തെരഞ്ഞെടുപ്പ് വിളിപ്പാടകലെയാണ്. നിങ്ങളെന്തെടുക്കുകയാണെന്നു പ്രതിപക്ഷത്തോടു ചോദിക്കുന്നത് ഭരണ-പ്രതിപക്ഷ മുന്നണികളുടെ ആരുമല്ല, ജനാധിപത്യത്തിന്റെ ആരാധകരാണ്. അവർക്കു നിങ്ങളെയും ആവശ്യമുണ്ട്.
ജനാധിപത്യത്തിന്റെ വലിയ പെരുന്നാളായ തെരഞ്ഞെടുപ്പിനു കൊടിയേറുന്പോഴും പ്രതിപക്ഷം എല്ലാവരെയും ഒന്നിച്ചുകൂട്ടി വീട്ടിൽനിന്നിറങ്ങിയിട്ടില്ല. പരാജയപ്പെടുത്താൻ കാത്തിരിക്കുന്ന ഭരണമുന്നണി മാത്രമല്ല, വോട്ടു ചെയ്യാനുള്ളവരും കാത്തിരിക്കുകയാണെന്ന് അവർക്കിനിയും ബോധ്യമായിട്ടില്ലെന്നു തോന്നുന്നു.
മടയിൽ കയറി ഒപ്പമുണ്ടായിരുന്ന ഭാഗ്യാന്വേഷികളെ ബിജെപി തട്ടിക്കൊണ്ടുപോയതിന്റെ ആഘാതത്തിൽനിന്ന് പ്രതിപക്ഷ മുന്നണിയായ ‘ഇന്ത്യ’ ഇനിയും കരകയറിയിട്ടില്ല. പക്ഷേ, തെരഞ്ഞെടുപ്പ് വിളിപ്പാടകലെയാണ്. നിങ്ങളെന്തെടുക്കുകയാണെന്നു പ്രതിപക്ഷത്തോടു ചോദിക്കുന്നത് ഭരണ-പ്രതിപക്ഷ മുന്നണികളുടെ ആരുമല്ല, ജനാധിപത്യത്തിന്റെ ആരാധകരാണ്. അവർക്കു നിങ്ങളെയും ആവശ്യമുണ്ട്.
തെറ്റുചെയ്യുന്ന ഭരണാധികാരിയെ മുൾമുനയിൽ നിർത്തുന്ന, ചുണയോടെ പ്രസംഗിക്കാൻ കഴിയുന്ന, സംഘടനാശേഷിയുള്ള, ഒരു മുഴുവൻസമയ പ്രതിപക്ഷ നേതാവുണ്ടായിരുന്നെങ്കിൽ ഇന്ത്യൻ രാഷ്ട്രീയം മാറിമറിയുമായിരുന്നെന്നു കരുതുന്നവർ കുറച്ചൊന്നുമല്ല. ആ ശൂന്യതയിലാണ് ഭരണപക്ഷം മഹാമേരുവായി സ്വയം അവതരിപ്പിക്കുന്നതും അവകാശവാദങ്ങൾക്കു നിഷ്പ്രയാസം വിശ്വാസ്യത നേടിയെടുക്കുന്നതും.
വിലക്കയറ്റവും തൊഴിലില്ലായ്മയും പട്ടിണിയും അഭിപ്രായ സ്വാതന്ത്ര്യ ധ്വംസനവും കാർഷികമേഖലയുടെ തകർച്ചയും വിദ്വേഷപ്രസംഗങ്ങളും ന്യൂനപക്ഷവിരുദ്ധതയും സംസ്ഥാനങ്ങളിലെ രാഷ്ട്രീയ കുതിരക്കച്ചവടങ്ങളും ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ആരോപണങ്ങളും അഴിമതിയും ഉൾപ്പെടെ എത്രയെത്ര തീപ്പൊരിവിഷയങ്ങൾക്കു സമീപത്തുകൂടിയാണ് പ്രതിപക്ഷം അപരിചിതരെപ്പോലെ കടന്നുപോയത്. കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യം കണ്ട ഏറ്റവും വലിയ സമരം, ഡൽഹിയിൽ കർഷകർ സംഘടിപ്പിച്ചതാണ്. പ്രതിപക്ഷം പരാജയപ്പെട്ട ഒഴിവിലായിരുന്നു ആ മുന്നേറ്റം.
