കാമി ജനിച്ചത് എവറസ്റ്റിലല്ല
Thursday, May 29, 2025 12:00 AM IST
31 തവണ എവറസ്റ്റ് കീഴടക്കിയ കാമി റിതയുടെ ജീവിതവുമായി നമ്മുടേതിനെ താരതമ്യപ്പെടുത്താനാവില്ല. പക്ഷേ, എവറസ്റ്റിലല്ല, ജീവിക്കാൻ ക്ലേശിച്ച ഒറ്റമുറി വീട്ടിൽനിന്നാണ് അദ്ദേഹത്തിന്റെ ജീവിതം തുടങ്ങിയത്.
നമ്മുടെ ജീവിതത്തിലെ പരാജയങ്ങൾ, മറ്റുള്ളവരുടെ വിജയഗാഥകൾ കേട്ടുകൊണ്ട് പരിഹരിക്കാനായെന്നു വരില്ല. പ്രത്യേകിച്ചും ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചുപോകുന്ന വേദനയുടെ നിമിഷങ്ങളിൽ. പക്ഷേ, ചിലരുടെ കഥ കേൾക്കുന്പോൾ ഒന്നു മനസിലാകും; അവർ പൊരുതിയതിന്റെ പകുതിപോലും ഞാൻ പൊരുതിയിട്ടില്ല..! അത്തരമൊരു കഥാനായകനാണ് കാമി റിത.
31 തവണ എവറസ്റ്റ് കൊടുമുടി കീഴടക്കി. വയസ് 55. ഇനിയും കയറും. 32-ാമത്തെ എവറസ്റ്റാരോഹണം ബാക്കിയുണ്ട് എന്ന ചിന്തയല്ലേ കാമിയുടെ ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകുന്നത്. എവറസ്റ്റ് പോലെ കഠിനമെന്നു നിങ്ങൾക്കു തോന്നുന്ന ഒന്നിനെ തലയിൽ കയറ്റി വയ്ക്കൂ. വിഷാദവും ആത്മഹത്യാചിന്തകളും ഇല്ലാതാകുമെന്നല്ല, നിങ്ങൾക്കതിനൊന്നും സമയമുണ്ടാകില്ല. നേപ്പാളിലാണ് കാമിയുടെ വീട്.
നേപ്പാളിലെ സോളുഖുംബു ജില്ലയിലെ മഞ്ഞു മൂടിക്കിടക്കുന്ന തെയിം എന്ന കൊച്ചുഗ്രാമത്തിൽ നിന്നാൽ വെയിൽ തെളിയുന്പോൾ എവറസ്റ്റ് കാണാം. കാമി റിതയുടെ വീട് അവിടെയാണ്. അതിനടുത്താണ് എഡ്മണ്ട് ഹിലരിക്കൊപ്പം ആദ്യമായി എവറസ്റ്റ് കീഴടക്കിയ ടെൻസിംഗ് നോർഗെ എന്ന ഷെർപയുടെ ബാല്യകാല വസതി. തെയിമിലെ കാമിയുടെ ചെറിയ ഒറ്റമുറി വീട്ടിൽ മാതാപിതാക്കളും മക്കളുമായി 10 പേരുണ്ടായിരുന്നു. സ്കൂളിലെത്തണമെങ്കിൽ നാലു മണിക്കൂറിലേറെ നടക്കണം. വൈകുന്നേരവും ഹിമാലയത്തിന്റെ മലയിടുക്കുകൾ കയറിയിറങ്ങി വേണം വീട്ടിലെത്താൻ. 10 വയസായപ്പോൾ പഠനം നിർത്തി.
പിന്നെ, ഗ്രാമത്തിലെ മറ്റു ഷെർപകൾക്കൊപ്പം മലകയറ്റം തുടങ്ങി. യഥാർഥ ലക്ഷ്യം ബുദ്ധസന്യാസി ആകണമെന്നായിരുന്നു. തെയിമിൽ തന്നെയുള്ള ആശ്രമത്തിൽ ചേർന്നെങ്കിലും അതും ഉപേക്ഷിച്ചു. അപ്പോഴേക്കും ഒറ്റമുറി വീട്ടിലെ താമസക്കാർക്കൊപ്പം തണുപ്പിന്റെ കൂടെ പട്ടിണിയും സ്ഥിരതാമസമാക്കിയിരുന്നു. മറ്റു വഴികളൊന്നുമില്ല, വരുമാനത്തിനായി പിതാവിനൊപ്പം പർവതാരോഹകരുടെ ഗൈഡായി പണിയെടുത്തു. രോഗിയായ പിതാവിനു ജോലിക്കു പോകാനാവാതെ വന്നതോടെ കാമി എവറസ്റ്റിന്റെ ബേസ് ക്യാന്പിലേക്കു പോകുന്ന യാത്രക്കാരുടെ ചുമട്ടുകാരനായി. 22 വയസിൽ ബേസ് ക്യാന്പിൽ പാചകക്കാരൻ. പിന്നീട് കൊടുമുടി കയറാൻ വലിയ താമസമുണ്ടായില്ല.
