സോഷ്യലിസം നടപ്പാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെങ്കിലും ഏകാധിപതികളാൽ ശ്രമം തുടരുന്ന കമ്യൂണിസ്റ്റ് രാജ്യങ്ങളായ ചൈനയിലോ ഉത്തരകൊറിയയിലോ ഒന്നും നവൽനിമാരില്ല. അവിടെ പ്രതിപക്ഷമെന്നൊരു പക്ഷമില്ല. ഭരണാധികാരിയെ ആരാധിക്കാമെന്നല്ലാതെ വിമർശിച്ചാൽ മൃതദേഹംപോലും കിട്ടില്ല.
തെരഞ്ഞെടുപ്പ് ഉൾപ്പെടെ ജനാധിപത്യത്തിന്റെ നടപടിക്രമങ്ങളെയെല്ലാം സ്വേച്ഛാധിപത്യം അതിന്റെ ഉപകരണങ്ങളും മുഖംമൂടിയുമാക്കുന്നത് എങ്ങനെയാണെന്നറിയാൻ റഷ്യയിലേക്കു നോക്കിയാൽ മതി.
അനുകരിക്കാനാഗ്രഹിക്കുന്ന ഏകാധിപത്യ പ്രവണതയുള്ളവരും അറിഞ്ഞിരിക്കാൻ ആഗ്രഹിക്കുന്ന രാഷ്ട്രമീമാംസകരും അങ്ങനെ നിരീക്ഷിക്കുന്നുണ്ട്. 1993ലെ ഭരണഘടന പറയുന്നത്, റിപ്പബ്ലിക്കൻ മാതൃകയിലുള്ള ജനാധിപത്യ, ഫെഡറൽ, നിയമാധിഷ്ഠിത രാജ്യമാണ് റഷ്യ എന്നാണ്.
പക്ഷേ, പ്രസിഡന്റ് പുടിൻ തുടർച്ചയായി തെരഞ്ഞെടുക്കപ്പെടുന്നതും എതിർശബ്ദമുയർത്തുന്നവർ ഒന്നൊന്നായി ‘മരണം’ വരിക്കുന്നതും ഉൾപ്പെടെയുള്ള സംഭവങ്ങൾ പറയുന്നത് മറ്റൊരു കഥയാണ്. അടുത്തയിടെ ജയിലിൽ മരിച്ച റഷ്യൻ പ്രതിപക്ഷ നേതാവും പുടിന്റെ വിമർശകനുമായ അലക്സി നവൽനി പറഞ്ഞുതുടങ്ങിയതും മരണാനന്തരം തുടരുന്നതും അത്തരമൊരു കഥയാണ്.
നവൽനി ജയിലിൽ മരിച്ചതാണോ പ്രസിഡന്റ് പുടിന്റെ നിർദേശപ്രകാരം കൊന്നതാണോ എന്നൊന്നും നമുക്കെന്നല്ല, ആർക്കുമറിയില്ല. മുന്പും പലതവണ അദ്ദേഹത്തിനെതിരേ വധശ്രമങ്ങളുണ്ടായിട്ടുണ്ടെന്നു വാർത്തയുണ്ടായിരുന്നു. മറ്റു ചില അകാലമരണങ്ങളെക്കുറിച്ചുകൂടി പറയാം.
പുടിനെ വിമർശിച്ചിരുന്ന പത്രപ്രവർത്തക അന്ന പൊളിറ്റ്ക്കോവ്സ്കയ അമേരിക്കയിൽ ജനിച്ച റഷ്യൻ പത്രപ്രവർത്തകയായിരുന്നു. 2003ൽ ‘പുടിന്റെ റഷ്യ’ എന്ന പുസ്തകത്തിൽ അവർ എഴുതിയത് സ്വേച്ഛാധിപത്യ-പോലീസ് രാഷ്ട്രമായി മാറുന്ന റഷ്യയെക്കുറിച്ചായിരുന്നു. 2006ൽ അവർ വെടിയേറ്റു മരിച്ചു.
കൊന്നവരെ പിടിച്ചെങ്കിലും കൊല്ലിച്ചവരെ ആർക്കുമറിയില്ല. 10 കൊല്ലം മുന്പൊരു ബോറിസ് നെസ്റ്റോവ് ഉണ്ടായിരുന്നു. ബോറിസ് യെൽട്സിന്റെ കാലത്ത് ഉപപ്രധാനമന്ത്രിയായിരുന്ന അദ്ദേഹവും പുടിന്റെ വിമർശകനായിരുന്നു. 2015ൽ വെടിയേറ്റു കൊല്ലപ്പെട്ടു. അന്വേഷണത്തിനു മേൽനോട്ടം വഹിച്ചത്, റഷ്യൻ ചാരസംഘടനയായിരുന്ന കെജിബിയിൽ ഉന്നതോദ്യോഗസ്ഥനും ഇപ്പോഴത്തെ പ്രസിഡന്റുമായ പുടിനാണ്.
