില്‍ രാപകല്‍ ഉപരോധ സമരവുമുണ്ട്.
വനംവകുപ്പ് ഭരിക്കുന്നത് ആരാണ്? ഭരണപരാജയം സമ്മതിച്ചോ? ഇതൊക്കെ നിലന്പൂർ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലുള്ള നാടകങ്ങളാകാം. പക്ഷേ, മലയോരജനത വിഡ്ഢികളാണെന്നു ധരിക്കരുത്. കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നതിനു തദ്ദേശസ്ഥാപന അധ്യക്ഷന്മാർക്കു നൽകിയ അനുമതി ഒരുവർഷംകൂടി നീട്ടാൻ മന്ത്രിസഭ തീരുമാനിച്ചു.
ഇതേ മാതൃകയിൽ, ഭീഷണിയായ മൃഗങ്ങളെ കൊല്ലുന്നതിനുള്ള അനുമതിയാണ് കേന്ദ്രത്തോടു തേടുക. ഇതോടൊപ്പം ശല്യക്കാരായ മൃഗങ്ങളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കൽ, അനിയന്ത്രിതമായി പെറ്റുപെരുകുന്നവയുടെ ജനനനിയന്ത്രണം തുടങ്ങിയ കാര്യങ്ങളിൽ സംസ്ഥാനത്തിന് അധികാരം ലഭിക്കുംവിധം വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യാനാവുമോ എന്ന കാര്യവും ആലോചിക്കുന്നുണ്ട്.
നിയന്ത്രിത നായാട്ടിന് അനുമതി ലഭിക്കുംവിധം കേന്ദ്രനിയമത്തിൽ മാറ്റം വേണമെന്ന് നേരത്തേ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ സംസ്ഥാനത്തിന് അധികാരമില്ലെന്നാണ് നിയമവകുപ്പ് ഉപദേശം നല്‍കിയിരുന്നത്. എന്നാൽ, 42-ാം ഭരണഘടനാ ഭേദഗതി പ്രകാരം കേന്ദ്രത്തിനും സംസ്ഥാനത്തിനും അധികാരമുള്ള കൺകറന്റ് ലിസ്റ്റിലുള്ള വിഷയമായതിനാൽ നിയമസഭയ്ക്ക് ഭേദഗതി ചെയ്യാമെന്നാണ് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം.
ഇതനുസരിച്ച്, നിയമ സെക്രട്ടറിയുമായി കൂടിയാലോചിച്ച് നിയമനിർമാണത്തിനുള്ള നിർദേശം സമർപ്പിക്കാൻ വനം അഡീഷണൽ ചീഫ് സെക്രട്ടറിയെ മന്ത്രിസഭ ചുമതലപ്പെടുത്തി. മന്ത്രിസഭാ തീരുമാനങ്ങളൊക്കെ ശ്ലാഘനീയമാണ്. പക്ഷേ, ഒരനുമതിയും ആവശ്യമില്ലാതെ സംസ്ഥാനത്തിനു ചെയ്യാവുന്ന കാര്യങ്ങളുണ്ട്; ചെയ്യില്ല.
ഇരുപത്തെട്ടു മാസത്തിനിടെ 5,000 ക്വിന്റലോളം പന്നിമാംസം കുഴിച്ചുമൂടിയ കേരളം പത്തു വർഷത്തിനിടെ രണ്ടു മൃഗശാലകളിലെ ജീവികൾക്കു ഭക്ഷണത്തിനു ചെലവാക്കിയത് 41.66 കോടി രൂപയാണെന്ന് ഇന്നലെ ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. 2022 മേയ് 27നും 2024 സെപ്റ്റംബർ 30നുമിടയിൽ സംസ്ഥാനത്ത് 4,941 കാട്ടുപന്നികളെ കൊന്ന് വനം ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ മണ്ണെണ്ണയൊഴിച്ച് കുഴിച്ചിട്ടുവെന്ന് കഴിഞ്ഞ ഒക്ടോബറിൽ കേന്ദ്രത്തിനയച്ച റിപ്പോർട്ടിലുണ്ട്.