1994ൽ ആദ്യമായി കാമി റിത എവറസ്റ്റ് കീഴടക്കി. 2017ൽ 21-ാമതു തവണ എവറസ്റ്റ് കീഴടക്കിയപ്പോൾ ആ സ്ഥാനത്ത് മറ്റു രണ്ടുപേർകൂടി ഉണ്ടായിരുന്നു. അപ്പ ഷെർപ, ഫുർബ താഷി ഷെർപ. 2018 മേയിൽ, 22 തവണ എവറസ്റ്റ് കയറിയ ആദ്യത്തെയാളായി കാമി റിക്കാർഡിട്ടു. പക്ഷേ, 2019ലാണ് വിശ്വരൂപം പുറത്തെടുത്തത്. അക്കൊല്ലം മേയ് 15ന് 23-ാം തവണ എവറസ്റ്റ് കയറിയ കാമി സ്വന്തം റിക്കാർഡ് തിരുത്തി. പക്ഷേ, കാര്യമായിട്ടൊന്നു വിശ്രമിക്കാൻ പോലും നിൽക്കാതെ കാമി വീണ്ടും ഒറ്റ പോക്ക്, എവറസ്റ്റിലേക്ക്. മേയ് 21ന് പുലർച്ചെ എവറസ്റ്റിനു മുകളിലെത്തി. ലോകമാധ്യമങ്ങളിൽ മുഴുവൻ വാർത്തയായി. പക്ഷേ, കാമി ശാന്തനായിരുന്നു. “എനിക്ക് എവറസ്റ്റിനെ നന്നായിട്ടറിയാം. തിരികെയെത്തുമെന്ന് ഒരുറപ്പുമില്ല. ഭാര്യയോടും മക്കളോടും വിടപറഞ്ഞ് യുദ്ധമുന്നണിയിലേക്കു പോകുന്ന സൈനികനെപ്പോലെയാണ് ഞാൻ ഓരോ തവണയും പുറപ്പെടുന്നത്.”
പക്ഷേ, കാമി എല്ലാ വർഷവും തീർഥാടനത്തിനെന്നപോലെ എവറസ്റ്റിലെത്തും. “അപകടകരമായ ഈ പണി നിർത്തി മറ്റെന്തെങ്കിലും ജോലി നോക്കാമെന്ന് പല തവണ പറഞ്ഞതാണെങ്കിലും ആരു കേൾക്കാൻ” - കാമിയുടെ ഭാര്യ ലാക്പ ജാങ്മു കാട്മണ്ഡുവിലെ വീട്ടിലിരുന്നു പറയും. കാമി പറയുന്നത്, ജീവിക്കാൻ മറ്റു മാർഗമില്ലാതെയാണ് ഈ പണി തുടങ്ങിയതെന്നും ആരോഗ്യമുള്ളിടത്തോളം കാലം എവറസ്റ്റ് കയറിയിരിക്കുമെന്നുമാണ്. "സെവൻ സമ്മിറ്റ് ട്രെക്സ്' എന്ന കന്പനിയിൽ ഉയർന്ന ശന്പളത്തിൽ പർവതാരോഹകരുടെ ഗൈഡാണ് കാമിയിപ്പോൾ.
ചൊവ്വാഴ്ച പുലർച്ചെ നാലു മണിക്കാണ് കാമി 31-ാമത്തെ തവണ എവറസ്റ്റിനു മുകളിലെത്തി സ്വന്തം റിക്കാർഡ് തിരുത്തിയത്. നേപ്പാളിൽ സാഗർമാത എന്നും ടിബറ്റിൽ ചോമോലുങ്മ എന്നും അറിയപ്പെടുന്ന എവറസ്റ്റിന്റെ ഉയരം 29,029 അടിയാണ്. മഞ്ഞിന്റെ ഉയരമനുസരിച്ച് ചെറിയ മാറ്റങ്ങളുണ്ടാകും. 26,247 അടി കഴിഞ്ഞാൽ ഓക്സിജൻ തീരെയില്ലാത്ത മരണമേഖലയാണ്. പിന്നെ അപ്രതീക്ഷിതമായെത്തുന്ന ഹിമക്കാറ്റും ഹിമപാതവും പർവതാരോഹകരുടെ ജീവനെടുക്കും. തണുപ്പാണ് യഥാർഥ വില്ലൻ. മൈനസ് 160 ഡിഗ്രി വരെ അതു താണുപോകാം. എവറസ്റ്റിലേക്കു പോയ 340 പേർ തിരികെവന്നിട്ടില്ല. മൃതദേഹം കൊണ്ടുവരാൻ ബുദ്ധിമുട്ടായതുകൊണ്ട്, തണുപ്പിൽ കേടാകാത്ത മൃതദേഹങ്ങൾ മറികടന്നാണ് പർവതാരോഹകർ പോകുന്നത്. ആ മൃതദേഹങ്ങൾ പരാജിതരുടേതല്ല: കഠിന പരിശ്രമങ്ങളാൽ വിജയം അടയാളപ്പെടുത്തിയവരുടേതാണ്. അതേ, വിജയം മാത്രമല്ല, വിജയിക്കാനുള്ള പരിശ്രമവും വിജയതുല്യമാണ്.
കാമി റിത ആദ്യം കയറിയത് എവറസ്റ്റിലല്ല. വീട്ടുപരിസരത്തെ ചെറിയ മലകളും പിന്നീട് ഹിമാലയത്തിലെ ഉയർന്ന മലകളും കാലക്രമേണ കെ2, മൗണ്ട് ലോട്സെ, ചോ ഒയു തുടങ്ങിയവയുമൊക്കെ പല തവണ കയറിയാണ് ഒടുവിൽ മൗണ്ട് എവറസ്റ്റിലെത്തിയത്. എവറസ്റ്റിൽ പോലും ആദ്യം കയറിയതുപോലെയല്ല 31-ാമതു തവണ കയറിയത്. ചെറിയ പ്രതിസന്ധികളെ അതിജീവിച്ചു തുടക്കമിടാനാണ് കാമിയുടെ ജീവിതവും ഓർമിപ്പിക്കുന്നത്. ഇന്നു നാം തോൽപ്പിക്കുന്ന ക്ലേശങ്ങൾക്കൊന്നും നാളെ നമ്മെ ഭയപ്പെടുത്താനാവില്ല. ഇന്നു തോൽക്കരുത്.