ഉത്തരവാദിത്വം മറക്കുന്ന സർക്കാരുകളുടെ കണ്ണുതുറപ്പിക്കാൻ നിരന്തരം പൊരുതുകയെന്ന പത്രധർമത്തെ മുറുകെപ്പിടിച്ചുകൊണ്ട് അതിദുർഘടമായൊരു പ്രതിസന്ധിയിൽ ദീപിക, വന്യജീവി ആക്രമണത്തിൽ വലയുന്ന നിസഹായരായ മനുഷ്യരെ ചേർത്തുപിടിക്കുകയാണ്.
കൊളോസിയത്തിലെ വിശന്നുവലയുന്ന വന്യജീവികൾക്കു മനുഷ്യരെ എറിഞ്ഞുകൊടുത്തശേഷം ഗാലറിയിലെ സിംഹാസനങ്ങളിലിരുന്നു മരണം കളിപോലെ കണ്ടാസ്വദിച്ച റോമൻ ഭരണാധികാരികളാകരുത് കേന്ദ്ര-സംസ്ഥാന ഭരണാധികാരികൾ.
വന്യജീവികൾക്കു മുന്നിലേക്ക് നിങ്ങൾ എറിഞ്ഞുകൊടുത്ത ആയിരക്കണക്കിനു മനുഷ്യരിൽ 89 പേരുടെ ഫോട്ടോകളാണ് ഇന്നലെ ദീപിക ഒന്നാം പേജിൽ പ്രസിദ്ധീകരിച്ചത്. അവരുടെ ചോര നിങ്ങളുടെ കൈകളിലുണ്ട്. ഇത്രകാലം സംസ്ഥാന സർക്കാർ തടസമായി പറഞ്ഞ വന്യജീവി സംരക്ഷണ നിയമത്തിൽ, അപകടകാരികളായ വന്യജീവികളെ കൊല്ലാനുള്ള വകുപ്പുണ്ടെന്നാണ് ഇന്നലെ കേന്ദ്രമന്ത്രി ആവർത്തിച്ചു പറഞ്ഞത്.
ഇതിനു സംസ്ഥാനം ഉത്തരം പറയണം. ഇല്ലെങ്കിൽ, തെറ്റിദ്ധരിപ്പിച്ച കേന്ദ്രമന്ത്രിയെ തുറന്നുകാട്ടണം. ഒളിച്ചുകളി മതിയാക്കൂ; നിഷ്കളങ്കരുടെ ചോരവീണ മലയോര കൊളോസിയങ്ങളും ഭരണകാപട്യത്തിന്റെ ആസ്ഥാന ഗാലറികളും ഇടിച്ചുനിരത്താൻ സമയമായി.
ഉത്തരവാദിത്വം മറക്കുന്ന സർക്കാരുകളുടെ കണ്ണുതുറപ്പിക്കാൻ നിരന്തരം പൊരുതുകയെന്ന പത്രധർമത്തെ മുറുകെപ്പിടിച്ചുകൊണ്ട് അതിദുർഘടമായൊരു പ്രതിസന്ധിയിൽ ദീപിക, വന്യജീവി ആക്രമണത്തിൽ വലയുന്ന നിസഹായരായ മനുഷ്യരെ ചേർത്തുപിടിക്കുകയാണ്. മരണഭയത്താൽ ഉറക്കം നഷ്ടപ്പെട്ട മലയോരജില്ലകളിലെ 35 ലക്ഷത്തലധികം വരുന്ന മനുഷ്യർക്കൊപ്പം ഞങ്ങളുണ്ട്.
ഇരകൾക്കും വേട്ടക്കാർക്കും മധ്യേ നിഷ്പക്ഷ വേഷം കെട്ടാനാവില്ല. സർക്കാരുകൾ ചുമതല മറന്നതിനാൽ കൊല്ലപ്പെട്ട ആദിവാസികളും കർഷകരും ഉൾപ്പെടെയുള്ള 89 പേരുടെ ഫോട്ടോകളാണ് ദീപിക ഇന്നലെ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ചത്.
1972ലെ വന്യജീവി സംരക്ഷണ നിയമം ജനത്തിനു കൊലക്കയറായി മാറിയെങ്കിൽ അതു മാറ്റണമെന്നാണ് മുഖപ്രസംഗത്തിൽ ആവശ്യപ്പെട്ടത്. വയനാട്ടിലുണ്ടായിരുന്ന കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് പത്രം കണ്ടു. അദ്ദേഹം പറഞ്ഞത് “1972ലെ വന്യജീവി സംരക്ഷണ നിയമമനുസരിച്ച് അപകടകാരികളായ വന്യജീവികളെ കൊല്ലാൻ സംസ്ഥാനത്തിന് അധികാരമുണ്ട്.
