വഖഫ്: പാർലമെന്റിലെ മതേതരത്വ പരീക്ഷ
Tuesday, April 1, 2025 12:00 AM IST
വഖഫ് ചെരുപ്പിനൊപ്പിച്ച് മതേതര-ജനാധിപത്യ മൂല്യങ്ങളെ വെട്ടിവെട്ടി മുടിപ്പിക്കരുത്.
വഖഫ് നിയമഭേദഗതിയിൽ രാഷ്ട്രീയ പാർട്ടികൾ അന്തിമതീരുമാനം എടുക്കാൻ സമയമായി. വഖഫ് നിയമം ഇല്ലാതാക്കാനല്ല, കൈയേറ്റാനുമതി നൽകുന്നതും ഭരണഘടനാപരിഹാരം നിഷേധിക്കുന്നതുമായ വകുപ്പുകൾ ഭേദഗതി ചെയ്യണമെന്നു മാത്രമാണ് ആവശ്യപ്പെടുന്നത്.
അത്, മുസ്ലിം സമുദായത്തിലെ ഒരാൾക്കും നീതി നിഷേധിക്കുന്നില്ല. വഖഫ് നിയമത്തിന്റെ ഇരകളായ ആയിരക്കണക്കിനു ഹിന്ദു-ക്രിസ്ത്യൻ-മുസ്ലിം പൗരന്മാർ നേരിടുന്ന അനീതിക്ക് അറുതി വരുത്തുകയും ചെയ്യും.
ഇപ്പറയുന്നതിന്റെ ന്യായം കോൺഗ്രസിനും സിപിഎമ്മിനും ഇനിയും മനസിലായിട്ടില്ലെങ്കിൽ ഒന്നും പറയാനില്ല. വഖഫ് പാർലമെന്റിലെ മതേതരത്വ പരീക്ഷയാണ്. നിങ്ങൾ പിന്തുണച്ചില്ലെങ്കിലും ഭേദഗതി പാസാകുമോ എന്നതു വേറെ കാര്യം. പക്ഷേ, പിന്തുണച്ചില്ലെങ്കിൽ കേരളത്തിലെ എംപിമാരുടെ മതമൗലികവാദ നിലപാട് ചരിത്രമായിരിക്കും; മതേതര തലമുറകളോടു കണക്കു പറയേണ്ട ചരിത്രം.
വഖഫ് ഭേദഗതി ബിൽ സർക്കാർ എപ്പോൾ വേണമെങ്കിലും പാർലമെന്റിൽ വച്ചേക്കാം. ‘ഇന്ത്യ’ മുന്നണി അതിനെ എതിർക്കുകയാണെങ്കിലും മുനന്പത്തെ നൂറുകണക്കിനു കുടുംബങ്ങളെ തെരുവിലിറക്കാൻ ഇടയാക്കിയ വഖഫ് നിയമം ഭേദഗതി ചെയ്യാൻ അനുകൂലമായി വോട്ടു ചെയ്യണമെന്നു കോൺഗ്രസിനോടും സിപിഎമ്മിനോടും ഒരിക്കൽകൂടി അഭ്യർഥിക്കുന്നു.
കേരളത്തിലെ എംപിമാരോട് കഴിഞ്ഞദിവസം കെസിബിസി (കേരള കത്തോലിക്കാ മെത്രാൻ സംഘം) ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. “മുനമ്പത്തെ ജനങ്ങൾ നിയമാനുസൃതമായി കൈവശം വച്ച് അനുഭവിച്ചുവന്ന ഭൂമിക്കുമേലുള്ള റവന്യു അവകാശങ്ങൾ ഉപയോഗിക്കാൻ സാധിക്കാത്തവിധം ഉന്നയിക്കപ്പെട്ട അവകാശവാദങ്ങളെ സാധൂകരിക്കുന്ന വകുപ്പുകൾ ഭേദഗതി ചെയ്യണം.
മുനമ്പത്തെ ജനത്തിന് ഭൂമി വിറ്റ ഫാറൂഖ് കോളജ് തന്നെ, പ്രസ്തുത ഭൂമി ദാനമായി ലഭിച്ചതാണെന്ന് ഉറപ്പിച്ചു പറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിൽ എതിർവാദം ഉന്നയിക്കത്തക്കവിധമുള്ള വകുപ്പുകൾ വഖഫ് നിയമത്തിൽ ഉള്ളത് ഭേദഗതി ചെയ്യാൻ ജനപ്രതിനിധികൾ സഹകരിക്കണം” എന്നാണ് കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ ആവശ്യപ്പെട്ടത്.
