നാലാം ശക്തിയുടെ തറ ടിക്കറ്റ് കാണികൾ
Tuesday, May 27, 2025 12:00 AM IST
ഇന്ത്യ ലോകത്തെ നാലാമത്തെ വലിയ സാന്പത്തികശക്തിയായി എന്നതിനർഥം അരിയോ ആട്ടയോ റൊട്ടിയോ വാങ്ങാൻ പാവപ്പെട്ടവരുടെ കൈയിൽ നയാപൈസ കൂടുതൽ എത്തി എന്നല്ല.
അന്താരാഷ്ട്ര ഗൂഢാലോചനയൊന്നും നമ്മൾ ആരോപിക്കാത്തൊരു അന്താരാഷ്ട്ര കണക്കാണ് ഇന്ത്യ ലോകത്തെ നാലാമത്തെ വലിയ സന്പദ്വ്യവസ്ഥയായി എന്നത്. അന്താരാഷ്ട്ര നാണ്യനിധിയുടെ (ഐഎംഎഫ്) കണക്കനുസരിച്ച് ലോകത്തിലെ നാലാമത്തെ വലിയ സന്പദ്വ്യവസ്ഥയായി ഇന്ത്യ മാറിയെന്ന് നിതി ആയോഗ് അറിയിച്ചു.
ഏപ്രിലിൽ വേൾഡ് ഇക്കണോമിക് ഔട്ട്ലുക്ക് (ഡബ്ല്യുടിഒ) പട്ടികയിൽ ഇന്ത്യയുടെ ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം) 4.187 ലക്ഷം കോടി (ട്രില്യൺ) ഡോളറായി ഉയർന്നതാണ് കാരണം. ജപ്പാന്റേത് 4.186 ലക്ഷം കോടി (ട്രില്യൺ) ഡോളർ. പക്ഷേ, പൊന്നുരുക്കുന്നിടത്തു പൂച്ചയ്ക്കു കാര്യമില്ലാത്തതുപോലെ, സാധാരണക്കാരും പാവപ്പെട്ടവരുമായ മഹാഭൂരിപക്ഷം ഇന്ത്യക്കാർക്കും തുള്ളിച്ചാടാൻ കാര്യമൊന്നുമില്ല.
ജപ്പാനെ മറികടന്നാണ് ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സന്പദ്ഘടനയായത്. അമേരിക്ക, ചൈന, ജർമനി എന്നീ രാജ്യങ്ങളാണ് മുന്നിലുള്ളത്. അടുത്ത മൂന്നു വർഷത്തിനുള്ളിൽ ഇന്ത്യ മൂന്നാംസ്ഥാനത്തേക്ക് ഉയരുമെന്നും നിതി ആയോഗിന്റെ പത്താമത് ഗവേണിംഗ് കൗണ്സിൽ വിലയിരുത്തി.
അനുകൂലമായ ഭൗമരാഷ്ട്രീയ, സാന്പത്തിക സാഹചര്യങ്ങളാണ് ആഗോള സാന്പത്തികക്രമത്തിൽ ഇന്ത്യയുടെ ഉയർച്ചയ്ക്കു കാരണമെന്ന് നിതി ആയോഗ് സിഇഒ ബി.വി.ആർ. സുബ്രഹ്മണ്യം അറിയിച്ചു. പ്രധാന മേഖലകളിലുടനീളമുള്ള ശക്തമായ വളർച്ച, സുസ്ഥിരമായ നിക്ഷേപവരവ്, സർക്കാർ പിന്തുണയുള്ള വ്യവസായതന്ത്രങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ സാന്പത്തിക കുതിപ്പ്. 2047ൽ വികസിതഭാരതം എന്നതാണ് പ്രഖ്യാപിത ലക്ഷ്യം.
ഇന്ത്യ ലോകത്തെ നാലാമത്തെ സാന്പത്തികശക്തിയാകുന്നത് അഭിമാനകരമാണ്. പക്ഷേ, മറ്റു പല റിപ്പോർട്ടുകളും അപമാനകരമായി നിൽക്കുകയാണ്. അതു പറയേണ്ടിവരുന്നത്, ലോകശക്തീകരണത്തിനൊപ്പം ജനശക്തീകരണവും കേന്ദ്രസർക്കാർ ലക്ഷ്യമാക്കണമെന്ന് ഓർമിപ്പിക്കാനാണ്.
സാന്പത്തികശക്തികളുടെ കണക്കുകൾ പുറത്തുവിട്ട ഐഎംഎഫിന്റെ മാതൃസംഘടനയായ ഐക്യരാഷ്ട്ര സംഘടനയുടെ കഴിഞ്ഞ ഒക്ടോബറിലെ കണക്കനുസരിച്ച് ലോകത്ത് അതിദരിദ്രർ ഏറ്റവും കൂടുതലുള്ള രാജ്യവും ഇന്ത്യയാണ്. ഇന്ത്യ ജനസംഖ്യയിൽ മുന്നിലാണെന്നതും അതിന്റെ കാരണങ്ങളിൽ ഒന്നാവാം. പക്ഷേ, അതല്ല പ്രധാന കാരണം.
പണം ഒരുപറ്റമാളുകളിൽ കുമിഞ്ഞുകൂടുന്നെന്നും അതിലേറെയും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു വേണ്ടപ്പെട്ടവരാണെന്നതുംകൂടിയാണ്. അതിസമ്പന്നരായ വ്യക്തികളുടെ എണ്ണം 2024ൽ ഇന്ത്യയിൽ ആറു ശതമാനം വർധിച്ചെന്ന് നൈറ്റ് ഫ്രാങ്ക്സ് വെൽത്ത് റിപ്പോർട്ട് 2025 (Knight Frank’s Wealth) വ്യക്തമാക്കുന്നു.
