ലോകത്തെവിടെയുമുള്ള മനുഷ്യന്റെ അസ്വസ്ഥതകളെയും സംശയങ്ങളെയും ധർമവിചാരങ്ങളെയും സ്വാധീനിക്കുന്ന തത്വചിന്തകളാൽ സന്പന്നമാണ് കുമാരനാശാന്റെ കാവ്യങ്ങളോരോന്നും. "കരുണ' അവസാനത്തേതും ഒരുപക്ഷേ, ഏറ്റവും ജനപ്രീതിയാർജിച്ചതുമാണ്.
മഹാകവി കുമാരനാശാന്റെ കൃതികൾ വായിച്ച് അനിർവചനീയമായ ചിന്തയുടെയും കാവ്യാനന്ദത്തിന്റെയും ലോകത്തേക്ക് ഉയർത്തപ്പെട്ട എത്രയെത്ര മനുഷ്യർ വീണ്ടും വീണ്ടുമോർത്തിട്ടുണ്ടാകും, റെഡീമർ എന്ന ബോട്ട് അന്നു പുറപ്പെടാതിരുന്നെങ്കിലെന്ന്; ആശാന്റെ യാത്ര മുടങ്ങിയിരുന്നെങ്കിലെന്ന്.
ബോട്ടപകടത്തിലൂടെ അകാലത്തിൽ പൊലിഞ്ഞില്ലായിരുന്നെങ്കിൽ മഹാകവി എഴുതിയേക്കാമായിരുന്നെന്നു വായനക്കാരൻ ഉറപ്പിക്കുന്ന കവിതാവിസ്മയങ്ങളോർത്താണ് ആ സ്വപ്നങ്ങൾ. പക്ഷേ, അടക്കാനാവാത്ത നഷ്ടബോധത്തിന്റെ പ്രരോദനങ്ങൾ പ്രാപ്യമായതല്ലല്ലോ.
“അന്തമില്ലാത്തൊരാഴത്തിലേയ്ക്കിതാ,ഹന്ത താഴുന്നു, താഴുന്നു ഞാനഹോ’’എന്നു "ദുരവസ്ഥ'യിലെഴുതിയ മഹാകവി പല്ലനയാറിന്റെ ആഴക്കയങ്ങളിലേക്കു താഴ്ന്നു പോയിട്ട് ഇന്നു 100 വർഷം. ഓർമകളുടെ തീരത്തിരുന്നൊരു അശ്രുപൂജയല്ലാതെ നമുക്കെന്തു സാധ്യം?
1924 ജനുവരി 16നു രാത്രിയിലാണ് കുമാരനാശാൻ മരണത്തിലേക്കു ബോട്ടുകയറിയത്. കൊല്ലത്തുനിന്ന് ആലപ്പുഴയ്ക്കു പുറപ്പെട്ട റെഡീമർ എന്ന ബോട്ടിൽ കൊല്ലത്തുനിന്നാണു കയറിയത്.
അനുവദനീയമായതിലും ഇരട്ടിയിലേറെ ആളുകളെ കയറ്റിയാണ് ബോട്ട് പുറപ്പെട്ടതെന്ന് അന്നത്തെ പത്രവാർത്തകൾ സൂചിപ്പിക്കുന്നു. ആളുകൾ കൂടുതലുള്ളതിനാൽ അഷ്ടമുടിക്കായൽ കടക്കുന്നത് ബോട്ട് ജീവനക്കാർക്കും ഭയമായിരുന്നു. അതിനാൽ പതിവിലും സാവധാനത്തിലാണ് അവർ ബോട്ടോടിച്ചത്. തണുത്ത കാറ്റുണ്ടായിരുന്നതിനാൽ ആശാൻ ഷർട്ടിനു പുറമേ കോട്ടു ധരിച്ച് കന്പിളിയും പുതച്ചിരുന്നു.
സഹയാത്രികരോടു സംസാരിച്ചും കവിത ചൊല്ലിയും അർധരാത്രിയോളം അദ്ദേഹം ഉണർന്നിരുന്നു. അപകടസാധ്യതയുള്ള കായൽ കടന്നതോടെ ബോട്ടുജീവനക്കാരും യാത്രക്കാരും ആശ്വസിച്ചു. മിക്കവരും ഉറക്കത്തിലായി. പക്ഷേ, കായൽ പിന്നിട്ട് തൃക്കുന്നുപ്പുഴയ്ക്കും തോട്ടപ്പള്ളിക്കും മധ്യേയുള്ള പല്ലനയാറ്റിലെത്തിയപ്പോൾ ബോട്ടുലഞ്ഞു. അതോടെ ഉണർന്നവർ കൂട്ടനിലവിളിയായി. പിന്നെയതു കേൾക്കാനാവാത്തവിധം ബോട്ട് ആഴത്തിലേക്കു മുങ്ങി.
സമയം പുലർച്ചെ മൂന്നായതിനാലും വിജനമായ സ്ഥലമായതിനാലും അപകടം പുറംലോകമറിയാൻ വൈകി. 145 യാത്രക്കാരുണ്ടായിരുന്നു. 24 പേർ മരിച്ചെന്നാണ് അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നത്. പിറ്റേന്നാണ് കുമാരനാശാന്റെ മൃതദേഹം കിട്ടിയത്. പല്ലനയാറിന്റെ തീരത്ത് മഹാകവിയെ സംസ്കരിച്ച ഇടം കുമാരകോടി എന്ന് അറിയപ്പെടുന്നു.
