ഉന്നതങ്ങളിൽ വാഴുന്ന ഹൈവേ കൊള്ളക്കാർ
Saturday, May 31, 2025 12:00 AM IST
ഒലിച്ചുപോയ നാഷണൽ ഹൈവേ അഴിമതിയുടെ കുത്തൊഴുക്കാണ്. കുതിരപ്പുറത്തെത്തി കവർച്ച കഴിഞ്ഞ് ചന്പൽക്കാടുകളിൽ ഒളിക്കുന്നവരല്ല ഇപ്പോഴത്തെ ഹൈവേ കൊള്ളക്കാർ. ഇവരെ കണ്ടാൽ പോലീസ് ഓടിയൊളിക്കും.
“മുമ്പ് ഞാൻ പറയുമായിരുന്നു നമ്മുടെ ഹൈവേ റോഡ് ശൃംഖല അമേരിക്കയുടേതിനു സമാനമാകും എന്ന്. എന്നാൽ, ഇപ്പോൾ ഞാൻ പറയുന്നു, രണ്ടു വർഷത്തിനുള്ളിൽ നമ്മുടെ ഹൈവേ ശൃംഖല അമേരിക്കയുടേതിനേക്കാൾ മികച്ചതായിരിക്കുമെന്ന്.” മാർച്ച് അവസാനമാണ് ഉപരിതല ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി ഇങ്ങനെ പറഞ്ഞത്.
രണ്ടു മാസം തികഞ്ഞില്ല, ഒരു പഞ്ചായത്ത് റോഡിന്റെ പോലും ബലമില്ലാതെ കേരളത്തിൽ ദേശീയപാതയുടെ പലയിടങ്ങളും കുത്തിയൊലിച്ചുപോയിരിക്കുന്നു. ഒന്നോ രണ്ടോ ഉദ്യോഗസ്ഥരെ പുറത്താക്കിയാൽ തീരുന്നതല്ല പ്രശ്നം. കരാറെടുത്തവർ നോക്കുകൂലിയായി 40 ശതമാനം കൈക്കലാക്കിയെന്ന ആരോപണം മുതൽ അന്വേഷണം തുടങ്ങണം. അഴിമതിവിരുദ്ധനെന്നും കഠിനാധ്വാനിയെന്നും പേരു കേട്ടിട്ടുള്ള ഗഡ്കരിയുടെ നിലപാട്, ‘ഉന്നതരായ’ ഹൈവേ കൊള്ളക്കാരെ തുരത്തുമോയെന്നാണ് ഇനി അറിയാനുള്ളത്.
മലപ്പുറം-കൂരിയാട് ദേശീയപാത നിർമാണത്തിൽ അപാകതയുണ്ടെന്നു നാട്ടുകാരും വഴിപോക്കരും പോലും ചൂണ്ടിക്കാണിച്ചതാണ്. എല്ലാം കഴിഞ്ഞപ്പോൾ എൻഎച്ച്എഐയും (ദേശീയപാതാ അഥോറിറ്റി) അതു സമ്മതിച്ചതു. നിർമാണ ടെൻഡർ വ്യവസ്ഥകളിൽ വെള്ളം ചേർത്തതായും 40 ശതമാനം വരെ തുക കുറച്ചാണ് ഉപകരാറുകൾ നൽകിയതെന്നും അധികൃതർ സമ്മതിച്ചെന്നാണ് റിപ്പോർട്ടുകൾ. കെ.സി. വേണുഗോപാൽ അധ്യക്ഷനായ പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) എൻഎച്ച്എഐയോടു വിശദീകരണം തേടിയിരുന്നു.
മൂന്നംഗ വിദഗ്ധസംഘം ദേശീയപാതയിൽ പരിശോധന നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നു ദേശീയപാതാ അഥോറിറ്റി പിഎസിയെ അറിയിച്ചു. അഥോറിറ്റി അംഗീകരിച്ച എൻജിനിയർമാരുമായി ആലോചിച്ചാണ് കരാറുകാർ രൂപരേഖ തയാറാക്കിയത്. എന്നിട്ടും ചില ഭാഗങ്ങൾ തകർന്നത് ഗുരുതര വീഴ്ചയാണെന്നും ദേശീയപാതാ അഥോറിറ്റി സമ്മതിച്ചു.
