ഇരകളാകുന്നത് സാധാരണക്കാരാണെങ്കിൽ എന്താകും സ്ഥിതി? ബോളിവുഡ് നടിമാരുടെയും സച്ചിന്റെയുമൊക്കെ കാര്യത്തിൽ ഉണ്ടായതുപോലെ അതിവേഗത്തിലുള്ള ഇടപെടൽ ഉണ്ടാകാനിടയില്ല. ബോളിവുഡ് നടിമാർക്കു പകരം സാധാരണ പെൺകുട്ടികളുടെ വീഡിയോകളാണ് ഈ വിധം പുറത്തിറങ്ങുന്നതെങ്കിൽ എത്രപേർക്കു പിടിച്ചുനിൽക്കാനാകും?
സച്ചിൻ ഒരു ഓൺലൈൻ ഗെയിം പരിചയപ്പെടുത്തുന്ന പരസ്യവീഡിയോ കേട്ട് ആളുകൾ അന്പരന്നുപോയി. അദ്ദേഹത്തിന്റെ മകൾ സാറ ഗെയിം കളിച്ച് ദിവസവും ഒന്നര ലക്ഷം രൂപ വരുമാനം നേടുന്നു എന്നതായിരുന്നു ഉള്ളടക്കം. സച്ചിനെപ്പോലെയൊരാൾ നുണ പറയുമോ എന്നതായിരുന്നു ചോദ്യം. പിന്നീടു മനസിലായി, സച്ചിൻ നുണ പറയില്ല. പക്ഷേ, "സച്ചിനെപ്പോലെയൊരാൾ' നുണ പറയും.
അതാണ് ഡീപ് ഫേക്. വ്യാജമാണെന്നു തിരിച്ചറിയാനാവാത്തവിധം സച്ചിനെപ്പോലെ ഒരാളെ സൃഷ്ടിച്ച് അദ്ദേഹത്തെപ്പോലെ സംസാരിപ്പിക്കുക! ഡീപ് ഫെയ്ക്ക് വീഡിയോകളിലൂടെ അതു സാധിക്കും. കൃത്രിമബുദ്ധിയുടെ ഈ കുറ്റകൃത്യത്തിനു തടയിടാൻ ഉറപ്പിച്ചിരിക്കുകയാണ് ഐടി-ഇലക്ട്രോണിക് മന്ത്രാലയം. ഇതു സംബന്ധിച്ച ചട്ടങ്ങളിൽ ഉടൻ ഭേദഗതി വരുത്തുമെന്നാണ് മന്ത്രി രാജീവ് ചന്ദ്രശേഖർ അറിയിച്ചത്. വ്യക്തികളെ അവഹേളിക്കാൻ മാത്രമല്ല, മതഭ്രാന്തന്മാർക്ക് കലാപമുണ്ടാക്കാനും തെരഞ്ഞെടുപ്പുകളിൽ അട്ടിമറി നടത്താനുമൊക്കെ വഴിയൊരുക്കിയേക്കാവുന്ന ഡീപ് ഫേക്കിനെ വരുതിയിലാക്കാൻ വടിയെടുക്കാറായി.
നിരവധി ആളുകളെ കടക്കെണിയിലാക്കിയതും ജീവനൊടുക്കാൻ പ്രേരിപ്പിക്കുകയും ചെയ്ത ഓൺലൈന് ഗെയിമുകൾ രാജ്യത്ത് ഏറെ വിവാദം സൃഷ്ടിച്ചതാണ്. അതുകൊണ്ടാണ് പ്രമുഖരായ പലരും അവയുടെ പരസ്യങ്ങളിൽനിന്നു പിന്മാറിയത്. അതിനിടെയാണ് അത്തരമൊരു ഓൺലൈൻ ഗെയിമിനുവേണ്ടി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ ശിപാർശ ചെയ്യുന്നതരം വ്യാജ പരസ്യവീഡിയോ പുറത്തിറങ്ങിയത്.
സച്ചിൻ പറഞ്ഞതുകൊണ്ടുമാത്രം ആ ഗെയിമിൽ ആകൃഷ്ടരാകുന്ന നിരവധി യുവാക്കളുണ്ടാകും. ഇതിനുമുന്പ്, ബോളിവുഡ് താരങ്ങളായ കത്രീന കൈഫ്, കജോൾ, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര, രശ്മിക മന്ദാന എന്നിവരടക്കം നിരവധി പേരാണ് ഡീപ് ഫേക് വീഡിയോയ്ക്ക് ഇരയായത്. പലതും അശ്ലീല വീഡിയോകളാണ്. ഇതൊക്കെ പേരും പെരുമയുമുള്ളവരുടെ കാര്യം.
