ഉമ്മയും ഒറ്റും ഒന്നിച്ചു വേണ്ട
Monday, May 26, 2025 12:00 AM IST
തെരഞ്ഞെടുപ്പ് അടുത്തു. ഭരിക്കുന്നവർ തുടരുമെന്നു പറയുന്പോൾ വന്യജീവി ആക്രമണങ്ങളും വനംവകുപ്പിന്റെ കാട്ടുഭരണവും ഭൂമി അധിനിവേശവുമൊക്കെ തുടരുമെന്നല്ലേ? മലയോരജനതയ്ക്ക് അറിയാനാഗ്രഹമുണ്ട്.
വനംവകുപ്പിനും വന്യജീവി ആക്രമണങ്ങൾക്കുമെതിരേ പതിവില്ലാത്തവിധം ചില ശബ്ദങ്ങൾ ഉയരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും വാഗ്ദാനങ്ങളും പ്രസംഗങ്ങളും ആത്മാർഥമാണെന്നു കരുതിയ നിരവധി മലയോര കർഷകർ ഇന്നു ജീവനോടെയില്ല. നിരവധിപ്പേരെ വന്യമൃഗങ്ങൾ കൊന്നു. മറ്റു ചിലർ വന്യജീവികൾ നശിപ്പിച്ച കൃഷിയിടങ്ങൾ ഉപേക്ഷിച്ച് എങ്ങോട്ടൊക്കെയോ പോയി.
അതിനു തയാറാകാത്ത ‘ധിക്കാരി’കളെ തല്ലിയോടിക്കാൻ ചതുരുപായങ്ങളും പയറ്റുന്ന വനംവകുപ്പ് ഒടുവിൽ മദമിളകിയെത്തിയത് തൊമ്മൻകുത്തിലായിരുന്നു. സർക്കാർ കണ്ണടച്ചു. ഭരണത്തിന്റെ ഒന്പതുവർഷം വന്യജീവികളെയും വനംവകുപ്പിനെയും അഴിച്ചുവിട്ടവർ ഇപ്പോൾ വന്യജീവി ശല്യത്തെക്കുറിച്ചു പ്രസംഗിക്കുകയാണ്. തദ്ദേശ-നിയമസഭ തെരഞ്ഞെടുപ്പുകൾ ആസന്നമായിരിക്കുന്നു!
കാട്ടുപന്നിയെ കൊന്നാൽ മണ്ണെണ്ണയാണോ വെളിച്ചെണ്ണയാണോ ഉപയോഗിക്കുന്നതെന്നു നോക്കാൻ പോകേണ്ട കാര്യമില്ലെന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞു. പക്ഷേ, മുഖ്യമന്ത്രിയുടെ വാക്കുകേട്ട് ആരെങ്കിലും കൊന്ന പന്നിയെ കറിവയ്ക്കുമോ? ഇല്ല. കാരണം, ഭരിക്കുന്നത് വനംവകുപ്പാണ്. തൊമ്മൻകുത്തിൽ കൈവശഭൂമിയിലെ കുരിശ് വനംവകുപ്പ് ഉദ്യോഗസ്ഥർ പരസ്യമായി നശിപ്പിച്ചു.
സർക്കാർ എവിടെയായിരുന്നു? കഴിഞ്ഞദിവസം തൊടുപുഴ തഹസിൽദാർ നടത്തിയ അന്വേഷണത്തിൽ കുരിശ് സ്ഥാപിച്ചിരുന്ന സ്ഥലം ജണ്ടയ്ക്കു പുറത്തു ജനവാസ മേഖലയിലായിരുന്നു എന്നു കണ്ടെത്തി. മുന്പ് വില്ലേജ് ഓഫീസർ നൽകിയ റിപ്പോർട്ടിൽ ഇവിടത്തെ 4005 ഏക്കർ വനഭൂമിയാണെന്നാണു പറഞ്ഞിരുന്നത്. റവന്യു-വനംവകുപ്പ് സംയുക്ത പരിശോധന നടത്താൻ ജില്ലാ കളക്ടർ തീരുമാനിച്ചിരിക്കുകയാണ്.
