തൊമ്മൻകുത്ത് കേരളത്തിലല്ലേ?
Wednesday, May 28, 2025 12:00 AM IST
തൊമ്മൻകുത്തിൽ വനംവകുപ്പിന്റെ അതിക്രമം പരിധി കടന്നു. കൈവശഭൂമിയിലെ പതിനായിരങ്ങളെ തല്ലിയോടിക്കാനാണോ പദ്ധതിയെന്ന് സർക്കാർ വിശദമാക്കണം. അല്ലെങ്കിൽ വനംവകുപ്പിനെ തളയ്ക്കണം.
പുറത്ത് കോരിച്ചൊരിയുന്ന മഴയാണ്. കൃഷിയിടങ്ങളിലേക്കോ കൂലിപ്പണിക്കോ പോലും ഇറങ്ങാനാവാതെ വീടിനുള്ളിൽ കൂനിക്കൂടിയിരുന്ന ഗൃഹനാഥൻ കതകിലെ തട്ടു കേട്ട് അറിയാതെ നിവർന്നുപോയി. വന്യമൃഗമാണോ? അയ്യോ, വനപാലകരാണ്! കുഞ്ഞുങ്ങൾ ഭയചകിതരായി അനങ്ങാതെ നിന്നു.
ഒരു നോട്ടീസ് കൈമാറി വന്യമായൊരു ആനന്ദത്തോടെ അവർ അടുത്ത വീട്ടിലേക്കു നടന്നു. ഇടുക്കിയിലെ തൊമ്മൻകുത്തിൽ കുരിശു തകർത്ത വനംവകുപ്പ് അതു സ്ഥാപിച്ചവർക്കെതിരേ കേസെടുത്തതിന്റെ തുടർച്ചയാണ്. 15 ദിവസത്തിനകം റേഞ്ച് ഓഫീസറുടെ മുന്നിൽ ഹാജരായിക്കൊള്ളണം.
കൈവശഭൂമിയിൽ നിയമാനുസൃതം ജീവിക്കുന്ന തൊമ്മൻകുത്ത് നിവാസികളെ വനംവകുപ്പ് വേട്ടയാടാനിറങ്ങിയിട്ട് ഒന്നര മാസമായി. തങ്ങൾ ചെയ്ത കുറ്റമെന്തെന്ന് ആ മനുഷ്യർക്കറിയില്ല. കേരളത്തിൽ ജനാധിപത്യം കെട്ടുപോയോ? കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിൽ പാർട്ടിക്കാരായ പ്രതികൾക്കെതിരേ കുറ്റപത്രം സമർപ്പിച്ചപ്പോൾ നിമിഷങ്ങൾക്കകം പ്രതികരിച്ച സർക്കാരാണ് ഒന്നര മാസമായിട്ടും വായ തുറക്കാതെ തൊമ്മൻകുത്തുകാരെ പിന്നിൽനിന്നു കുത്തുന്നത്. ഈ സർക്കാർ ആരുടേതാണ്?
കഴിഞ്ഞ ഏപ്രിൽ 12നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ തൊമ്മൻകുത്തിലെ നാരങ്ങാനത്ത് ബുൾഡോസർ രാജ് തുടങ്ങിയത്. കൈവശഭൂമിയിൽ സ്ഥാപിച്ച കുരിശ് ഒരു മുന്നറിയിപ്പുമില്ലാതെ തകർത്തു. കുരിശ് വനഭൂമിയിലാണെന്നതായിരുന്നു ന്യായം.
പക്ഷേ, അതു ജനങ്ങൾ പറഞ്ഞതുപോലെ ജണ്ടയ്ക്കു പുറത്തുള്ള ജനവാസമേഖലയാണെന്ന് തൊടുപുഴ തഹസിൽദാരും റിപ്പോർട്ട് നൽകി. പക്ഷേ, വനംവകുപ്പ് പ്രദേശവാസികൾക്കെതിരേ രജിസ്റ്റർ ചെയ്ത കേസിൽ ഇപ്പോൾ നോട്ടീസുമായി രംഗത്തെത്തിയിരിക്കുകയാണ്.
സർക്കാർ അറിഞ്ഞ മട്ടില്ല. കേസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ചോദിച്ചറിയുന്നതിനും രേഖകൾ ഹാജരാക്കുന്നതിനും മൊഴി രേഖപ്പെടുത്തുന്നതിനുമായി നോട്ടീസ് കൈപ്പറ്റി 15 ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനായ റേഞ്ച് ഓഫീസർ ടി.കെ. മനോജിന്റെ മുന്പാകെ ഹാജരാകണമെന്നാണ് നോട്ടീസിലെ കൽപ്പന.
ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 2023 സെക്ഷൻ 179(1) പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജനങ്ങൾ അവരുടെ ഭൂമിയിൽ സ്ഥാപിച്ച കുരിശ് നിയമവിരുദ്ധമായി പൊളിക്കാനും അതിന്റെ പേരിൽ കേസെടുക്കാനും നോട്ടീസ് അയയ്ക്കാനും ഈ ഉദ്യോഗസ്ഥർക്ക് എന്തവകാശമാണുള്ളത്? ഉത്തരേന്ത്യയിലെ കുരിശ് തകർക്കലുകളുടെ വർഗീയവേരുകൾ കണ്ടെത്തുന്ന ഇടതുപക്ഷം തൊമ്മൻകുത്തിൽ നോക്കുകുത്തിയായി.