കുഴിച്ചിടാനുള്ള ചെലവും ഉദ്യോഗസ്ഥരുടെ യാത്രച്ചെലവും ജോലിസമയവുമെല്ലാം വേറെ. നശിപ്പിച്ച പന്നിയിറച്ചി മൃഗശാലകളിലെ ജീവികൾക്കെങ്കിലും ഭക്ഷണമാക്കിയിരുന്നെങ്കിൽ കോടിക്കണക്കിനു രൂപ ലാഭിക്കാമായിരുന്നു. തൃശൂർ മൃഗശാലയിൽ കുരുവി അടക്കമുള്ള ഓരോ ജീവിക്കും വർഷം 33,565 രൂപയാണ് ഭക്ഷണത്തിനു ചെലവാക്കുന്നത്. തിരുവനന്തപുരത്ത് ഇത് 27,729 രൂപ. ഈ ഭൂലോക മണ്ടത്തരം തിരുത്താൻ കേന്ദ്രത്തിന്റെ അനുമതി വേണോ?
നാടകത്തിലെ രണ്ടാമങ്കം, സിപിഎമ്മിന്റെ ഭാഗമായ കേരള കര്‍ഷകസംഘം, വന്യജീവി ആക്രമണങ്ങള്‍ക്കെതിരേ കാസര്‍ഗോട്ടുനിന്നു തിരുവനന്തപുരത്തേക്കു നടത്തിയ കർഷകമുന്നേറ്റ യാത്രയാണ്. അതിന്റെ തുടർച്ചയായി ഇന്നും നാളെയും വനംവകുപ്പിന്റെ ആസ്ഥാനമന്ദിരത്തിനു മുമ്പില്‍ രാപകല്‍ ഉപരോധ സമരവുമുണ്ട്.
സമരക്കാർ ഉന്നയിക്കുന്ന വിഷയങ്ങൾ പ്രധാനമാണ്. പക്ഷേ, ഇവയ്ക്കു പരിഹാരമുണ്ടാക്കാൻ സംസ്ഥാന സർക്കാരിനു ചെയ്യാവുന്ന കാര്യങ്ങൾ ചെയ്തിട്ടില്ല. 1972ലെ വനം-വന്യജീവി നിയമം കേന്ദ്രസർക്കാർ ഭേദഗതി ചെയ്യുന്നില്ലെന്നതു യാഥാർഥ്യമാണ്.
ജനവാസ കേന്ദ്രങ്ങളിലേക്കു നുഴഞ്ഞുകയറിയെത്തി കുട്ടികളും സ്ത്രീകളുമടക്കം ആയിരക്കണക്കിനു നിരപരാധികളെ കൊന്നൊടുക്കുന്നത് ശത്രുക്കളല്ലല്ലോ, പൊന്നുപോലെ സംരക്ഷിക്കേണ്ട വന്യജീവികളല്ലേ? അതവിടെ നിൽക്കട്ടെ; സിപിഎം ഇന്ന് ഉപരോധിക്കുന്ന വനംവകുപ്പിന് മലയോര കർഷകർക്കെതിരേ കേസെടുക്കാനും അറസ്റ്റ് ചെയ്യാനും പീഡിപ്പിക്കാനുമൊക്കെ അധികാരം നൽകുന്ന സംസ്ഥാന വനനിയമം ഭേദഗതി ചെയ്യാത്തത് എന്തുകൊണ്ടാണ്?
മറ്റൊന്ന്, സ്വന്തം സുരക്ഷയ്ക്കുവേണ്ടി മാത്രം വനംവകുപ്പ് ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന, വന്യജീവി സംരക്ഷണ നിയമത്തിലെ പതിനൊന്നാം വകുപ്പിനെക്കുറിച്ചാണ്. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന്, ഭീഷണിയായ വന്യജീവിയെ കൊല്ലാൻ ഉത്തരവിടാം.