പതിറ്റാണ്ടുകളായി നിയമാനുസൃതമുള്ള കൈവശഭൂമിയിൽ ജീവിക്കുന്ന ആയിരക്കണക്കിനു മനുഷ്യരുടെ ഭൂമി ആരുടേതാണെന്നു തീരുമാനിക്കാൻ സർക്കാർ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരിക്കുന്നു.
2016 മുതൽ ഇക്കഴിഞ്ഞ ജനുവരി വരെ കേരളത്തിൽ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 1,128 പേരാണ്. പരിക്കേറ്റവർ 8,480. കടിക്കാൻ വരുന്ന വിഷപ്പാന്പുകളെ കൊന്നാൽപോലും വനംവകുപ്പ് കേസെടുക്കുന്ന ഏതെങ്കിലും നാട് ലോകത്ത് വേറെയുണ്ടോ? 2016 ഏപ്രിൽ മുതൽ കഴിഞ്ഞ നവംബർ വരെ എട്ടു വർഷത്തിനിടെ 600ൽ അധികമാളുകൾ പാന്പുകടിയേറ്റു മരിച്ചു.
ഏറ്റവും ദ്രോഹം 1972ലെ കേന്ദ്ര വനം-വന്യജീവി നിയമമാണ്. അക്കാലത്തെ സാഹചര്യത്തിൽ കോൺഗ്രസ് സർക്കാർ കൊണ്ടുവന്ന നിയമം പക്ഷേ, ബിജെപി മാറ്റില്ല. അത് ഉള്ളിടത്തോളംകാലം പ്രശ്നങ്ങൾ തീരില്ല. ജനങ്ങൾക്കു ഭീഷണിയാകുന്ന ജീവികളെ കൊല്ലാമെന്നു നിയമത്തിൽ വകുപ്പുണ്ടെങ്കിലും നടപടിക്രമങ്ങൾ അപ്രായോഗികമാണ്. ആ നിയമത്തെ കുറ്റം പറയുന്ന സംസ്ഥാനത്തിന്റെ 1961ലെ വനനിയമവും ജനദ്രോഹപരമാണ്.
അതിന്റെ ചുവടുപിടിച്ച് കഴിഞ്ഞവർഷം സംസ്ഥാന സർക്കാർ കൊണ്ടുവന്ന ‘കേരള വന ഭേദഗതി ബിൽ 2024’ഉം മലയോര കേരളത്തിന്റെ ഭരണം വനംവകുപ്പിനെ ഏൽപ്പിക്കുന്നതായിരുന്നു. എന്തൊക്കെയാണ് ഈ സംസ്ഥാനത്തു നടക്കുന്നത്?
ഈ കാലഹരണപ്പെട്ട നിയമങ്ങൾ മുന്നിൽവച്ചാണ് കോടതികൾ വിധി പറയുന്നത്. 1972ലെ വനം-വന്യജീവി സംരക്ഷണ നിയമത്തെ കുറ്റം പറയുന്ന സംസ്ഥാന സർക്കാർ കഴിഞ്ഞ ഒന്പതു വർഷം എന്തു ചെയ്തു എന്നു ചോദിച്ചാൽ കേന്ദ്രത്തിനു കൊടുത്ത കുറെ നിവേദനമല്ലാതെ മറ്റൊന്നും കാണില്ല. ഇത്ര ഗുരുതരമായ ഒരു പ്രശ്നത്തിൽ സമാന പ്രതിസന്ധി നേരിടുന്ന മറ്റു സംസ്ഥാനങ്ങളെയും ഉൾപ്പെടുത്തി ദേശീയതലത്തിൽ പ്രക്ഷോഭം നടത്തുകയോ പാർലമെന്റിൽ യോജിച്ച പോരാട്ടം നടത്തുകയോ ചെയ്തിട്ടില്ല.