കൊലയാളിയെ കണ്ടെത്താനായിട്ടില്ല. റഷ്യക്കുവേണ്ടി യുക്രെയ്നെതിരേ യുദ്ധത്തിനിറങ്ങിയ വാഗ്നർ കൂലിപ്പട്ടാളത്തലവൻ യെവ്ഗെനി പ്രിഗോഷിൻ പുടിനെതിരേ തിരിഞ്ഞത് 2023 ജൂണിലായിരുന്നു. ഓഗസ്റ്റിൽ പ്രിഗോഷിൻ യാത്രചെയ്ത ചെറുവിമാനം മോസ്കോയിൽനിന്നു പറന്നുയർന്നയുടന് പൊട്ടിത്തെറിച്ചു.
പ്രിഗോഷിനുൾപ്പെടെ 10 പേരും കൊല്ലപ്പെട്ടു. പുടിനു പങ്കുണ്ടോയന്ന് ആർക്കുമറിയില്ല. രാഷ്ട്രീയപ്രവർത്തകരോ മാധ്യമപ്രവർത്തകരോ ആരുമാകട്ടെ, പ്രസിഡന്റ് പുടിനെതിരേ ശബ്ദിച്ചവരെല്ലാംതന്നെ വിഷം ഉള്ളിൽ ചെന്നോ കെട്ടിടത്തിനു മുകളിൽനിന്നു വീണോ വെടിയേറ്റോ വാഹനാപകടത്തിലോ ഒക്കെ കൊല്ലപ്പെടും.
ഒന്നും പുടിൻ ചെയ്യിച്ചതാണെന്നു പറയാന് തെളിവില്ല. പക്ഷേ, ഏകാധിപതിയായ പുടിനെതിരേ സംസാരിക്കുന്നവരെല്ലാം റഷ്യയിലായാലും മറ്റു രാജ്യങ്ങളിലായാലും അകാലത്തിൽ മരിക്കുമെന്നത് ഉറപ്പാണ്. റഷ്യയിൽ രണ്ടു തവണ മാത്രമേ ഒരാൾക്കു പ്രസിഡന്റ് പദവി വഹിക്കാനാകൂ എന്നിരിക്കെ ഭരണഘടന ഭേദഗതി ചെയ്ത് 2036 വരെ ആ സ്ഥാനത്തിരിക്കാം എന്ന അവസ്ഥ സൃഷ്ടിച്ചെടുത്താണ് ഈ സ്വേച്ഛാധിപതി ഭരിക്കുന്നത്.
സോഷ്യലിസം നടപ്പാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെങ്കിലും ഏകാധിപതികളാൽ ശ്രമം തുടരുന്ന കമ്യൂണിസ്റ്റ് രാജ്യങ്ങളായ ചൈനയിലോ ഉത്തരകൊറിയയിലോ ഒന്നും നവൽനിമാരില്ല. അവിടെ പ്രതിപക്ഷമെന്നൊരു പക്ഷമില്ല. ഭരണാധികാരിയെ ആരാധിക്കാമെന്നല്ലാതെ വിമർശിച്ചാൽ മൃതദേഹംപോലും കിട്ടില്ല.
എതിർശബ്ദങ്ങളെ അടിച്ചമർത്തുന്നതു മറയില്ലാതെയായതിനാൽ കമ്യൂണിസ്റ്റ് സർവാധിപതികളായ ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗും ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോംഗ് ഉന്നും എത്ര മനുഷ്യത്വവിരുദ്ധരാണെങ്കിലും ഒരു പരിധിവരെ സത്യസന്ധരാണ്. അവിടെ ആരും സ്വാതന്ത്ര്യവും ജനാധിപത്യവും മനുഷ്യാവകാശങ്ങളുമൊന്നും പ്രതീക്ഷിക്കുന്നില്ല.