ഇങ്ങനെ സംഗ്രഹിക്കാം; ഇന്ത്യ ലോകത്തെ നാലാമത്തെ വലിയ സാന്പത്തികശക്തിയായി എന്നതിനർഥം അരിയോ ആട്ടയോ റൊട്ടിയോ വാങ്ങാൻ പാവപ്പെട്ടവരുടെ കൈയിൽ നയാപൈസ കൂടുതൽ എത്തി എന്നല്ല. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവ് ഒരിഞ്ചുപോലും കുറഞ്ഞിട്ടുമില്ല. മറിച്ച്, സന്പന്നർ കൂടുതൽ സന്പന്നരായിരിക്കുന്നു.
ഇനി, ആളോഹരി വരുമാനത്തിലേക്കു വരാം. ഇന്ത്യയെ നാലാമത്തെ സാന്പത്തികശക്തിയാക്കിയ ജിഡിപിയെ ജനസംഖ്യകൊണ്ട് ഹരിച്ചാൽ ആളോഹരി വരുമാനമായി. ഇന്ത്യയുടെ ആളോഹരി വരുമാനം 2,880 ഡോളറായി വർധിച്ചെന്ന് ഐഎംഎഫ് കണക്കുകൾ പറയുന്നു. ഒന്നാം ശക്തിയായ അമേരിക്കയിലെ ആളോഹരി വാർഷിക വരുമാനം 89,110 ഡോളർ ആണ്.
രണ്ടാം ശക്തിയായ ചൈനയുടേത് 13,678 ഡോളറും മൂന്നാം സ്ഥാനത്തുള്ള ജർമനിയുടേത് 55,910 ഡോളറുമാണ്. അതായത് മൂന്നാമത്തെ സാന്പത്തികശക്തിയായ ജർമൻകാരന്റെ ശരാശരി ക്രയശേഷി, നാലാമതുള്ള ഇന്ത്യയുടെ ഏകദേശം 20 ഇരട്ടിയാണ്. നമ്മുടെ പിന്നിലുള്ള ജപ്പാൻകാരനുപോലും ഇന്ത്യക്കാരനേക്കാൾ ഏകദേശം 12 ഇരട്ടി ആളോഹരി വരുമാനമുണ്ട്.
സാന്പത്തികശക്തിയിൽ നമ്മൾ യുകെയെയും ഫ്രാൻസിനെയും ഇറ്റലിയെയും കാനഡയെയും ബ്രസീലിനെയും ഒക്കെ പിന്നിലാക്കിയെങ്കിലും ആളോഹരി കണക്കിൽ അവരും വേറെ 125 രാജ്യങ്ങളും നമ്മേക്കാൾ മുൻപിലാണ്. ഈ ആളോഹരി വരുമാനവും ജനങ്ങളുടെ സാന്പത്തികസ്ഥിതി വെളിപ്പെടുത്തില്ല; പ്രത്യേകിച്ചും സന്പന്നനും ദരിദ്രനും തമ്മിൽ വലിയ അന്തരമുള്ള ഇന്ത്യയിൽ.
യാഥാർഥ്യബോധത്തോടെ പറഞ്ഞാൽ, വണ്ടിക്കൂലി ഇല്ലാത്തതിനാൽ ഭാര്യയുടെ മൃതദേഹം പായയിൽ കെട്ടി ചുമന്നുകൊണ്ടുപോയ ഒഡീഷയിലെ ദനാ മാജിയും കർണാടക ചാമരാജനഗറിലെ ആക്രിക്കച്ചവടക്കാരനായ രവിയും ആന്ധ്ര വിശാഖപട്ടണത്തെ ഒഡീഷക്കാരൻ സമുലു പാംഗിയും വിശന്നുവലഞ്ഞ് അരിയും ഉപ്പും ‘മോഷ്ടിച്ച’ അട്ടപ്പാടിയിലെ മധുവുമൊക്കെ അംബാനിക്കും അദാനിക്കുമൊപ്പം തുല്യ വരുമാനക്കാരായിരിക്കും.
രാജ്യം സാന്പത്തികശക്തിയായി കുതിക്കുന്പോൾ ദരിദ്രർ കൂടുതൽ ദരിദ്രരായി മണ്ണിലിഴയേണ്ടിവരുന്നത് ജനപക്ഷ രാഷ്ട്രീയത്തിന്റെ അസാന്നിധ്യവും ജനാധിപത്യത്തിന്റെ അപചയവുമാണ്. ഇങ്ങനെ പോയാൽ, 2047ൽ പ്രദർശനമാരംഭിക്കുമെന്നു പറയുന്ന വികസിതഭാരതവും ദരിദ്ര ജനകോടികൾ ജാതി-മത-രാഷ്ട്രീയ-വർണ ഭേദമെന്യേ തറ ടിക്കറ്റെടുത്തു കാണേണ്ടിവരുന്ന ഒരു ന്യൂ ഇന്ത്യൻ സ്റ്റോറിയായിരിക്കും.
അതിന്റെ ട്രെയിലറാകാം ഈ നാലാം സ്ഥാനം. അതല്ലെങ്കിൽ, വികസനവും വളർച്ചയും എല്ലാ പൗരന്മാർക്കും അനുഭവിക്കാനാകുംവിധം അടിസ്ഥാന സാന്പത്തിക പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുകയും മുൻഗണനാക്രമങ്ങൾ മാറ്റുകയും ചെയ്യേണ്ടതുണ്ട്.