പക്ഷേ, ചെയ്യില്ല. അതേസമയം, വനപാലകര്‍ക്കെതിരേ വന്നാല്‍ വന്യജീവിയെ അടുത്തനിമിഷം വെടിവച്ചു കൊന്നിട്ടുമുണ്ട്. അതേ വകുപ്പ് ഉപയോഗിച്ച് ജനങ്ങളെക്കൂടി രക്ഷിക്കാൻ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോട് പറയാൻ കേന്ദ്രത്തിന്റെ അനുമതി വേണോ?
സമരക്കാരുടെ മറ്റൊരാവശ്യം, വന്യജീവി ആക്രമണത്തിലെ നഷ്ടപരിഹാരം ഉയര്‍ത്തണമെന്നാണ്. ഈ മാസം ഒമ്പതിന് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സംസ്ഥാന ദുരന്തനിവാരണ വകുപ്പിറക്കിയ ഉത്തരവിലൂടെ, വന്യജീവി ആക്രമണത്തില്‍ മരണമടയുന്ന വ്യക്തിക്ക് ലഭിക്കേണ്ട 24 ലക്ഷം രൂപയ്ക്ക് പകരം 10 ലക്ഷം രൂപ മാത്രമാക്കി.
പെട്ടെന്നുള്ള ഉത്തരവിനു കാരണം കോടതിയുടെ ഇടപെടലാണ്. ഒരു നഷ്ടപരിഹാരക്കേസിൽ, കോടതി അമിക്കസ് ക്യൂറിമാരെ നിയമിക്കുകയും വന്യജീവി ആക്രമണ മരണങ്ങളിലെ നഷ്ടപരിഹാരം സംബന്ധിച്ച് വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. 24 ലക്ഷം രൂപയുടെ നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള പദ്ധതികളും ഉത്തരവുകളും നിലവിലുണ്ടെന്ന് അമിക്കസ് ക്യൂറിമാർ കോടതിയെ അറിയിച്ചു.
ഇതറിഞ്ഞ്, രായ്ക്കു രാമാനം 24 ലക്ഷമെന്നതു 10 ലക്ഷമാക്കി ദുരന്തനിവാരണ വകുപ്പ് ഉത്തവിറക്കിയില്ലേ? കേന്ദ്രമാണോ അതു ചെയ്തത്? മറ്റൊന്നുകൂടി സർക്കാരിന്റെ മുഖദാവിൽ ആവർത്തിച്ച് ഉണർത്തിക്കട്ടെ. സർക്കാരിന്റെ കണ്ണുപൊത്തിക്കളികൾക്കിടെ തൊമ്മൻകുത്തിൽ, ഒന്നരമാസമായിട്ട് കൈവശഭൂമിയിലെ കുരിശടി തകർത്ത് വീടുകളിൽ കേസും നോട്ടീസുമായി വനംവകുപ്പ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്.
കൈവശ ഭൂമി ജനങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും വനംവകുപ്പിന് ഒരു കാര്യവുമില്ലെന്നും സർക്കാരിന് അറിയാത്തതാണോ? സർക്കാരിന്റെ ഒറ്റ വാക്കു പോരേ തൊമ്മൻകുത്തിലെ പ്രശ്നം പരിഹരിക്കാൻ? കേന്ദ്രമാണോ തൊമ്മൻകുത്തിലെ വനം ഉദ്യോഗസ്ഥർക്കു മയക്കുവെടി വയ്ക്കേണ്ടത്?
സമരവും ഉപരോധവും മന്ത്രിസഭാ തീരുമാനങ്ങളുമൊക്കെ നിലന്പൂർ നാടകത്തിന്റെ ഭാഗമായി നടക്കട്ടെ. പക്ഷേ, നാടകാന്തം കാണികൾ പറയുന്നതുകൂടി കേൾക്കൂ: എല്ലാവരെയും കുറച്ചുനാൾ വിഡ്ഢികളാക്കാം, കുറച്ചുപേരെ എന്നും വിഡ്ഢികളാക്കാം, പക്ഷേ, മലയോര കർഷകരെ എന്നും വിഡ്ഢികളാക്കാൻ ശ്രമിക്കരുത്.