തരംപോലെ നിറം മാറുന്നയാൾ എന്നർഥമുള്ള “പാൽതു ചാച്ച’’ എന്ന ഇരട്ടപ്പേരുള്ള നിതീഷ് കുമാർ ഒരിക്കൽകൂടി അതു തനിക്കു യോജിച്ച പേരാണെന്നു തെളിയിച്ചിരിക്കുന്നു. പക്ഷേ, കണ്ടുനിൽക്കുന്നവർക്കുള്ള നാണമൊന്നും അദ്ദേഹത്തിനു തോന്നുന്നില്ല.
ഒരു തെരഞ്ഞെടുപ്പു സഖ്യത്തിന്റെ മുന്നിൽനിന്നയാൾ, മത്സരത്തിനു തൊട്ടുമുന്‍പ് ഒപ്പമുള്ളവരെ തള്ളിപ്പറഞ്ഞ് ശത്രുപാളയത്തിലെത്തിയിരിക്കുന്നു. അദ്ദേഹത്തിന്റെ പേര് നിതീഷ് കുമാറെന്നാണ്. ബിഹാർ മുഖ്യമന്ത്രിയായ അദ്ദേഹത്തിന്റെ പാർട്ടിയാണ് ജനതാദൾ (യുണൈറ്റഡ്).
വിശ്വാസ്യതയുടെ കാര്യത്തിൽ സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറ്റവും വിലകെട്ടയാളായി നിതീഷ് കുമാർ മാറിയെന്നത് പ്രശ്നത്തിന്റെ ഒരു വശം മാത്രമാണ്. ആശയങ്ങളോ ആദർശങ്ങളോ അല്ല, അധികാരത്തിനുവേണ്ടിയുള്ള കുതിരക്കച്ചവടങ്ങളാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തെ നയിക്കുന്നത് എന്നതു മറുവശം. അതുകൊണ്ടാണ്, വരുന്ന പൊതുതെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിനാണ് ഭൂരിപക്ഷമെങ്കിൽ നിതീഷ് മറുകണ്ടം ചാടുമെന്നറിഞ്ഞിട്ടും നിതീഷിനെപ്പോലെ ഒരാളെ ബിജെപി കൂടെ കൂട്ടുന്നത്.
10 വർഷത്തിനിടെ നാലുവട്ടം മറുകണ്ടം ചാടി ബിഹാറിൽ അധികാരമുറപ്പിച്ച നിതീഷ് ‘ഇന്ത്യ’ മുന്നണിയെ സംഘടിപ്പിക്കാൻ മുന്നിലുണ്ടായിരുന്നു. പക്ഷേ, പ്രതിപക്ഷ മുന്നണി വിജയിച്ചാലും തനിക്കു പ്രധാനമന്ത്രിയാകാൻ സാധ്യതയില്ലെന്നു തിരിച്ചറിഞ്ഞതോടെ അദ്ദേഹം എൻഡിഎ മുന്നണിയിൽ ചേക്കേറാനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രകൊണ്ട് എന്തു പ്രയോജനമെന്ന് കഴിഞ്ഞദിവസം വിമർശനമുന്നയിച്ചതോടെ നിതീഷ് ബിജെപിയിലേക്കാണെന്ന് കോൺഗ്രസിന് ഉറപ്പായിരുന്നു. ഇന്നലെ രാജ്ഭവനിലെത്തി ഗവർണർക്കു രാജിക്കത്തു നൽകിയ അദ്ദേഹം ജെഡിയു-ആർജെഡി-കോൺഗ്രസ് സഖ്യ സർക്കാരിനെ വീഴ്ത്തി. പകലൊടുങ്ങുംമുന്പ് ജെഡിയു-ബിജെപി സർക്കാരുണ്ടാക്കി വീണ്ടും മുഖ്യമന്ത്രിയാകുകയും ചെയ്തു.
ഇത് ഒന്‍പതാം തവണയാണ് വിവിധ പാർട്ടികളുടെ പിന്തുണയോടെ അദ്ദേഹം മുഖ്യമന്ത്രിയാകുന്നത്. 2005 മുതൽ ചെറിയ ഇടവേളകളിൽ മാത്രമാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറിനിന്നത്. തരംപോലെ നിറം മാറുന്നയാൾ എന്നർഥമുള്ള “പാൽതു ചാച്ച’’ എന്ന ഇരട്ടപ്പേരുള്ള നിതീഷ് കുമാർ ഒരിക്കൽകൂടി അതു തനിക്കു യോജിച്ച പേരാണെന്നു തെളിയിച്ചിരിക്കുന്നു. പക്ഷേ, കണ്ടുനിൽക്കുന്നവർക്കുള്ള നാണമൊന്നും അദ്ദേഹത്തിനു തോന്നുന്നില്ല.