നാരങ്ങാനത്തേതു ജനവാസകേന്ദ്രമാണെന്ന തഹസിൽദാരുടെ റിപ്പോർട്ടും കുരിശു നശിപ്പിച്ചതിൽ പ്രതിഷേധിച്ച് ഇതര മതസ്ഥർ ഉൾപ്പെടെ പ്രദേശവാസികൾ വീട്ടുമുറ്റത്ത് കുരിശ് സ്ഥാപിച്ച് അത്യപൂർവ പ്രതിഷേധത്തിനിറങ്ങിയതും വനംവകുപ്പിനെ വിറളി പിടിപ്പിച്ചിരിക്കുകയാണ്. ജനം വനംവകുപ്പിനെക്കൊണ്ടു പൊറുതി മുട്ടി.
വന്യജീവി ആക്രമണം തടയാനാകുന്നില്ല, കാട്ടുമൃഗങ്ങൾ കൃഷിയെല്ലാം നശിപ്പിക്കുന്നു, സ്വന്തം പറന്പിലെ മരം വെട്ടാനും കൊണ്ടുപോകാനും വനംവകുപ്പ് ഉദ്യോഗസ്ഥർ കനിയണം, കൈക്കൂലി ആരോപണം പല തവണ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സർക്കാർ തിരിഞ്ഞുനോക്കിയിട്ടില്ല.
1977 ജനുവരി ഒന്നിനു മുന്പ് കൈവശം വച്ചിരിക്കുന്ന ഭൂമി അവർക്കു നിയമാനുസൃതം നൽകണമെന്നത് സർക്കാർ തീരുമാനമല്ലേ? ഇത്തരം കൈവശാവകാശ ഭൂമിയിൽ വനംവകുപ്പിന് എന്താണു കാര്യം? വീടുകളും വ്യാപാരസ്ഥാപനങ്ങളും സർക്കാർ സ്ഥാപനങ്ങളുമുള്ള കൈവശാവകാശ ഭൂമിയിൽ കുരിശ് സ്ഥാപിച്ചത് എങ്ങനെയാണു കുറ്റമാകുന്നത്? കൈവശഭൂമിയിലെ പതിനായിരക്കണക്കിനു മനുഷ്യർ എന്തു നിയമവിരുദ്ധ പ്രവർത്തനമാണു നടത്തിയത്? കാർബൺ ക്രെഡിറ്റ് ഫണ്ട് തട്ടിയെടുക്കാൻ ജനവാസമേഖലയെ വനമാക്കുകയാണോ ഉദ്ദേശ്യം? കൈവശഭൂമികളിൽനിന്നു ജനത്തെ ഒഴിപ്പിക്കാനുള്ള അജൻഡയുടെ ഭാഗമായാണോ വനംവകുപ്പിന്റെ തലപ്പത്ത് പാവയെ പ്രതിഷ്ഠിച്ചത്?
വനഭൂമിയായി എന്നെങ്കിലും റിസർവ് ചെയ്യപ്പെട്ടിട്ടുള്ള ഭൂമി, റവന്യു വകുപ്പിനോ റവന്യു വകുപ്പ് വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ വനേതര ആവശ്യങ്ങൾക്കായി കൈമാറ്റം ചെയ്തിട്ടുണ്ടെങ്കിൽ മൂന്നു മാസത്തിനകം തിരിച്ചെടുത്ത് വനംവകുപ്പിനു കൈമാറണമെന്ന മേയ് 15ലെ സുപ്രീകോടതി വിധി നടപ്പായാൽ കേരളം കണ്ട ഏറ്റവും വലിയ അഭയാർഥിപ്രവാഹമുണ്ടാകും.
ഏതു കോടതി ഉത്തരവിന്റെ ബലത്തിലായാലും ജനങ്ങളെ സംരക്ഷിക്കാനുള്ള ബാധ്യത ജനാധിപത്യത്തിൽ സർക്കാരിൽ നിക്ഷിപ്തമാണ്. വനംവകുപ്പ് പലതും മുൻകൂട്ടി കണ്ടിട്ടാണ് തൊമ്മൻകുത്തിലെ വീടുകളുടെ വാതിൽക്കൽ നോട്ടീസുകളും ജെസിബിയുമായി നിൽക്കുന്നത്. ഇതൊന്നും അന്വേഷിക്കാൻ സർക്കാരിനു സമയമില്ലെന്നു തോന്നുന്നു. കെടുകാര്യസ്ഥത ദുരന്തമായി മാറരുത്.
സർക്കാരിനെയും അതിന്റെ വകുപ്പുകളെയും, കോടതിയും പോലീസും ഉൾപ്പെടെയുള്ള സ്ഥാപനങ്ങളെയും ഭയന്നല്ല ജനം ജീവിക്കേണ്ടത്. അങ്ങനെ വന്നാൽ അതു ഭരണകൂട ഭീകരതയാണ്. ആ ഭീകരതയുടെ മുട്ടിവിളിയാണ് തൊമ്മൻകുത്തിലെ ജനം കേൾക്കുന്നത്. സർക്കാർ ഒപ്പമുണ്ടാകണം. പരാജയപ്പെട്ടാൽ വനംവകുപ്പിനു നോട്ടീസ് കൊടുക്കാൻ ജനം നിർബന്ധിതരാകും.