മന്ത്രി നിതിൻ ഗഡ്കരി കർശന നടപടികൾക്കു തുടക്കമിട്ടിട്ടുണ്ട്. എൻഎച്ച്എഐ സൈറ്റ് എൻജിനിയറെ പിരിച്ചുവിടുകയും പ്രോജക്ട് ഡയറക്ടറെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. റോഡ് നിർമാണത്തിനു കരാറെടുത്ത കൂടുതൽ കമ്പനികൾക്കു കാരണംകാണിക്കൽ നോട്ടീസ് നൽകി. സുരക്ഷാ കൺസൾട്ടന്റ്, ഡിസൈൻ കൺസൾട്ടന്റ് കമ്പനികൾക്കാണു നോട്ടീസ് നൽകിയത്. കൂരിയാട് അടക്കം കരാറുകാർ സ്വന്തം ചെലവിൽ വെള്ളം പോകാനുള്ള സംവിധാനം (വയഡക്ട്) നിർമിക്കണമെന്നും മന്ത്രി നിർദേശിച്ചു.
പക്ഷേ, ദേശീയപാതയിൽ വെള്ളം കയറുന്നതും റോഡുകളും പാലങ്ങളും തകരുന്നതും ആദ്യമല്ല. 2021 ഏപ്രിൽ മുതൽ 2024 ഏപ്രിൽ വരെ മൂന്നു വർഷത്തിനിടെ മാത്രം, ഉപയോഗത്തിലുണ്ടായിരുന്ന 15 പാലങ്ങളും നിർമാണത്തിലുണ്ടായിരുന്ന 11 പാലങ്ങളുമാണ് ദേശീയപാതയിൽ തകർന്നുവീണത്. കരാറുകാരുടെ അഴിമതിയും ഉദ്യോഗസ്ഥരുടെ കൈക്കൂലിയും മാത്രമല്ല, ഉപകരാറിലൂടെയുള്ള കരാറുകാരുടെ കൊള്ളയും ചർച്ച ചെയ്യപ്പെടുകയാണ്.
കേന്ദ്ര സർക്കാരിന്റെ അടുപ്പക്കാരനായി അറിയപ്പെടുന്ന ഗൗതം അദാനിക്കെതിരേ കോൺഗ്രസ് ഉന്നയിച്ച അഴിമതിയാരോപണം ഗൗരവമേറിയതാണ്. സർക്കാർ മറുപടി പറഞ്ഞിട്ടില്ല. കോഴിക്കോട് ജില്ലയിൽ അഴിയൂർ മുതൽ വെങ്ങളം വരെയുള്ള ഭാഗത്ത് റോഡ് നിർമിക്കാനുള്ള കരാർ 1,838.1 കോടി രൂപയ്ക്ക് അദാനി എന്റർപ്രൈസസിന് ലഭിച്ചെങ്കിലും 971 കോടി രൂപയ്ക്ക് ഈ കരാർ അഹമ്മദാബാദിലെ വാഗഡ് ഇൻഫ്രാ പ്രോജക്ട്സിന് മറിച്ചുനൽകിയെന്നാണ് കോൺഗ്രസ് ചൂണ്ടിക്കാട്ടിയത്.