ദൈർഘ്യത്തിന്റെ അളവുകോൽ വച്ച് മഹാകാവ്യങ്ങളൊന്നും എഴുതാത്ത കുമാരനാശാൻ എന്തുകൊണ്ടാണ് മഹാകവിയെന്നു വിളിക്കപ്പെടുന്നത് എന്നറിയാൻ അദ്ദേഹത്തിന്റെ കവിതകൾ വായിച്ചാൽ മതി. വീണപൂവ്, നളിനി, ലീല, ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ, പ്രരോദനം, കരുണ തുടങ്ങിയുള്ള കൃതികൾ വിശ്വസാഹിത്യത്തിലെ തന്നെ ഏതു കവിതകൾക്കും ഒപ്പം നിൽക്കാവുന്നതാണ്.
ദുരവസ്ഥയാണ് അദ്ദേഹമെഴുതിയ കാവ്യങ്ങളിൽ ഏറ്റവും ദീർഘമായത്. ലോകത്തെവിടെയുമുള്ള മനുഷ്യന്റെ അസ്വസ്ഥതകളെയും സംശയങ്ങളെയും ധർമവിചാരങ്ങളെയും സ്വാധീനിക്കുന്ന തത്വചിന്തകളാൽ സന്പന്നമാണ് കാവ്യങ്ങളോരോന്നും. "കരുണ' അവസാനത്തേതും ഒരുപക്ഷേ, ഏറ്റവും ജനപ്രീതിയാർജിച്ചതുമാണ്. വാസവദത്ത എന്ന അഭിസാരികയുടെ ജീവിതത്തെയും ദാരുണാന്ത്യത്തെയും അതു ചിത്രീകരിച്ചു.
പണത്തിനുവേണ്ടി മാത്രം ആരെയും സ്വീകരിച്ചിരുന്ന അവൾക്ക് ഉപഗുപ്തനെന്ന ബുദ്ധസന്യാസിയോടു തോന്നുന്ന പ്രണയവും അവളുടെ ക്ഷണം സ്വീകരിക്കാതെ കടന്നുപോകുന്ന അദ്ദേഹം അവളുടെ അന്ത്യസമയത്ത് ചുടുകാട്ടിലെത്തുന്നതുമാണ് പ്രമേയം. കുറ്റത്തിനുള്ള ശിക്ഷയായി അംഗഛേദം ചെയ്യപ്പെട്ടു ചുടുകാട്ടിലുപേക്ഷിക്കപ്പെട്ട അവൾക്കടുത്തുള്ള ഉപഗുപ്തന്റെ സാന്നിധ്യവും സംഭാഷണവും കാലത്തെ അതിജീവിക്കുന്നതാണ്.
ഇന്നും കരുണ വായിക്കുന്നവർ ജീവിതത്തെയും മരണത്തെയും അടുത്തു കണ്ട് നരജീവിതത്തിന്റെ അർഥശൂന്യതകളെ അരിച്ചുമാറ്റി സത്തയെ കണ്ടെത്തുന്നു. മഹാകവി മരണത്തെ അതിജീവിക്കുകയും ചെയ്യുന്നു.
1873 ഏപ്രിൽ 12നു ചിറയിൻകീഴിലെ കായിക്കരയിലാണ് കുമാരു (കുമാരനാശാൻ) ജനിച്ചത്. ഈഴവ സമുദായത്തിലെ പ്രമുഖനായിരുന്ന നാരായണൻ പെരുങ്ങാടിയുടെയും കാളിയമ്മയുടെയും ഒന്പതു മക്കളിൽ രണ്ടാമൻ. അച്ഛനുമായുള്ള പരിചയത്തിൽ വീട്ടിലെത്തിയ ശ്രീനാരായണ ഗുരുവുമായുള്ള ബന്ധം അവസാനനാൾ വരെ തുടർന്നു.
25-ാമത്തെ വയസിൽ സംസ്കൃതപഠനത്തിന് കോൽക്കത്തയിലെത്തി. ഇക്കാലത്ത്, സംസ്കൃതത്തിലും ഇംഗ്ലീഷിലും കൂടുതൽ അവഗാഹമുണ്ടായി എന്നുമാത്രമല്ല, വായനയ്ക്കും കൂടുതൽ സമയം കണ്ടെത്തി. പിന്നീട് ശ്രീനാരായണ ഗുരുവിന്റെ ക്ഷണപ്രകാരം അരുവിക്കരയിൽ മടങ്ങിയെത്തി. 1930ൽ എസ്എൻഡിപി യോഗത്തിന്റെ ആദ്യ സെക്രട്ടറിയായി. 16 വർഷം ആ സ്ഥാനത്തുണ്ടായിരുന്നു. 1909ൽ തിരുവിതാംകൂർ നിയമസഭാംഗമായി.
മരിക്കുന്പോൾ 51 വയസായിരുന്നു കുമാരനാശാന്റെ പ്രായം. ചുരുങ്ങിയ കാലത്തെ രചനകളാൽതന്നെ അദ്ദേഹം മഹാകവിയായി. മരണത്തെ അതിജീവിക്കാൻ അതുതന്നെ പര്യാപ്തം. പല്ലനയാറ്റിൽ മുങ്ങിയാലും അക്ഷരവിഹായസിൽനിന്നു പൊഴിയില്ലല്ലോ കാവ്യനക്ഷത്രം.