ഭരിക്കുന്നവരുടെ വിജയമല്ല പ്രതിപക്ഷത്തിന്റെ പരാജയമാണ് കഴിഞ്ഞ 10 വർഷത്തെ ഇന്ത്യൻ ജനാധിപത്യത്തെ നിർവചിക്കുന്നത്. 2024ൽ ഏതു രാജാവിനെ വാഴിക്കണമെന്നും ആരെ പ്രതിപക്ഷത്തിരുത്തണമെന്നും ജനം തീരുമാനിച്ചുകൊള്ളും. ആരായാലും സിംഹാസനവും ചെങ്കോലും പ്രജകളുമല്ല, ജനാധിപത്യബോധമുള്ള ഭരണാധികാരിയും പൗരന്മാരുമാണ് വേണ്ടത്.
പ്രതിപക്ഷത്തെ നിർവീര്യമാക്കാനും ഭരണത്തിലെത്തുന്നതു തടയാനും അധികാരത്തിന്റെ സകല ഉപകരണങ്ങളുമുപയോഗിച്ച് ശ്രമിക്കുകയാണ് ബിജെപി. തികഞ്ഞ ആത്മവിശ്വാസത്തിലാണ് തങ്ങളെന്ന് അവർ ആണയിടുന്നു. പക്ഷേ, അതിന് അടിസ്ഥാനമില്ലെന്നു തോന്നിക്കുംവിധമാണ് ചില പെരുമാറ്റങ്ങൾ. സ്വയം വിലയിട്ടുവച്ചിരിക്കുന്നവരെ പ്രതിപക്ഷത്തുനിന്ന് റാഞ്ചിയെടുക്കാൻ ഇപ്പോഴും ശ്രമിക്കുകയാണ്. അന്വേഷണ ഏജൻസികളെ രാഷ്ട്രീയ ലക്ഷ്യത്തോടെ ഉപയോഗിക്കുന്നെന്ന ആരോപണം കൂടുതൽ ശക്തിപ്രാപിച്ചു. കോൺഗ്രസിന്റെ അക്കൗണ്ടുപോലും കാലിയാക്കാനാണ് തെരഞ്ഞെടുപ്പു സായാഹ്നത്തിലും ശ്രമിക്കുന്നത്.
ഭൂരിപക്ഷ ധ്രുവീകരണത്തിനും ന്യൂനപക്ഷ അവഗണനയ്ക്കും മാറ്റം വരുത്തുന്നില്ല. മതവും ആരാധനാലയങ്ങളുമൊക്കെ വോട്ടുചെയ്യാൻ പോകുന്നവർക്കു കാണാവുന്നവിധം പ്രദർശിപ്പിച്ചിരിക്കുന്നു. പുറത്തുപറയുന്നത്ര ആത്മവിശ്വാസം ഉള്ളിലില്ലെന്ന സൂചനയായി രാഷ്ട്രീയനിരീക്ഷകർ ഇതിനെയൊക്കെ വിലയിരുത്തുന്നുണ്ട്. പക്ഷേ, പ്രതിപക്ഷത്ത് മുൻനിരയിലുള്ള കോൺഗ്രസിന് അവരുടെ അണികളിൽപോലും ആവേശമായിട്ടില്ല. അസമയത്തെ ജോഡോ യാത്ര ഗുണമോ ദോഷമോ എന്ന് അറിയാനിരിക്കുന്നതേയുള്ളൂ.
