ഓരോ ബജറ്റും സാന്പത്തികം മാത്രമല്ല, രാഷ്ട്രീയവും ചിലപ്പോൾ സർക്കാരിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയുമാണ്. പരാജയഭീതിയില്ലാത്തൊരു സർക്കാരിന്റെ ബജറ്റാണ് രാഷ്ട്രീയ നിരീക്ഷകർ ഇന്നലെ കണ്ടത്.
ജനപ്രിയ വാഗ്ദാനങ്ങളൊന്നും നൽകാതെ നേട്ടപ്പട്ടിക മാത്രം പ്രദർശിപ്പിച്ച ഇടക്കാല കേന്ദ്രബജറ്റ് സർക്കാരിന്റെ തെരഞ്ഞെടുപ്പു വിജയപ്രതീക്ഷയെ വെളിപ്പെടുത്തി. വാരിക്കോരി കൊടുക്കുന്ന ബജറ്റിന്റെ മുഖ്യലക്ഷ്യം വോട്ടാണെങ്കിൽ ഇത്തവണ അതിന്റെയാവശ്യമില്ലെന്നു പരോക്ഷമായി പറയുന്ന ഇടക്കാല ബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ ഇന്നലെ അവതരിപ്പിച്ചത്.
വീണ്ടും അധികാരത്തിലെത്തിയാൽ ചെയ്യാനിരിക്കുന്ന കാര്യങ്ങളെയും തങ്ങൾ അവതരിപ്പിക്കാനിരിക്കുന്ന അടുത്ത ബജറ്റിനെയും ഓർമിപ്പിക്കാൻ തക്കവിധത്തിലുള്ള വിജയപ്രതീക്ഷയാണ് അവർ പ്രകടിപ്പിച്ചത്. ആത്മവിശ്വാസം നല്ലതാണ്. പക്ഷേ, അതിനു കാരണം, തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ വികസനത്തേക്കാൾ മികച്ചത് വൈകാരിക വിഷയങ്ങളാണെന്ന തിരിച്ചറിവാണെങ്കിൽ അത് രാജ്യത്തിനു ഗുണകരമല്ല.
പ്രത്യക്ഷ-പരോക്ഷ നികുതിനിരക്കുകളിലൊന്നും മാറ്റമില്ലാത്ത ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. അതിനാണെങ്കിൽ ഒരു മണിക്കൂർപോലും വേണ്ടിവന്നില്ല. കഴിഞ്ഞ 10 വർഷത്തെ നേട്ടങ്ങൾ വിവരിക്കാനും മോദിഭരണത്തിൽ 2047 ഓടെ കൈവരിക്കാമെന്നു കരുതുന്ന വികസിത ഭാരതത്തെക്കുറിച്ചു പറയാനും സമയം കണ്ടെത്തുകയും ചെയ്തു. നിലവിലെ ആദായനികുതി നിരക്കിലും കോര്‍പറേറ്റ് നികുതിയിലും മാറ്റമില്ല. ധനക്കമ്മി കൂടുന്നുവെന്ന ആശങ്കകളെ ആശ്വസിപ്പിക്കാൻ ഇപ്പോൾ 5.8 ശതമാനമാണെങ്കിലും അടുത്ത സാമ്പത്തിക വർഷം 5.1 ആയി കുറയ്ക്കാനാകുമെന്ന പ്രതീക്ഷ ധനമന്ത്രി പ്രകടിപ്പിച്ചു.
കാർഷികരംഗം, മത്സ്യബന്ധനമേഖല, സംസ്ഥാനങ്ങൾക്കുള്ള മെഡിക്കൽ കോളജുകൾ, റെയിൽവേ-വിമാനത്താവള വികസനങ്ങൾ എന്നിവയെക്കുറിച്ചൊക്കെ പൊതുവായി പറയുക മാത്രമാണു ചെയ്തിട്ടുള്ളത്. കര്‍ഷകര്‍ക്കുള്ള വാര്‍ഷിക സാമ്പത്തികസഹായം കൂട്ടുമെന്ന പ്രതീക്ഷകൾ ഫലിച്ചില്ല. സാന്പത്തിക വിശകലനത്തേക്കാളുപരി, വരുന്ന തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ വിശകലനത്തിനാണ് ഈ ബജറ്റ് വഴിതെളിച്ചിരിക്കുന്നത്. സ്വാഭാവികമായും അയോധ്യയിലൂടെ ഉയർത്തിക്കൊണ്ടുവന്ന മതവികാരം വോട്ടായി മാറുമെന്ന പ്രതീക്ഷ ശക്തമാണ്.
വാരാണസിയിലെ ഗ്യാൻവാപി ക്ഷേത്രവുമായി ബന്ധപ്പെട്ട കോടതിവിധിയും ഇന്നലെത്തന്നെ അവിടെ പൂജ നടത്തിയതും, മറ്റ് ചില ആരാധനാലയങ്ങളിലുള്ള അവകാശവാദവും 1945 ഓഗസ്റ്റ് 15നു മുന്‍പുള്ള സ്ഥിതി നിലനിർത്തണമെന്ന 1991ലെ ആരാധനാലയ നിയമം നിലനിൽക്കെ കോടതികൾതന്നെ പുതിയ കേസുകൾ പരിഗണനയ്ക്കെടുക്കുന്നതുമൊക്കെ മാറിക്കഴിഞ്ഞ രാഷ്ട്രീയ സാഹചര്യത്തിന്റെ അടയാളങ്ങളാണ്. തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പുള്ള ബജറ്റിലെ നിർവികാരതയിലും അതിന്റെ പ്രതിഫലനവും വായിച്ചെടുക്കാനാകും.