കിലോമീറ്ററിന് 45 കോടി രൂപയാണ് അദാനി കമ്പനിക്കു ലഭിച്ച കരാർ പ്രകാരം നിർമാണ ചെലവ്. എന്നാൽ, വാഗഡ് ഇൻ ഫ്രാപ്രോജക്ട് ഒരു കിലോമീറ്റർ റോഡ് നിർമിക്കുന്നത് 23.7 കോടി രൂപയ്ക്കാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഇതു ശരിയാണെങ്കിൽ റോഡ് നിർമിക്കാൻ ആവശ്യമായ തുകയിൽനിന്ന് അദാനിക്ക് ലഭിക്കുന്ന 40 ശതമാനമല്ലേ അഴിമതിയുടെ പ്രഭവകേന്ദ്രം? ശരിയല്ലെങ്കിൽ കേന്ദ്രം വിശദീകരിക്കണം. കരാറെടുത്തതിന്റെ പേരിൽ മാത്രം ഖജനാവിൽനിന്നു വെറുതെ ലഭിക്കുന്ന 40 ശതമാനത്തിന്റെ പങ്ക് മറ്റാർക്കെങ്കിലും ലഭിക്കുന്നുണ്ടോ? പൊതുമുതലല്ലേ, ജനം അറിയണ്ടേ?
ആവശ്യമായതിന്റെ പകുതി തുകയ്ക്ക് എങ്ങനെയാണ് ഉപകരാറുകാർ നിശ്ചിത മാനദണ്ഡമനുസരിച്ച് റോഡ് നിർമിക്കുന്നത്? കേരളത്തിൽ ഉപകരാറുകാർ തല്ലിക്കൂട്ട് നിർമാണം നടത്തിയതും അനധികൃതമായി കുന്നിടിച്ച് മണ്ണു കടത്തിയതുമൊക്കെ ഇതുമായി ചേർത്തു വായിക്കണം. കരാറുകാർക്ക് ബിൽ പാസാക്കി കൊടുക്കണമെങ്കിൽ പിഡബ്ല്യുഡിക്കെന്നപോലെ എൻഎച്ച് എൻജിനിയർമാർക്കും കൈക്കൂലി കൊടുക്കണം.
15 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എൻഎച്ച്എഐ ജനറൽ മാനേജർ ഉൾപ്പെടെയുള്ളവരെ സിബിഐ അറസ്റ്റ് ചെയ്തത് ഒരു മാസം മുന്പാണ്. 1.18 കോടി രൂപ വിവിധ ഉദ്യോഗസ്ഥരിൽനിന്നു പിടിച്ചെടുത്തു. കരാറെടുത്തയാൾ നോക്കുകൂലിയായി കൈക്കലാക്കുന്ന 40 ശതമാനവും ഉദ്യോഗസ്ഥർക്കു കൊടുക്കുന്ന കൈക്കൂലിയുമൊക്കെ കിഴിച്ച് എങ്ങനെയാണ് നിശ്ചിത മാനദണ്ഡം അനുസരിച്ചുള്ള റോഡുകൾ പൂർത്തിയാക്കാൻ ഉപകരാറുകാർക്കു കഴിയുന്നത്?
അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പിരിച്ചുവിടേണ്ടതാണ്. പക്ഷേ, അഴിമതിയുടെ പ്രഭവകേന്ദ്രത്തിലേക്ക് അന്വേഷണം എത്തുന്നില്ല. രണ്ട് ഉദ്യോഗസ്ഥരെ പിരിച്ചുവിടുന്നത് വാർത്തയായേക്കാം. പക്ഷേ, ഹൈവേ കൊള്ളയ്ക്കുള്ള പരിഹാരമാകില്ല. കുതിരപ്പുറത്തെത്തി കവർച്ച കഴിഞ്ഞ് ചന്പൽക്കാടുകളിൽ ഒളിക്കുന്നവരല്ല ഇപ്പോഴത്തെ ഹൈവേ കൊള്ളക്കാർ. ഇവരെ കണ്ടാൽ പോലീസ് ഓടിയൊളിക്കും. പക്ഷേ, നിതിൻ ഗഡ്കരി ഹൈവേയിൽ ഇറങ്ങുമെന്ന് ചിലരൊക്കെ പ്രതീക്ഷിച്ചിരിപ്പാണ്. അതിനുള്ള ധൈര്യമുണ്ടെങ്കിൽ ഇനിയൊരു റോഡും ചാറ്റൽമഴയിൽ ഒലിച്ചുപോകില്ല.