1995ലെ വഖഫ് നിയമത്തിലെ 40-ാം അനുച്ഛേദപ്രകാരം ഏതെങ്കിലും സ്വത്ത് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് വഖഫ് ബോർഡ് കരുതിയാൽ നിലവിലുള്ള ഏതു രജിസ്ട്രേഷൻ ആക്ടിനെയും മറികടന്ന് അതു സ്വന്തമാക്കാം.
ഇരകൾ കോടതിയെ അല്ല, വഖഫ് ട്രൈബ്യൂണലിനെ സമീപിച്ചുകൊള്ളണം. 40-ാം വകുപ്പിന്റെ ഈ കൈയേറ്റസാധ്യത ഉപയോഗിച്ചാണ് 2019ൽ കൊച്ചി വൈപ്പിൻ ദ്വീപിലെ മുനന്പം വേളാങ്കണ്ണി കടപ്പുറത്തെ 404 ഏക്കർ ഭൂമി വഖഫ് ബോർഡിന്റെ ആസ്തിവിവരത്തിൽ ഉൾപ്പെടുത്തിയത്.
വഖഫ് നിയമം ആ കുടുംബങ്ങളിലെ പ്രകാശം കെടുത്തിക്കളഞ്ഞു. മുനന്പത്തെ ഭൂമി വഖഫ് അല്ലെന്ന് വസ്തുവില്പന നടത്തിയ ഫാറൂഖ് കോളജ് മാനേജ്മെന്റും വാങ്ങിയ മുനന്പം നിവാസികളും ആണയിട്ടു പറഞ്ഞിട്ടും അവകാശമുന്നയിക്കാൻ ബോർഡിനു കഴിയുന്നത് ഈ നിയമം ഉള്ളതുകൊണ്ടു മാത്രമാണ്.
അതുകൊണ്ടുമാത്രമാണ് വഖഫ് സംരക്ഷണവേദി പോലെയുള്ള ബിനാമി സംഘടനകൾക്ക് മുനന്പം നിവാസികളെ ദ്രോഹിക്കാനും കോടതിയിൽ ഹർജി സമർപ്പിക്കാനും കഴിയുന്നത്. യാഥാർഥ്യം ഇതായിരിക്കെ, ജനങ്ങളെ സഹായിക്കുമെന്നു മുനന്പത്തെത്തി പറയുന്ന കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും പാർലമെന്റിൽ വഖഫ് നിയമത്തെ പിന്തുണച്ച് ഇരട്ടത്താപ്പു കാണിക്കുകയാണ്.
ഭേദഗതി ഉണ്ടായാലും അതുവച്ച് മുനന്പത്തെ ജനങ്ങൾക്കു നീതി കിട്ടാനിടയില്ലെന്നു പറയുന്നവർ മുനന്പത്ത് കിട്ടിയില്ലെങ്കിലും ഭാവിയിൽ പ്രയോജനമുണ്ടാകുമെന്ന് അംഗീകരിക്കുകയാണല്ലോ. ഭേദഗതി വന്നാൽ അതിനുശേഷമെങ്കിലും വഖഫ് പേടിയില്ലാതെ ഈ രാജ്യത്തെ മനുഷ്യർക്ക് സമാധാനമായി ഉറങ്ങാമല്ലോ.
മുനന്പത്ത് ഉൾപ്പെടെ വഖഫ് തട്ടിയെടുക്കാൻ ശ്രമിക്കുന്ന ഭൂമിയൊക്കെ യഥാർഥ അവകാശികൾക്കു തിരിച്ചുകിട്ടാൻ ഭേദഗതിയിൽ വകുപ്പുണ്ടെന്ന് ബിജെപി ഉറപ്പാക്കുകയും വേണം. രാഷ്ട്രീയമല്ലല്ലോ നീതിയല്ലേ നിയമഭേദഗതിയുടെ ലക്ഷ്യം.