പക്ഷേ, കമ്യൂണിസംകൊണ്ട് മുന്നോട്ടു പോകാനാകില്ലെന്നു വ്യക്തമായതിനെത്തുടർന്ന് 1991ൽ പിരിച്ചുവിടപ്പെട്ട സോവ്യറ്റ് യൂണിയനിലെ പ്രധാന സോവ്യറ്റ് ആയിരുന്ന റഷ്യയുടെ കമ്യൂണിസ്റ്റ് സർവാധിപത്യ പാരന്പര്യം പേറുന്ന പ്രസിഡന്റ് പുടിൻ സ്വേച്ഛാധിപത്യത്തിന് ഉപയോഗിക്കുന്നത് കമ്യൂണിസത്തെയല്ല, ജനാധിപത്യത്തെയാണ്. പല രാജ്യങ്ങളിലും ഇതു സംഭവിക്കുന്നുണ്ട്.
പൊടിപ്പും തൊങ്ങലുമൊക്കെ മാറ്റിവച്ചു പറഞ്ഞാൽ, ജനങ്ങൾ കൂടുതൽ ഭയപ്പെടേണ്ടത് ജനാധിപത്യത്തിന്റെ വച്ചുകെട്ടലുകൾക്കു പിന്നിൽ മറഞ്ഞിരിക്കുന്ന സ്വേച്ഛാധിപത്യ പ്രവണതയുള്ളവരെയാണ്. അവർ ജനാധിപത്യത്തെ വ്യഭിചരിക്കുന്നത് ജനം അറിയാതെപോകുന്നു.
ഹിറ്റ്ലർ അധികാരത്തിലെത്തിയത് അട്ടിമറിയിലൂടെയല്ല, തെരഞ്ഞെടുപ്പിലൂടെയാണ്. അയാൾ, തടങ്കൽ പാളയങ്ങളും ഗ്യാസ് ചേംബറുകളും നിർമിക്കുന്പോഴും യഹൂദരെ തീവണ്ടികളിൽ കുത്തിനിറച്ചു കൊല്ലാൻ കൊണ്ടുപോകുന്പോഴും മഹാഭൂരിപക്ഷം വരുന്ന മറ്റു പൗരന്മാർ ഉണ്ടും ഉറങ്ങിയും സിനിമ കണ്ടും ഫുട്ബോൾ കളിച്ചുമൊക്കെ തൊട്ടടുത്തുണ്ടായിരുന്നു.
ഭയംകൊണ്ടും ആരാധനകൊണ്ടും ഹിറ്റ്ലറെ എതിർക്കാതിരുന്ന മനുഷ്യരുടെ കൺമുന്നിലാണ് 60 ലക്ഷമോ അതിലേറെയോ മനുഷ്യർ തങ്ങളുടെ വംശത്തിന്റെ വിലാസംകൊണ്ടു മാത്രം നിർദാക്ഷിണ്യം കൊല്ലപ്പെട്ടത്. ഹിറ്റ്ലറിൽനിന്ന് പുടിനിലേക്കുള്ള ദൂരം കൊല്ലപ്പെടുന്നവരുടെ എണ്ണത്താലും കാരണത്താലും അളക്കാവുന്നതാണ്.
പുടിൻ വംശവെറിയാലല്ല, രാഷ്ട്രീയ എതിർപ്പിന്റെ പേരിലാണ് ആളുകളെ കൊല്ലുന്നതെന്നു വിലയിരുത്താം. ഹിറ്റ്ലറും പുടിനും മനുഷ്യർക്ക് അപകടമാണ്. ആപത്തു തിരിച്ചറിഞ്ഞിട്ടും ദുർഭരണത്തെ തുറന്നുകാണിക്കുന്ന ധീരരായ മനുഷ്യരാണ് നവൽനിയെപ്പോലുള്ളവർ. അവർ റഷ്യയുടേതു മാത്രമല്ല, ലോകത്തിന്റെ വീരനായകരാണ്.
തങ്ങളുടേത് ജനാധിപത്യമാണെന്നു പറഞ്ഞ് അഭിമാനിച്ചും ആശ്വസിച്ചും കഴിയുന്നവർക്ക് വായിച്ചു പഠിക്കാനുള്ള പുസ്തകമാണ് റഷ്യ. തങ്ങൾക്കുള്ള സ്വാതന്ത്ര്യവും സൗകര്യങ്ങളും പരിഗണനയും അയൽക്കാരനു കിട്ടുന്നില്ലെന്നു തിരിച്ചറിയാനും പ്രതികരിക്കാനും അവസരം തരാത്തതൊന്നും ജനാധിപത്യമല്ല. സൈബീരിയയിലെ സലേഖാർഡിലുള്ള മോർച്ചറിയിൽ തണുത്തുറഞ്ഞിട്ടും ചൂടു പോകാത്ത നവൽനിയുടെ മുന്നറിയിപ്പാണ്.