അടുത്തയിടെ സർക്കാർ ഇക്കാര്യത്തിൽ ചില നീക്കങ്ങൾ നടത്തുന്നുണ്ട്. വന്യജീവികളെ കൊല്ലാൻ നിയമാനുസൃതം എന്തു ചെയ്യാനാകുമെന്ന ആലോചനയാണ്. മുൻകൈയെടുക്കുന്നത് വനംവകുപ്പും നിയമവകുപ്പുമാണ്. വനംവകുപ്പ് ഉൾപ്പെട്ട ഏതെങ്കിലും പഠനമോ റിപ്പോർട്ടുകളോ ജനങ്ങളെ രക്ഷിച്ചിട്ടുണ്ടെങ്കിൽ സർക്കാർ പറയണം. ഈ ആലോചനയിലൊന്നും എന്തുകൊണ്ടാണ് കർഷക സംഘടനകൾ ഇല്ലാത്തത്?
മറ്റൊരു ദുരന്തംകൂടി ആസന്നമായിരിക്കുന്നു. മേയ് 15ന് വനസംരക്ഷണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ഡിവിഷൻ ബെഞ്ചിന്റെ ഒരു വിധിയുണ്ടായിട്ടുണ്ട്. അതനുസരിച്ച്, വനഭൂമിയായി എന്നെങ്കിലും റിസർവ് ചെയ്യപ്പെട്ടിട്ടുള്ള ഭൂമി, റവന്യു വകുപ്പിനോ റവന്യു വകുപ്പ് വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ വനേതര ആവശ്യങ്ങൾക്കായി കൈമാറ്റം ചെയ്തിട്ടുണ്ടെങ്കിൽ മൂന്നു മാസത്തിനകം തിരിച്ചെടുത്ത് വനംവകുപ്പിനു കൈമാറണം.
അവ തിരിച്ചെടുക്കാനാകാത്തവിധം ആയിട്ടുണ്ടെങ്കിൽ കൈവശക്കാരിൽനിന്നു വില ഈടാക്കി വനംവകുപ്പിനു വനവത്കരണത്തിനായി കൊടുക്കണം. ഏറ്റെടുക്കൽ ഒരു വർഷത്തിനകം പൂർത്തിയാക്കണം. സർക്കാർ ഇക്കാര്യത്തിൽ എന്തെങ്കിലും നടപടിയെടുത്തിട്ടുണ്ടോയെന്നറിയില്ല. വനംവകുപ്പിനെ ചുമതലയേൽപ്പിച്ചാൽ എന്തു സംഭവിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ആയിരക്കണക്കിനു കർഷകരുടെ പട്ടയഭൂമികളെ ഇതു ബാധിക്കാനിടയുണ്ട്. ഏലം കൃഷിക്കായി പാട്ടമായും പട്ടയമായും നൽകിയിരിക്കുന്ന 2,15,720 ഏക്കർ ഭൂമി തങ്ങളുടേതാണെന്ന് വനംവകുപ്പ് അവകാശപ്പെട്ടിട്ടുണ്ട്.
സുപ്രീംകോടതിയിൽ വാദം നടക്കുകയാണ്. വനം-റവന്യു വകുപ്പുകൾ തമ്മിൽ ഏകോപനമുണ്ടാക്കി യഥാസമയം റിപ്പോർട്ട് നൽകാൻപോലും സർക്കാരിനു കഴിഞ്ഞില്ല. ഇതു വനഭൂമിയാണെന്നു വിധി വന്നാൽ കേരളം കണ്ട ഏറ്റവും വലിയ കുടിയൊഴിപ്പിക്കലിനു വഴിയൊരുങ്ങും. ഭയാനകമാണ് ഈ സംസ്ഥാനത്തെ സ്ഥിതി.