പക്ഷേ, ഇരകളാകുന്നത് സാധാരണക്കാരാണെങ്കിൽ എന്താകും സ്ഥിതി? ബോളിവുഡ് നടിമാരുടെയും സച്ചിന്റെയുമൊക്കെ കാര്യത്തിൽ ഉണ്ടായതുപോലെ അതിവേഗത്തിലുള്ള ഇടപെടൽ ഉണ്ടാകാനിടയില്ല. ബോളിവുഡ് നടിമാർക്കു പകരം സാധാരണ പെൺകുട്ടികളുടെ വീഡിയോകളാണ് ഈ വിധം പുറത്തിറങ്ങുന്നതെങ്കിൽ എത്രപേർക്കു പിടിച്ചുനിൽക്കാനാകും?
രശ്മിക മന്ദാനയുടെ വ്യാജ വീഡിയോ പുറത്തിറങ്ങിയതിനെത്തുടർന്നാണ് ഡീപ് ഫേക്കുകൾ തടയാൻ ഐടി നിയമങ്ങൾ പാലിക്കണമെന്നും നിരോധിത ഉള്ളടക്കത്തെക്കുറിച്ച് വ്യക്തവും കൃത്യവുമായ നിബന്ധനകൾ ഉപയോക്താക്കളെ അറിയിക്കണമെന്നും എല്ലാ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളോടും സർക്കാർ നിർദേശിച്ചത്.
ഉപദേശരൂപേണ നൽകിയ നിർദേശങ്ങൾ പാലിക്കാതെ വന്നതിനാലാണ് ഐടി ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതികൾ ഉടനെ വരുത്താൻ സർക്കാർ നീക്കം തുടങ്ങിയിരിക്കുന്നത്. ഐടി ചട്ടങ്ങൾ കർശനമായി പാലിച്ചില്ലെങ്കിൽ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് മന്ത്രി ഫേസ്ബുക്ക്, എക്സ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾക്കു മുന്നറിയിപ്പു നൽകി.
നിർമിതബുദ്ധിയെന്നല്ല, ഏതൊരു സാങ്കേതികവിദ്യയും തിന്മയ്ക്കായി ഉപയോഗിക്കാനാകും. അണുശക്തിയും വിവിധ സോഫ്റ്റ്വേറുകളും കംപ്യൂട്ടറുമെല്ലാം പൗരന്മാരും സർക്കാരും ദുരുപയോഗിച്ചിട്ടുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും വിനാശകരമായേക്കാവുന്നതാണ് നിർമിതബുദ്ധി. അതിന്റെ സൃഷ്ടികളിലൊന്നാണ് ഡീപ് ഫേക്.
വ്യാജ ഫോട്ടോകളും വീഡിയോകളും നിർമിക്കുന്നത് പുതിയ കാര്യമല്ലെങ്കിലും അവ വ്യാജമെന്നു കണ്ടെത്താൻ സാധാരണക്കാരെക്കൊണ്ടു സാധിക്കാത്തത്ര പൂർണതയാണ് ഡീപ് ഫേക്കിന്. നാം ചിന്തിക്കുന്നതിനപ്പുറം അപകടകരം. നിർമിതബുദ്ധിയുടെ സ്രഷ്ടാക്കൾ തന്നെയാണ് ആ അപകടം മുൻകൂട്ടി കണ്ടത്. നിർമിതബുദ്ധി മാനവരാശിക്കു വെല്ലുവിളിയാകുമെന്നും അതിനായി നടത്തിയ ഗവേഷണങ്ങളിൽ പശ്ചാത്തപിക്കുന്നുവെന്നും പറഞ്ഞാണ് നിർമിതബുദ്ധിയുടെ തലതൊട്ടപ്പനെന്നറിയപ്പെടുന്ന ജഫ്രി ഹിന്റൺ ഗൂഗിൾ വിട്ടത്.
ഒരു കേട്ടുകേൾവിയുടെ പേരിൽ പോലും വർഗീയകലാപത്തിന് ഇറങ്ങിപ്പുറപ്പെടുന്നവർക്ക്, വ്യാജമെന്നു തിരിച്ചറിയാനാവാത്ത വിധമുള്ള ഒരു പ്രകോപന വീഡിയോ കിട്ടിയാൽ എന്താകും സ്ഥിതി? മാസങ്ങൾക്കകം ഇന്ത്യയിൽ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.
വോട്ടെടുപ്പിന്റെ തലേന്നു രാത്രിയിലോ അന്നുതന്നെയോ ഒരു സ്ഥാനാർഥിക്കെതിരേ ജനങ്ങളെ ഇളക്കുന്ന ഒരു ഡീപ് ഫെയ്ക് വ്യാജവീഡിയോ പുറത്തിറക്കിയാൽ തിരുത്താൻ സമയം കിട്ടുമോ? അത് ഏതെങ്കിലുമൊരു പാർട്ടിക്കെതിരേ ആയാലോ? ഒരു ക്രിമിനൽ വിചാരിച്ചാൽ, ഒരു രാജ്യത്തിന്റെ ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പിനെ പോലും അട്ടിമറിക്കാനാവുമെന്നത് നിസാരമാണോ? വരാനിരിക്കുന്നതോർത്താൽ സച്ചിനു സംഭവിച്ചത് ഒന്നുമല്ല. ഇതൊരു നിമിത്തമാകട്ടെ.