ഇന്ത്യ മുന്നണി ഡൽഹിയിലും യുപിയിലും പഞ്ചാബിലും ബിഹാറിലുമൊക്കെ സഖ്യകക്ഷികളുമായി ധാരണയിലായിട്ടുണ്ടെങ്കിലും കടക്കാനിരിക്കുന്ന കടന്പകൾ അതിലേറെയാണ്. പശ്ചിമബംഗാളിൽ തൃണമൂലുമായി ധാരണയിലെത്തിയേക്കും. പക്ഷേ, ഈ ധാരണകളുടെയൊക്കെ ആയുസ് ബിജെപി കൊടുക്കാനിരിക്കുന്ന ക്ഷണക്കത്തിനനുസരിച്ച് നിർണയിക്കപ്പെടുമോയെന്ന ആശങ്കയുമുണ്ട്.
എൻഡിഎയുടെ സംഘടനാപാടവവും ഏകോപനവുമൊന്നും കോൺഗ്രസ് പ്രകടിപ്പിക്കുന്നില്ലെന്നു മാാത്രമല്ല, സ്വന്തം പാളയത്തിലെ പടപോലും അവസാനിപ്പിക്കാൻ അവർക്കായിട്ടില്ല. ശക്തമായൊരു ദേശീയ നേതൃത്വമാണ് സംസ്ഥാനങ്ങളിലെ പാർട്ടി ഘടകത്തിന് ഊർജമാകേണ്ടത്. പക്ഷേ, കേരളത്തിലെ കോൺഗ്രസിന്റെ കാര്യമെടുത്താൽ സ്വയം സൃഷ്ടിച്ചെടുത്ത വിജയസാധ്യതയും ഓളവുമല്ലാതെ ദേശീയമുദ്രയുള്ളതൊന്നും പുറമേനിന്നു കാണാനില്ല. എഐസിസിയിൽനിന്നു കിട്ടാത്ത ഊർജം പിസിസികളിൽ സൃഷ്ടിച്ചെടുക്കേണ്ട സാഹചര്യമാണ് രാജ്യത്തുടനീളം.
കരുത്തുറ്റ നേതാവിന്റെ അഭാവമാണ് ഇന്ത്യ മുന്നണിയുടെ നിലവിലെ പ്രധാന പോരായ്മയെങ്കിൽ രണ്ടാമത്തേത് ഐക്യമില്ലായ്മയാണ്. ദേശീയതലത്തിൽ ഇന്ത്യ മുന്നണി കൈകോർത്തിട്ടും സംസ്ഥാനങ്ങളിൽ തമ്മിലടിയാണ്. വിലപേശലിന്റെ ഭാഗമായി മുന്നണിയിൽ കയറിക്കൂടിയ പ്രാദേശിക പാർട്ടികളുടെ സ്ഥിരതയില്ലായ്മയും മുന്നണിയെ വലയ്ക്കും. ഊർജസ്വലതയും സംഘടനാപാടവവുമുള്ളൊരു നേതാവ് എത്തിയാൽ അതിനൊക്കെ പരിഹാരമായേക്കും.
പക്ഷേ, തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെയെങ്കിലും അതുണ്ടാകുമോയെന്നാണ് ജനം കാത്തിരിക്കുന്നത്. പട്ടിണി, തൊഴിലില്ലായ്മ, അഭിപ്രായസ്വതാന്ത്ര്യം, സാന്പത്തികശക്തി... ബിജെപിയുടെ അവകാശവാദങ്ങളിൽ പലതും കണക്കുകളുമായി ചേരുന്നില്ല. പ്രതിപക്ഷത്തിന്റെ ദൗർബല്യങ്ങളാണ് അവരുടെ ആത്മവിശ്വാസം. അതിന്റെ അടിത്തറ മാന്താൻ പ്രതിപക്ഷത്തൊരു നേതാവെത്തിയാൽ തെരഞ്ഞെടുപ്പിന്റെ ഗതി മാറും.