ഓരോ ബജറ്റും സാന്പത്തികം മാത്രമല്ല, രാഷ്ട്രീയവും ചിലപ്പോൾ സർക്കാരിന്റെ തെരഞ്ഞെടുപ്പു പ്രകടനപത്രിക യുമാണ്. പരാജയഭീതിയില്ലാത്തൊരു സർക്കാരിന്റെ ബജറ്റാണ് രാഷ്ട്രീയ നിരീക്ഷകർ ഇന്നലെ കണ്ടത്. മതവൈകാരികതകളും ചരിത്രത്തിലെ ഏറ്റവും ദുർബലമായ പ്രതിപക്ഷവും തങ്ങൾക്ക് ആവശ്യമുള്ളതെല്ലാം തന്നുകൊള്ളുമെന്നു ഭരണകക്ഷി കരുതുന്നുണ്ടാകും.
കഴിഞ്ഞ 10 വർഷത്തെ സർക്കാരിന്റെ പദ്ധതികളെയും നേട്ടങ്ങളെയും വിശദമാക്കുന്ന ധവളപത്രം പുറത്തിറക്കുമെന്നു ധനമന്ത്രി പറഞ്ഞു. അഴിമതിയും സ്വജന പക്ഷപാതവും കുറഞ്ഞെന്ന അവകാശവാദവും ബജറ്റിലുണ്ടായിരുന്നു. എന്നാൽ, ട്രാൻസ്പെരൻസി ഇന്റർനാഷണൽ കഴിഞ്ഞദിവസം പുറത്തുവിട്ട അഴിമതി സൂചിക പ്രകാരം ആഗോള അഴിമതി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ദയനീയമാംവിധം 93-ാമതാണ്.
അഴിമതിക്കെതിരേ ധാരാളം റെയ്ഡുകളും അറസ്റ്റുകളും രാജ്യത്തു നടക്കുന്നുണ്ടെങ്കിലും അതെല്ലാം രാഷ്ട്രീയ പ്രതിയോഗികളെ ലക്ഷ്യമിട്ടാണെന്ന ആരോപണത്തിനു മറുപടി നൽകാൻപോലും സർക്കാരിനായിട്ടില്ല. പട്ടിണിയുടെയും അഴിമതിയുടെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും രാജ്യാന്തര പട്ടികയിൽ ദയനീയമാംവിധം പരാജയപ്പെട്ടു നിൽക്കുന്ന രാജ്യത്തെ തെരഞ്ഞെടുപ്പിനു മുന്‍പു വെളുപ്പിച്ചെടുക്കാൻ ധവള പത്രം സഹായിച്ചേക്കാം. പക്ഷേ, അതിന്റെ യാഥാർഥ്യങ്ങളെക്കുറിച്ചൊരു സംവാദത്തിനുള്ള ശേഷി പ്രതിപക്ഷം പ്രകടിപ്പിക്കുമോയെന്നത് കാത്തിരുന്നു കാണേണ്ടതാണ്.
രാജ്യം ഭരിക്കാൻ പോയിട്ട് പ്രതിപക്ഷത്തിരിക്കാനുള്ള യോഗ്യതപോലും തങ്ങൾക്കില്ലെന്നു തെളിയിക്കുകയാണ് "ഇന്ത്യ' മുന്നണിയിലെ അധികാരമോഹികൾ. അതിന്റെ മുൻനിരയിൽ നിന്നവർ മുന്നണിയെ പിന്നിൽനിന്നു കുത്തുകയോ അഴിമതിക്കേസിൽ അകത്താകുകയോ ചെയ്യുന്ന കാഴ്ചയും സമാന്തരമായി നടക്കുന്നുണ്ട്. "ഇന്ത്യാ' മുന്നണിയുടെ കൂടുതൽ നേതാക്കളെ തെരഞ്ഞെടുപ്പിനു മുന്‍പ് അഴിമതിക്കേസിൽ കുടുക്കാനുമിടയുണ്ട്. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, മതധ്രുവീകരണം, വ്യക്തിപൂജ, പ്രതിപക്ഷത്തുള്ളവരുടെ മാത്രം അഴിമതി, പ്രതിപക്ഷത്തിന്റെ അനൈക്യം, കഴിവില്ലായ്മ തുടങ്ങിയവയൊക്കെ വികസനത്തേക്കാൾ നിർണായകമാകുന്ന തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. അതിനു ജനപ്രിയ ബജറ്റിന്റെ ആവശ്യമില്ലെന്ന സർക്കാർ ആത്മവിശ്വാസം ഈ ബജറ്റിൽ വായിക്കാനാകും.