ചീഫ് വൈൽഡ് ലൈഫ് വാർഡന് അതിനുള്ള ഉത്തരവിടാം. അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാനുള്ള അധികാരം കേരളം ഉപയോഗിക്കാത്തതുകൊണ്ടാണ് തനിക്ക് ഇവിടെ വരേണ്ടിവന്നത്’’ എന്നാണ്. നടുക്കുന്ന വെളിപ്പെടുത്തലാണിത്. എവിടെപ്പോയി ചീഫ് വൈൽഡ് ലൈഫ് വാർഡൻ? ഉത്തരം പറയേണ്ടത് സംസ്ഥാന സർക്കാരാണ്.
നമ്മുടെ വനം മന്ത്രി ഇതുവരെ നിയമം വായിച്ചുനോക്കിയിട്ടില്ലേ? ഉണ്ടെങ്കിൽ, അധികാരം ഉപയോഗിക്കാൻ നിങ്ങളെ തടയുന്നത് ആരാണ്? കേന്ദ്ര നിയമമാണ് തടസമെന്നു നിങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നത് അറിവില്ലായ്മയാണോ നുണയാണോ രാഷ്ട്രീയമാണോ? തുറന്നു പറയണം, ആരുടെ പരാജയമാണ് നിരപരാധികൾക്കു മരണശിക്ഷ വിധിച്ചത്?
72ലെ നിയമത്തിൽ ഭേദഗതി വേണമെന്നു സംസ്ഥാനം പ്രമേയം പാസാക്കിയിരുന്നു. ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെട്ട വന്യമൃഗത്തെ, മനുഷ്യജീവന് അപകടകരമായ സാഹചര്യത്തില്‍ പിടികൂടാനോ കൊല്ലാനോ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് നൽകുന്ന അധികാരം സെക്ഷന്‍ 11 (1) (എ) ഭേദഗതി ചെയ്ത് ചീഫ് ഫോറസ്റ്റ് കണ്സര്വേറ്റര്മാര്ക്കുകൂടി കൈമാറണമെന്നായിരുന്നു ആവശ്യം.
ആപത്ത് വന്യജീവിയായി വിളിപ്പാടകലെ നിൽക്കുന്പോൾ പ്രാദേശികതലത്തിൽ തീരുമാനമെടുക്കാൻ അത്തരമൊരു ഭേദഗതി ആവശ്യമാണ്. ഉള്ള അധികാരം ഉപയോഗിക്കാനറിയാത്തവർ ഭേദഗതി വന്നാൽ സടകുടഞ്ഞെണീൽക്കുമെന്നൊന്നും ഇവിടെയാരും കരുതുന്നില്ല. പക്ഷേ, കേരളത്തിൽവച്ച് കേന്ദ്ര വനം മന്ത്രി പറഞ്ഞതിലൊക്കെ ആത്മാർഥതയുണ്ടെങ്കിൽ അത്തരമൊരു ഭേദഗതിക്കു വഴിയൊരുക്കണം.
അതുപോലെ, നിയമത്തിന്റെ 62-ാം വകുപ്പിൽ, കൊല്ലാവുന്ന മൃഗങ്ങളുടെ പട്ടികയിൽ കാട്ടുപന്നി ഉൾപ്പെടെ, പെറ്റുപെരുകി തീരാശല്യമായ സകലതിനെയും ഉൾപ്പെടുത്തണം. വൈദ്യുതവേലി, അതിർത്തി കിടങ്ങുകൾ, കൂട്, കാമറ, കരുതൽസേന, മയക്കുവെടി... ജനം കേട്ടുകേട്ടു മടുത്തു. അതൊക്കെ എന്തോ വലിയ സംഭവമാണെന്നു കരുതിയ നിരവധിപ്പേരെ കാട്ടുമൃഗങ്ങൾ കാലപുരിക്കയച്ചു.
കോടികൾ തിന്നുതീർക്കുന്ന ഇത്തരം പാഴ്വേലകളെക്കുറിച്ചുള്ള പ്രസ്താവനകളല്ല, ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്ന നടപടികളാണ് ഇനി വേണ്ടത്. ആന ചവിട്ടിക്കൊല്ലുമോ കടുവ തിന്നുമോ എന്നൊന്നും സുരക്ഷിതമേഖലകളിൽ ജീവിക്കുന്ന രാഷ്ട്രീയ നേതാക്കൾക്കോ അവരുടെ കുടുംബാംഗങ്ങൾക്കോ പേടിക്കേണ്ടതില്ല. പക്ഷേ, മരണം പതിയിരിക്കുന്ന മലയോരങ്ങളിൽ വോട്ട് തേടി വരാൻ സമയമായിട്ടുണ്ടല്ലോ. ഒളിച്ചുകളിയവസാനിപ്പിച്ചിട്ടു മതി ഇത്തവണ വോട്ടുകളി.