ഇന്ത്യാ സഖ്യവുമായി ഒത്തൊരുമിച്ചുപോകാന് പരമാവധി ശ്രമിച്ചുവെന്നും പക്ഷേ തന്റെ ആവശ്യങ്ങള്‍ക്കൊന്നും സമയബന്ധിതമായ പ്രതികരണം ഉണ്ടാകാത്തതിനാൽ സഖ്യം ഉപേക്ഷിക്കുകയാണെന്നും നിതീഷ് മാധ്യമങ്ങളോടു പറഞ്ഞു. രാജിവച്ച് പുറത്തുവന്ന നിതീഷ് കുമാറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ ബന്ധപ്പെട്ട് അഭിനന്ദനം അറിയിച്ചതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കുതിരക്കച്ചവടത്തിലൂടെ ഗോവ, കർണാടക, മഹാരാഷ്ട്ര, പുതുച്ചേരി, അരുണാചൽ പ്രദേശ്, മണിപ്പുർ, ത്രിപുര, മധ്യപ്രദേശ് എന്നിവിടങ്ങളിലെല്ലാം ജനവിധി അട്ടിമറിക്കാൻ ശ്രമിച്ച ബിജെപിയുടെ ഏറ്റവും പുതിയ ശ്രമമാണ് ഇന്നലെ ബിഹാറിൽ അരങ്ങേറിയത്. മോദി പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയ 2014നുശേഷം നടത്തിയ ഓപ്പറേഷൻ താമരയിൽ ഏറ്റവുമധികം നഷ്ടമുണ്ടായത് കോൺഗ്രസിനാണ്.
വിവിധ സംസ്ഥാനങ്ങളിലായി എംഎൽഎമാരോ എംപിമാരോ ആയ ഇരുനൂറോളം പേരാണ് ബിജെപിയിലേക്കു കൂറുമാറിയത്. ദുർബലമായ നേതൃത്വത്തിന് കാഴ്ചക്കാരായി നിൽക്കാനേ കഴിഞ്ഞുള്ളു. ഇത്തവണയും ബിജെപി കോൺഗ്രസ് എംഎൽഎമാരെ ചാക്കിട്ടു പിടിക്കാൻ ശ്രമം തുടങ്ങി.
ഡൽഹിയിൽ ആംആദ്മി പാർട്ടി എംഎൽഎമാർക്കു ബിജെപിയിൽ ചേരാൻ കോടിക്കണക്കിന് രൂപ വാഗ്ദാനം ചെയ്തെന്ന ആരോപണവുമായി ഡൽഹി വിദ്യാഭ്യാസ മന്ത്രിയും ആംആദ്മി പാർട്ടി നേതാവുമായ അതിഷി മെർലേന രംഗത്തെത്തിയത് കഴിഞ്ഞ ദിവസമാണ്. ഓരോ എംഎൽഎക്കും 25 കോടി രൂപയാണ് വാഗ്ദാനം ചെയ്തതെന്നും അവർ ആരോപിച്ചു.
ഒരു കാര്യം ഉറപ്പാണ്, ആര് ആരെ വിലയ്ക്കെടുത്താലും വിഡ്ഢിയാക്കപ്പെടുന്നത് ജനങ്ങളാണ്. സ്ഥാനാർഥിയെയും പാർട്ടിയെയും നോക്കി തങ്ങൾ വോട്ടു ചെയ്തയാൾ എതിരാളിയുമായി അവിശുദ്ധ ബന്ധത്തിൽ ഏർപ്പെടുന്പോൾ വഞ്ചിതരായി നിൽക്കാനേ വോട്ടർമാർക്കു കഴിയൂ. രാഷ്ട്രീയമെന്നാൽ അധികാരമാണ്, ആദർശമല്ല എന്നു തോന്നിപ്പിക്കും വിധം, സംസ്ഥാനങ്ങളിൽ പാർട്ടികളെ കീറിമുറിച്ച് അധികാരമുറപ്പിക്കുന്ന താമരയെന്ന ഓപ്പറേഷൻ തിയറ്റർ സ്ഥാപിച്ച ബിജെപി വിവിധ സംസ്ഥാനങ്ങൾ പിന്നിട്ട് ബിഹാറിലെത്തിയിരിക്കുന്നു.
ആദർശമോ അധികാരമോ കെട്ടുറപ്പോ ഇല്ലാതായിരിക്കുന്ന ‘ഇന്ത്യ’ മുന്നണിയാകട്ടെ ഏതാണ്ടൊരു നോക്കുകുത്തിയായി ഇന്ത്യയിൽ സ്വയം പ്രദർശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കോൺഗ്രസ് മുക്തഭാരതം ലക്ഷ്യമിട്ട ബിജെപിക്ക് താലത്തിൽ വച്ചു കിട്ടുന്നത് പ്രതിപക്ഷമുക്ത ഭാരതമായാലും അദ്ഭുതപ്പെടാനില്ല. പക്ഷേ, നിതീഷ് ചിരിക്കുന്പോൾ രാജ്യം തലകുനിക്കുന്നു.