ഈ അനാസ്ഥകളെല്ലാം കൺമുന്നിലുള്ളപ്പോഴാണു സർക്കാരും സിപിഎമ്മും, വന്യമൃഗങ്ങൾക്കും വനംവകുപ്പിനുമെതിരേ പെട്ടെന്നു പൊട്ടിത്തെറിക്കുന്നത്. വന്യമൃഗനിയന്ത്രണത്തിന് ലോകത്താകെ നടപ്പാക്കുന്നത് നായാട്ടുപോലത്തെ നടപടിക്രമങ്ങളാണെന്നും ഇന്ത്യയിലും അതിന് അനുമതി വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം പറഞ്ഞു. മുൻ മന്ത്രിയും സിപിഎം നേതാവുമായ ഇ.പി. ജയരാജൻ പാലക്കാട്ട് പറഞ്ഞത്, വന്യമൃഗശല്യത്തിനു പരിഹാരം ഇല്ലെങ്കിൽ വെടിവച്ചും അമ്പെയ്തും മൃഗങ്ങളെ കൊല്ലാൻ കൃഷിക്കാരോടു പറയുമെന്നാണ്.
മലബാറിലും ഇടുക്കിയിലുമൊക്കെ ജനപ്രതിനിധികളും പ്രാദേശിക നേതാക്കളുമൊക്കെ രംഗത്തെത്തിയിട്ടുണ്ട്. ചക്കിട്ടപാറയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയാൽ വന്യജീവികളെ വെടിവച്ചുകൊല്ലുമെന്ന് സിപിഎം നേതാവായ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞിരുന്നു. എത്ര വന്യജീവികളെ കൊന്നു? ഒന്പതു കൊല്ലവും ഇവിടം ഭരിച്ചതു നിങ്ങളായിരുന്നെന്ന് ഈ നേതാക്കളെയൊക്കെ ഓർമിപ്പിക്കട്ടെ.
സംഭവങ്ങളെല്ലാം ചേർത്തുവച്ചു നോക്കുന്പോൾ വനംവകുപ്പ് ആസൂത്രിതമായൊരു കുടിയിറക്ക് ലക്ഷ്യമിടുന്നുണ്ട്. ഒരു പതിറ്റാണ്ടിലേറെ കേന്ദ്രസർക്കാരും ഒരു പതിറ്റാണ്ടോടടുത്ത് സംസ്ഥാന സർക്കാരും തുടരുന്ന നിശബ്ദതയിൽ ദുരൂഹതയുമുണ്ട്. അല്ലെങ്കിൽ ആലുവ-മൂന്നാർ രാജപാത പുനരുദ്ധാരണത്തിലും സങ്കീർണപ്രശ്നങ്ങളില്ലാത്ത തൊമ്മൻകുത്തിലെ ഭൂമിക്കാര്യത്തിലുമൊക്കെ സർക്കാർ ഇങ്ങനെ നോക്കുകുത്തിയാകില്ലായിരുന്നു.
തൊമ്മൻകുത്തിൽ കൈവശാവകാശ ഭൂമിയിലെ കുരിശു പിഴുത വനംവകുപ്പിനെതിരേ ജാതിമതഭേദമെന്യേ സ്വന്തം വീട്ടുമുറ്റങ്ങളിൽ ജനങ്ങളുയർത്തിയ കുരിശ് കേരളം കണ്ടിട്ടില്ലാത്ത സമരമാർഗമാണ്. തെരഞ്ഞെടുപ്പ് അടുത്തു. ഭരിക്കുന്നവർ തുടരുമെന്നു പറയുന്പോൾ വന്യജീവി ആക്രമണങ്ങളും വനംവകുപ്പിന്റെ കാട്ടുഭരണവും ഭൂമി അധിനിവേശവുമൊക്കെ തുടരുമെന്നല്ലേ? മലയോരജനതയ്ക്ക് അറിയാനാഗ്രഹമുണ്ട്. ഉമ്മയും ഒറ്റും ഒന്നിച്ചു വേണ്ട.