ബില്ല് പാസാക്കിയാൽ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുസ്ലിം ലീഗ് നേതാവ് ഹാരിസ് ബീരാൻ എംപി പറഞ്ഞു. തീർച്ചയായും അവർക്കതിന് അവകാശമുണ്ട്. പക്ഷേ, ഭരണഘടന ഉറപ്പുനൽകുന്ന ഇതേ അവകാശത്തിനുവേണ്ടിയാണ് മുനന്പത്തെ മനുഷ്യർ സമരപ്പന്തലിൽ ഇരിക്കുന്നതെന്നുകൂടി മനസിലാക്കിയാൽ കൊള്ളാം.
ഭൂമി കൈവശപ്പെടുത്തിയ മതബോർഡിനെതിരേ അതിന്റെ ഭാഗമായ ട്രൈബ്യൂണലിനെ സമീപിക്കുന്നതിനു പകരം നേരിട്ടു കോടതിയിൽ പോകാൻ ഇരകൾക്കു സാധിക്കണം. ഈ രാജ്യത്തെ നിയമം അനുസരിച്ചു കാശുകൊടുത്തു വാങ്ങിയ ഭൂമിക്കുവേണ്ടി മറ്റൊരു മതത്തിന്റെയും ട്രൈബ്യൂണൽ പടിക്കൽ കാത്തുകെട്ടി കിടക്കേണ്ട ഗതികേട് ഹാരിസ് ബീരാന് ഉൾപ്പെടെയുള്ള വഖഫ് ആരാധകർക്കില്ല.
മറ്റൊരു മതത്തിന്റെയും ബോർഡോ കമ്മിറ്റിയോ തങ്ങളുടേതാണെന്നു തോന്നിയതിന്റെ പേരിൽ മറ്റുള്ളവരുടെ ഭൂമിയിന്മേൽ അവകാശം ഉന്നയിച്ചിട്ടുമില്ല. തർക്കത്തിന്റെ പേരിൽ അങ്ങനെ അവകാശവാദം ഉന്നയിച്ചാലും മത ട്രൈബ്യൂണലല്ല ന്യായാന്യായം വിധിക്കുന്നത്; ഭരണഘടനാനുസൃതമായ സിവിൽ കോടതികളാണ്. ഈ നീതിയാണ് വഖഫ് ഇരകൾ ആവശ്യപ്പെടുന്നത്.
വഖഫ് ബോർഡിന്റെ കീഴിൽ 9.4 ലക്ഷം ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന 1.2 ലക്ഷം കോടി രൂപ വിലവരുന്ന 8.7 ലക്ഷം സ്വത്തുക്കളുണ്ട്. അതിൽ മുനന്പത്തേതുപോലെ കൈവശപ്പെടുത്തിയവ ഒഴികെയുള്ളവ അഴിമതിയില്ലാതെ കൈകാര്യം ചെയ്താൽ തന്നെ മുസ്ലിം സമുദായത്തിലെ പാവങ്ങൾക്ക് മികച്ച സാന്പത്തിക കെട്ടുറപ്പ് നൽകാനാകും.
ആ സ്വത്തുക്കളിൽ ബോർഡിലെ കൈകാര്യക്കാർ ഉൾപ്പെടെ അന്യാധീനപ്പെടുത്തിയതെല്ലാം തിരിച്ചുപിടിക്കുന്നതുപോലെയല്ല, കാശുകൊടുത്ത് വാങ്ങി കരമടച്ചുകൊണ്ടിരിക്കുന്ന കിടപ്പാടവും മറ്റു വസ്തുക്കളും പഴുതുകളുപയോഗിച്ചു വഖഫ് കൈയേറുന്നത്.
ചില സമുദായങ്ങളുടെ വോട്ട് പരന്പരാഗതമായി തങ്ങൾക്കുള്ളതാണെന്നും മറ്റു ചിലരുടേത് കാലാകാലങ്ങളിൽ പരിഗണിച്ചില്ലെങ്കിൽ നഷ്ടപ്പെടുമെന്നുമുള്ള ധാരണയാകാം കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും സമ്മർദം. അതെന്തായാലും വഖഫ് ചെരുപ്പിനൊപ്പിച്ച് മതേതര-ജനാധിപത്യ മൂല്യങ്ങളെ വെട്ടിവെട്ടി മുടിപ്പിക്കരുത്.